Sunday, November 10, 2013

രതി ശിൽ‌പങ്ങളുടെ ഗുട്ടൻസ്!!






"അല്ലിഷ്ടാ, ഇത്രേം വലിയ ഈ ഗോപുരത്തിൽ ഇത്രേം നെറയെ ശിൽപങ്ങൾ കൊത്തി വെച്ചിട്ടും നീയെന്തിനാ ആ ഒരു ശിൽപം മാത്രം ഫോക്കസ്‌ ചെയ്യുന്നേ...?"



"സിമ്പിൾ, അതൊരു രതി ശിൽപമാകുന്നു മകനേ......"



"ആ, അതന്നാ ഞാൻ പറഞ്ഞതും....നീ നന്നാവില്ലാ....!"



"ഒരു സംഷയം, ഈ ഒരു ഗോപുരത്തിൽ പതിനായിരക്കണക്കിന്‌ ശിൽപങ്ങൾ കൊത്തി വെച്ചിട്ടുണ്ട്‌...സേൻസർബോർഡിന്റെ കണക്കിൽ ക്ലീൻ യു സർട്ടീക്കറ്റ്‌ കൊടുക്കാൻ പറ്റിയവ....പിന്നെന്തിന്‌ അതിനിടയിൽ ഇങ്ങനെ ചുമ്മാ ഏ സർട്ടിഫിക്കറ്റ്‌ ശിൽപങ്ങളും കൂടെ തിരുകി വെയ്ക്കുന്നു ഈ ശിൽപികൾ...?"



"ഏ സർട്ടിഫിക്കറ്റ്‌ അല്ലാ...നല്ല ത്രിബിൾ എക്സ്‌ പീസുകളാ ചങ്ങായ്‌ ഇതൊക്കെ!...ഹല്ല ഇങ്ങേരല്ലേ കുറച്ചീസം മുന്നേ ശിൽപികളുടേം ചിത്രകാരന്മാരുടേം ബ്ലോഗർമാരുടേമൊക്കെ ആവിഷ്കാരസ്വാതന്ത്ര്യത്തിനെക്കുറിച്ച്‌ അഹോരഘോരഗീർവ്വ്വാണം സമ്പ്രേഷേപണം ചെയ്തിരുന്നത്‌...?"


"കാര്യം ശരി, എന്നാലും എല്ലാത്തിനും ഒരു ലോജിക്‌ വേണമല്ലോ....?"

"ദേണ്ടെ ഇരിക്കുന്നു ലോജിക്‌ ചോദിക്കാൻ പറ്റിയ ആൾ.....നിന്റെ ഹമ്പിയുടെ കഥാകാരൻ....നെഞ്ചത്ത്‌ തന്നെ കൊടുത്തൊ വെടി!"
ഠേ...ഠേ..." ഒറ്റവെടി.......

പക്ഷേ ഉത്തരം, ഇത്തരമൊരു പീരങ്കിയുണ്ടയായി തിരിച്ചു വരുമെന്ന് തീരെ നിരീച്ചില്ല!
"ഇടി കുടുങ്ങാതിരിക്കാനെക്കോണ്ട്‌ അപ്പീ......!!!!!!!"

ഹെന്റമ്മേ...... ഇടീം ഈ വെടീം തമ്മിലെന്തു ബന്ധം....???!!
"അതോ..... പറയാം, ഈ ഇടിമിന്നലിന്റെ കണ്ട്രോൾ റൂമിലിരുന്ന് "ആ.... അവിടെ ഇടിവെട്ടട്ടേയ്‌.....ഇവിടെ കാറ്റടിക്കട്ടേയ്‌, ലതിന്നപ്പുറത്ത്‌ മഴ പെയ്യട്ടേയ്‌ എന്നൊക്കെ കൽപിച്ചരുളുന്ന ദേവനാര്‌...? (ദേവൻ പിള്ളയല്ല! ഇത്‌ വിരൂപാക്ഷന്റെ അമ്പലത്തിലെ കാര്യമായതോണ്ട്‌ ഉത്തരം മതം തിരിച്ച്‌ പറയണം!)
"ശരി..ദേവേന്ദ്രൻ!"

"അങ്ങേർ കാസനോവ അച്ചായന്റേയും പിന്നെ ബിൽ ക്ലിന്റന്റേയും ഷെയിൻ വോണിന്റെയുമൊക്കെ വകയിലൊരു വെല്യമ്മാവനാവും എന്നറിയാമോ...?"



"പറഞ്ഞു കേട്ടിട്ടുണ്ട്‌...ഒരു ഗോച്ച്‌ ഗള്ളനാ ടി വേന്ദ്രനെന്ന്!!"



"അതന്നെ....അങ്ങേർ പാതിരാത്രിയിൽ വേലി, മതിൽ എന്നിവ ചാടിക്കടക്കൽ, അടുക്കള വാതിൽ കുത്തിത്തുറക്കൽ, സുന്ദരിപ്പെണ്ണുങ്ങളുമായുള്ള ഗുസ്തി പിടുത്തം, ഓടിത്തൊട്ട്‌ കളി, അഥവാ ആരേലും കണ്ടു പോയാൽ മുന്നും പിന്നും നോക്കാതെയുള്ള ക്രോസ്സ്‌ കണ്ട്രി റേസ്‌ എന്നീ സ്പോർറ്റ്‌സ്‌ ഇനങ്ങളിൽ ഭയങ്കര കമ്പക്കാരനാകുന്നു..."
"ഏതോ ഒരു മുനിക്ക്‌ ടിയാന്റെ ഈ സ്പോർട്സ്‌ കണ്ട്‌ ഇഷ്ടം പെരുത്തിട്ട്‌ ശരീരം മുഴുവൻ കപ്പും തൂക്കിയിട്ട്‌ കൊടുത്തില്ലായിരുന്നോ ഒരിക്കെ....അതിരിക്കട്ടെ അതും ഈ ശിൽപങ്ങളും തമ്മിൽ....."
"പറഞ്ഞു തീരട്ടെ.....എന്നു വെച്ചാൽ ഈ ഒരു കലയിൽ അസാമാന്യ കമ്പമുള്ള കമ്പക്കെട്ട്‌ ദേവേന്ദ്രൻ, നല്ല പച്ചയ്ക്ക്‌ ലതൊക്കെ കൊത്തിവെച്ച ഗോപുരോ മതിലോ ഒക്കെ കണ്ടാൽ, അതൊക്കെ ഇടിവെട്ടി നശിച്ചു പോകാൻ സമ്മതിക്കുമോ..... ഹല്ല, നീ തന്നെ പറ! അതാ അതിന്റെ ഗുട്ടൻസ്‌.....!!!!!"

ചോദിച്ച ഞാൻ ഫ്ലാറ്റ്‌.........!!

"അപ്പോ മാഷേ നല്ല ഉശിരൻ ഇടീം മിന്നലും തകർക്കുന്ന രാത്രിയിൽ അർജുനൻ ഫാൽഗുനൻ....ജപിച്ച്‌ പുതപ്പിനുള്ളിൽ ചുരുളിന്നേലും നല്ലത്‌ ഇടിവെട്ടാതിരിക്കാൻ നല്ല......"

"ആയ്യയ്യേ...ച്ഛെ ച്ഛെച്ഛേ.....വൃത്തികേട്‌ പറയാതെ......! ഹല്ലേലും ഈ കല്ല്യാണം പോലും കഴിക്കാത്ത എന്നെപ്പോലുള്ള പാവങ്ങൾ എന്തു ചെയ്യും...?!"

"ആ..സ്വയരക്ഷയ്ക്ക്‌ വേണ്ടി ഒരാളെ കൊന്നാൽ പോലും കുഴപ്പമില്ല....പിന്നല്ലേ ഇത്‌!"

"ഹൂശ്‌...എനിയെന്നാണാവോ ഇടീം വെട്ടി ഒന്നു മഴപെയ്യുക.....!!!"

ഹല്ല...ഒന്നാലോചിച്ചാൽ സംഗതി ശരിയാണ്‌! വെടിക്കെട്ടിനിടയ്ക്ക്‌ ഇടിവെട്ടിച്ചത്തുപോയ ആരെക്കുറിച്ചെങ്കിലും കേട്ടിട്ടുണ്ടോ നമ്മളിതുവരെ?! !!!

Thursday, June 23, 2011

ഹമ്പി.., ചരിത്രത്തിന്റെ ശിലാ സ്മാരകങ്ങൾ

ചിത്രങ്ങള്‍ : നന്ദകുമാര്‍ മൂടാടി, ഫൈസൽ പൊയിലിൽ


"...സ്വപ്നങ്ങള്‍ പണിതുയര്‍ത്തിയത്‌ കല്ലുകള്‍ കൊണ്ടായിരുന്നുവെങ്കില്‍
തകര്‍ന്നുടഞ്ഞ സ്വപ്നങ്ങളുടെ ബൃഹത്തായ ഒരു ശവപ്പറമ്പാകുന്നു ഹംപി....." (അജ്ഞാത
നായ ഒരു സഞ്ചാരിയുടെ ഓര്‍മ്മക്കുറിപ്പുകളില്‍ നിന്ന്‌.)
അവിശ്വസനീയമാം വിധം ഉജ്ജ്വലമായ ഒരു ഭൂതകാലത്തിന്റെ ഗി
രി ശൃംഗങ്ങളില്‍ നിന്ന്‌ പൊടുന്നനെ തുംഗഭ
ദ്രയുടെ മടിത്തട്ടിലേക്കു കല്ലിന്മേല്‍ കല്ലു ശേഷിക്കാതെ തകര്‍ന്നടിഞ്ഞുപോയ ഒരു മഹത്‌ സാമ്രാജ്യത്തിന്റെ അവശേഷിപ്പുകളിലൂടെ നിശ്ശബ്ദനായി നടക്കുന്ന യാത്രക്കാരാ...കാതു കൂ
ര്‍പ്പിച്ചു കേള്‍ക്കുക, നിന്റെ ചവിട്ടടികള്‍ പതിയുന്ന ഓരോ കല്ലിനും നിന്നോട്‌ ഒരോ കഥകള്‍ പറയാനുണ്ട്‌. യുഗാ
ന്തരങ്ങളോളം പഴക്കമുള്ള കഥകൾ!

മിത്തും, യാഥാർഥ്യവും, ചരിത്രവും, പുരാണങ്ങളും ഇഴചേര്‍ന്നു പിണ
ഞ്ഞ്‌ അവ്യക്തതയുടെ നിഴല്‍ പാടുകള്‍ പതിഞ്ഞുകിടക്കുന്ന കല്‍ക്കെട്ടുകളിലും,
അദൃശ്യനായ ആ രാജശില്‍പി അത്ഭുതകരമാം വിധം കടഞ്ഞെടുത്ത വന്‍ പാറക്കെട്ടുകളുടെ താഴ്‌വരകളിലും അലഞ്ഞു നടക്കുമ്പോള്‍ നിങ്ങള്‍ക്ക്‌ അനുഭവിച്ചറിയാം; സങ്കല്‍പ്പാതീതമായ സമ്പത്താല്‍ അനുഗ്രഹീതമായിരുന്ന ഒരു രാജ്യത്തിന്റെ ഹൃദയത്തുടിപ്പുകൾ..., രത്നങ്ങളും വൈരങ്ങളും നാഴിക്കും പറയ്ക്കുമളന്ന്‌ കച്ചവടം നടത്തിയിരുന്ന വ്യാപാര കേന്ദ്രങ്ങളി
ലെ ആരവങ്ങൾ!

ഭാരതത്തിന്റെ മധ്യകാലഘട്ട ചരിത്രത്തില്‍ സ്വര്‍ണ്ണലിപികളില്‍ എഴുതിച്ചേര്‍ത്ത ഒരു രാജവാഴ്ചയുടെ, സാക്ഷാല്‍ വിജയനഗര സാമ്രാജ്യത്തിന്റെ, പുകള്‍ പെറ്റ ആസ്ഥാനമാ
യിരുന്നു ഹംപി! മധ്യ കര്‍ണ്ണാടകയില്‍ ആന്ധ്രപ്രദേശിന്റെ അതിര്‍ത്തിക്കടുത്ത്‌, ബെല്ലാരി ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഒരു ഭൂപ്രദേശം. ഭാവനയും ചരിത്രവും ഇഴചേര്‍ത്തു നെയ്ത ഹംപിയുടെ കഥയിലൂടെ പുറകോട്ട്‌ സഞ്ചരിച്ചാല്‍ നാം യുഗങ്ങള്‍ക്കുമപ്പുറത്തേക്കായിരിക്കാം കടന്നെത്തുന്നത്‌. ഒരു പക്ഷേ ഹംപി
എന്ന പേരിനോളം പഴക്കമുള്ള ഒരു കാലഘട്ടത്തിലേക്ക്‌...!!

ഹംപി എന്ന പേരിന്റെ ഉത്ഭവം പമ്പ എന്ന പുണ്യനദിയുമായി ബന്ധപ്പെട്ടതാണെന്നു കരുതപ്പെടുന്നു. ഇന്നത്തെ ഹംപിയുടെ വന്‍ പാറക്കെട്ടുകള്‍ക്ക്‌ അരഞ്ഞാണം ചാര്‍ത്തുന്ന തുംഗഭദ്രാ നദിയുടെ പൗരാണിക നാമമായിരുന്നു പമ്പ.  ഹിന്ദു മിഥോളജി അനുസരിച്ച്‌ ബ്രഹ്മാവിന്റെ മാനസ പുത്രിയായാണ്‌ പമ്പയെ
സങ്കല്‍പ്പിച്ചിരിക്കുന്നത്‌.ക്ഷപുത്രിയായ സതീ ദേവിയുടെ മരണം കോപാന്ധനാക്കിയ പരമശിവന്‍ അതി കഠിനമായ തപസ്സാരംഭിച്ചത്‌ ഹംപിയില്‍ സ്ഥിതി ചെയ്യുന്ന ഹേമകുടാ കുന്നിലായിരുന്നു എന്ന്‌ ഐതിഹ്യം. തപമിളക്കാന്‍ ചെന്ന കാമദേവ
നെ തൃക്കണ്ണാല്‍ ഭസ്മമാക്കിയതും, തുടര്‍ന്ന്‌ പമ്പാ ദേവിയില്‍ അനുരക്തനായ പരമശിവന്‍ ദേവിയെ വിവാഹം ചെയ്ത്‌ പമ്പാപതിയായതും ഇവിടെ വെച്ചായിരുന്നു എന്നാണ്‌ വിശ്വാസം.ഇന്നും തീര്‍ഥാടക

രായും കാഴ്ചക്കാരായും ഹംപിയിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്‌ ഹേമകുടയുടെ താഴ്‌വാരത്ത്‌ സ്ഥിതി ചെയ്യുന്ന വിരൂപാക്ഷ ക്ഷേത്രം.വിരൂപാക്ഷന്‍ എന്ന പേരിനെ
അന്വര്‍ഥമാക്കിക്കൊണ്ട്‌ ഇവിടത്തെ ശിവ പ്രതിഷ്ഠ കാമനെ ഭസ്മീകരിക്കാന്‍ തൃക്കണ്ണ്‌ തുറന്നു നില്‍ക്കുന്ന രീതിയിലാണ്‌ രൂപകല്‍പന ചെയ്തിരിക്കുന്നത്‌.


ഹംപിയുടെ ചരിതങ്ങള്‍ അവസാനിക്കുന്നില്ല. കേട്ടാലും കേട്ടാലും തീരാത്ത നൂറു നൂറു കഥകളുടെ അക്ഷയപാത്രമാവുന്നു ഹംപി! വിരൂപാക്ഷന്റെ നടയിൽ, ഹംപിയി
ലെ ഏറ്റവും പഴക്കം ചെന്ന തന്റെ പുസ്തകക്കടയുടെ തിണ്ണയിലിരുന്ന്‌ ഗവിയപ്പ പറഞ്ഞു കൊണ്ടേയിരുന്നു....

രാമായണത്തിലെ മര്‍ക്കടരാജ്യമായ കിഷ്കിന്ധ ഹംപിക്കടുത്തായിരുന്നുവെന്ന്‌ ആ കഥകള്‍ നമുക്ക്‌ പറഞ്ഞു തരുന്നു. കിഷ്കിന്ധയുടെ സര്‍വസൈന്യാധിപനായ ഹനുമാന്റെ ജന്മസ്ഥലമായ "ആഞ്ജനേയാ ഹിൽ" തുംഗഭദ്രയ്ക്കുമപ്പുറം തലയുയര്‍ത്തി നില്‍ക്കുന്നത്‌ കാണാം. രാവണന്‍ അപഹരിച്ച സീതയെ തേടിയലഞ്ഞ രാമലക്ഷ്മണന്മാര്‍ ഇവിടെ വച്ചാണ്‌ ഹനുമാനെ കണ്ടു മുട്ടുന്നത്‌. തുടര്‍ന്ന്‌ ഹനുമാന്‍ രാമലക്ഷ്മണന്മാരെ കിഷ്കിന്ധയിലെ രാജാവായിരുന്ന സുഗ്രീവന്റെയടുത്തെത്തിക്കുന്നു. അപഹരിച്ചു കൊണ്ടുപോകുന്നതിനിടയില്‍ സീതാദേവി പുഷ്പക വിമാനത്തില്‍ നിന്നും താഴേക്കിട്ടുകൊടുത്ത ആഭരണങ്ങള്‍ സുഗ്രീവന്‍ സൂക്ഷിച്ചു വെച്ചു എന്നു വിശ്വസിക്കപ്പെടുന്ന ഗുഹയും ഇവിടെ കാണാന്‍ കഴിയും. ബാലി വധവും, സുഗ്രീവന്റെ കിരീടധാരണവും, ഹനുമാന്‍ നടത്തിയ ലങ്കാ യാത്രയും, സേതു ബന്ധനം തുടങ്ങാന്‍ മഴമാറി മാനം തെളിയും വരെയുള്ള രാമലക്ഷ്മണ ന്മാരുടെ കാത്തിരിപ്പും ഒ
ക്കെ ചേര്‍ന്ന്‌ സംഭവ ബഹുലമായ ആ ഐതിഹ്യത്തിനു പശ്ചാത്തലമൊ
രുക്കിയ പ്രദേശങ്ങള്‍ മാതംഗ, മല്യവന്ത, ഋഷിമുഖാ എന്നീ മലനിരകളിലും അവയുടെ താഴ്‌വരകളിലുമായി ചിതറിക്കിടക്കുന്നു. ഒപ്പം ഈ കഥകളുടെ മൂകമായ ഒരോര്‍മ്മപ്പെടുത്തലെന്നോണം ഇടിഞ്ഞു തകര്‍ന്ന കരിങ്കല്‍ ഭിത്തികളില്‍ ഉളി കൊണ്ടു കോറിയിട്ട കഥാപാത്രങ്ങളുടെ
ശില്‍പങ്ങളും!ചരിത്രത്തിന്റെ നാള്‍വഴി
പ്പുസ്തകത്തില്‍ താളുകള്‍ വീണ്ടും മ
റിയുന്നു..
.....
കാലം 1327 എ.ഡി...അന്നത്തെ ഡല്‍ഹി സുല്‍ത്താനായിരുന്ന മുഹമ്മ
ദ്‌ ബിന്‍ തുഗ്ലക്‌ ഡക്കാന്‍ പീഠഭൂമിക്കുമപ്പുറം കിടക്കുന്ന കാംപിലാ (ഇന്നത്തെ കാംബ്ലി) എന്ന രാജ്യം ആക്രമിച്ചു കീഴ്പെടുത്തുന്നു.കാരണം തന്റെ കണ്ണു വെട്ടിച്ചു കടന്നു കളഞ്ഞ മരുമകന്‍ ബഹാവുദ്ദീന്‍ ഗുഷ്‌തപിനു കാംപിലയിലെ രാജാവ്‌ രാഷ്ട്രീയാഭയം നല്‍കി എന്നതും. കാംപിലയിലെ രാജാവ്‌ അയല്‍ രാജ്യമായ അനെഗുണ്ടി യിലേക്ക്‌ പാലായനം ചെയ്തെങ്കിലും പിന്തുടര്‍ന്നെത്തിയ സുല്‍ത്താന്റെ സൈന്യം ആ രാജ്യവും പിടിച്ചെടുത്തു. പിടിച്ചെടുക്കലല്ലാതെ നേരെ ചൊവ്വെ ഭരിക്കുക എന്ന കല വശമില്ലാതിരുന്ന സുല്‍ത്താന്‍ തുഗ്ലക്‌ ഈ പ്രദേശത്തിന്റെ ഭരണം കാമ്പിലയിലെ പഴയ സൈന്യാധിപനായിരുന്ന സംഗമനും അദ്ദേഹത്തിന്റെ അഞ്ചു മക്കള്‍ക്കുമായി ഏല്‍പിച്ചു കൊടുത്തു. സംഗമപരമ്പരയിലെ രണ്ടു സഹോദരന്മാരായിരുന്ന ഹരിഹര ഒന്നാമനും ബുക്കരായയുമാണ്‌ ഹംപി ആസ്ഥാനമാക്കി വിജയനഗരസാമ്രാജ്യത്തിന്‌ അസ്തിവാരം പാകിയത്‌. 1336 എ.ഡി യിൽ. ഈ സഹോദരന്മാരാണ്‌ പില്‍ക്കാല ഹമ്പി നാടോടിക്കഥകളിൽ ഹക്കയും ബുക്കയും എന്ന പേരുകളിൽ അറിയപ്പെട്ടത്‌. വാമൊഴിക്കഥകളുടെ കേദാരഭൂമിയായ ഹംപിയില്‍ ഈ തുടക്കത്തിനും വേണമല്ലോ പഴം കഥയുടെ ഒരു പട്ടു തൊങ്ങൽ.....!

ഒരിക്കല്‍ തുംഗഭദ്രയുടെ തീരങ്ങളില്‍ നായാട്ടിനിറങ്ങിയ ഹക്കയും ബുക്കയും അവിശ്വസനീയമായ ഒരു കാഴ്ചകാണുന്നു. ശക്തിക്കും ശൗര്യത്തിനും പേരുകേട്ട വേട്ടപ്പട്ടികള്‍ ഓടിച്ച കാട്ടുമുയൽ, ഒരു പ്രത്യേക സ്ഥലത്തെത്തിയപ്പോള്‍ തിരിഞ്ഞ്‌ വേട്ടനാ

യ്ക്കളെ പേടിപ്പിച്ചോടിക്കുന്നു. അത്ഭുത പരതന്ത്രരായ സഹോദരന്മാര്‍ രാജഗുരുവായ വേദാരണ്യയെ ഇക്കാര്യമറിയിച്ചു. ഒട്ടു നേരത്തെ ധ്യാനത്തിനു ശേഷം വേദാരണ്യ സവിശേഷമായ ഈ ഭൂപ്രദേശം രാജ്യത്തിന്റെ ആസ്ഥനമാക്കാന്‍ നിര്‍ദ്ദേശിക്കുകയായിരു
ന്നുവത്രേ. അങ്ങിനെ ഒരു ഭാഗം തുംഗഭദ്രാ നദിയും മറ്റു മൂന്നു ഭാഗങ്ങള്‍ വന്‍ മലനിരകളാലും ചുറ്റപ്പെട്ട ഹംപി കേന്ദ്രീകരിച്ച്‌ ഹക്കയും ബുക്കയും തങ്ങളുടെ ജൈത്രയാത്രയുടെ ആരംഭം കുറിച്ചു.അതൊരു തുടക്കം മാത്രമായിരുന്നു. എണ്ണിയാലൊടുങ്ങാത്ത രണഭൂമികള്‍ താണ്ടി, ഒടുവില്‍ തെക്കേ ഇന്ത്യ മുഴുവന്‍ തങ്ങളുടെ കാല്‍ക്കീഴിലാക്കിയ അശ്വമേധത്തിന്റെ തുടക്കം. ഡല്‍ഹി സുല്‍ത്താന്മാരുടെ ഉറക്കം കെടുത്തിയ ഇരുനൂറ്റി മുപ്പതോളം (1336 എ.ഡി - 1565 എ.ഡി) വര്‍ഷങ്ങള്‍ നീണ്ടുനിന്നൊരു അപൂര്‍വ ചരിത്രത്തിന്റെ തുടക്കം!

ഈ ഇരുനൂറ്റി മുപ്പതു വര്‍ഷങ്ങള്‍ക്കിടയില്‍ നാലു ചക്രവര്‍ത്തി പരമ്പരകള്‍ വിജയനഗര സാമ്രാജ്യം ഭരിച്ചു. അവരില്‍ 1509 എ.ഡി മുതല്‍1529 എ.ഡി വരെ ഭരിച്ച കൃഷ്ണ ദേവരായ ചക്രവര്‍ത്തിയുടെ കാലത്താണ്‌ വിജയനാര സാമ്രാജ്യം അതിന്റെ പ്രശസ്തിയുടെ ഉത്തുംഗ ശൃംഗങ്ങളില്‍ എത്തിയത്‌.

1420 എ.ഡി യില്‍ ഇറ്റലിയില്‍ നിന്നും നിക്കോളോ കോണ്‍ടി, 1443ല്‍ പേര്‍ഷ്യന്‍ സഞ്ചാരിഅബ്ദുല്‍ റസാക്ക്‌, 1501 ല്‍ ബര്‍ബോസ,, ലുഡോവിക്കോ വര്‍ത്തെമാ, ഡോമിംഗോ പയസ്‌.....ജ്വലിച്ചുനില്‍കുന്ന പ്രതാപകാലത്ത്‌ വിജയനഗരത്തിലൂടെ കടന്നുപോയ സഞ്ചാരികളുടെ വരികളിലൂടെ പില്‍ക്കാല ലോകം ഹംപിയെ അറിഞ്ഞു.തീര്‍ച്ചയായും വിജയനഗരത്തിന്റെ ചരിത്രം വെറും യുദ്ധങ്ങളുടേതു മാത്രമായിരുന്നില്ല. കലകളേയുംകലാകാരന്മാരെയും അതിരറ്റു പ്രോത്സാഹിപ്പിച്ചിരുന്നു ഈ ചക്രവര്‍ത്തിമാർ. ഹംപി എന്ന തലസ്ഥാന നഗരിയെ ലോകത്തിന്റെ തന്റെ ശ്രദ്ധാ കേന്ദ്രമായൊരു സ്വപ്നഭൂമിയാക്കി മാറ്റാന്‍ ഈ രാജാക്കന്മാരെല്ലാം മത്സരിച്ചു ശ്രമിച്ചിരുന്നു എന്നുറപ്പ്‌. എണ്ണിയാലൊടുങ്ങാത്ത ക്ഷേത്രങ്ങൾ,ശില്‍പങ്ങൾ, കൊട്ടാരങ്ങൾ,മണ്ഡപങ്ങൾ, വ്യാപാരകേന്ദ്രങ്ങൾ, കുളങ്ങൾ, കനാലുകൾ.... ഹംപി പ്രശസ്തിയുടെയും സമ്പത്തിന്റെയും പര്യായമായി മാറിയ നാളുകളായിരുന്നു അത്‌. ഓരോ ക്ഷേത്രസമുച്ചയങ്ങളേയും കേന്ദ്രീകരിച്ച്‌ വ്യാപാരകേന്ദ്രങ്ങള്‍ ഉയര്‍ന്നു. കിലോമീറ്ററുകള്‍ നീളത്തിലുള്ള ഈ മാര്‍ക്കറ്റുകളില്‍ കാര്‍ഷികോല്‍പന്നങ്ങള്‍ മുതല്‍ കുതിരകളും രത്നങ്ങളും വരെ വില്‍പന ചരക്കുകളായി. രത്നക്കല്ലുകള്‍ പറ വെച്ചളന്നായിരുന്നുവത്രേ ഇവിടങ്ങളില്‍ വില്‍പന നടത്തിയിരുന്നത്‌.
കൃഷ്ണദേവരായര്‍ക്കും, അദ്ദേഹത്തിന്റെ കാലശേഷം ഭരിച്ച അച്യുതരായയ്ക്കും ശേഷം വിജയനഗരസാമ്രാജ്യം ക്ഷയിക്കാന്‍ തുടങ്ങി. രാജ കുടുംബത്തില്‍ മുള പൊട്ടിയ അന്ത:ഛിദ്രങ്ങളും, അയല്‍രാജ്യമായ ബഹ്മാനിയില്‍ നിന്നുള്ള തുടര്‍ച്ച
യായ ആക്രമണങ്ങളും, കാര്യപ്രാപ്തിയില്ലാത്ത ഭരണാധികാരികളും ഒക്കെ ചേര്‍ന്ന്‌ മഹത്തായ ആ സാമ്രാജ്യത്തെ അനിവാര്യമായ ഒരസ്തമയത്തിലേക്ക്‌ നയിക്കുകയായിരുന്നു. ഒടുവില്‍ 1565 എ.ഡി യില്‍ ഹംപിക്കു നൂറു കിലോമീറ്റര്‍ വടക്കുള്ള തളിക്കോട്ട എന്ന സ്ഥലത്തുവെച്ചു നടന്ന യുദ്ധത്തിൽ,ഡക്കാന്‍ സുല്‍ത്താന്മാര്‍ക്കു മുന്നില്‍ വിജയനഗര സാമ്രാജ്യം അടിയറവു പറഞ്ഞു. തലസ്ഥാനത്തേയ്ക്ക്‌ ഇരച്ചുകയറിയ ശത്രുക്കള്‍ കണ്ണില്‍കണ്ടവരെയെല്ലാ നിര്‍ദാക്ഷിണ്യം കൊന്നൊടുക്കി.അമ്പലങ്ങളും, മണിമന്ദിരങ്ങളും, വ്യാപാരകേന്ദ്രങ്ങളും തച്ചുതകര്‍ത്ത്‌ അവയിലെ അളവറ്റ സമ്പത്തുകള്‍ കൊള്ളയടിച്ചു. മാസങ്ങളോളം നീണ്ട കൊലയും കൊള്ളയും കൊള്ളിവെയ്പും ഹംപി എന്ന പ്രൗഡോജ്വലമായ സ്വപ്നനഗരിയെ കബന്ധങ്ങള്‍ നിറഞ്ഞു തകര്‍ന്നടിഞ്ഞ ഒരു ശ്മശാനഭൂമിയാക്കി മാറ്റിക്കളഞ്ഞിരുന്നു.

പതിയെ പതിയെ വിജയനഗരസാമ്രാജ്യവും അതിന്റെ തലസ്ഥാനമായിരുന്ന ഹമ്പി എന്ന നഗരവും ചരിത്രത്തിന്റെ തന്നെ ഓര്‍മ്മകളില്‍ന്നും മാഞ്ഞുപോയി.....


രാവിലെ 8.30 ന്‌ മഡ്ഗോവയിലെത്തുന്ന വാസ്കോഡഗാമാ - ഹൗറ അമരാവതി എക്സ്പ്രസ്സിനെ വിനോദസഞ്ചാരികളുടെതീവണ്ടി എന്നു വിളിക്കാം നമുക്ക്‌. ഗോവ സന്ദര്‍ശിച്ച ശേഷം അടുത്ത ലക്ഷ്യസ്ഥാനമായ ഹംപിയിലേക്കുള്ള യാത്രയുടെ തുടക്കം ഇവിടെ നിന്നാണ്‌. ഭൂരിപക്ഷവും വിദേശ സഞ്ചാരികൾ. 1987 ല്‍ യുനെസ്കോ, ഹംപിയെ സംരക്ഷിക്കപ്പെടേണ്ട ലോക പൈതൃകങ്ങളില്‍ ഒന്നായി പ്രഖ്യാപിച്ചതിനു ശേഷം ഇവിടേയ്ക്ക്‌ സഞ്ചാരികളുടെ ഒരു ഒഴുക്കു തന്നെയുണ്ടായി. ആഗസ്റ്റ്‌ മുതല്‍ മാര്‍ച്ച്‌ വരെ നീണ്ടുനില്‍ക്കുന്ന വിനോദ സഞ്ചാര സീസണില്‍ കര്‍ണാടക ഗവണ്‍മന്റ്‌ സംഘടിപ്പിക്കുന്ന ഹംപി ഫെസ്റ്റിവലും ധാരാളം പേരെ ആകര്‍ഷിച്ചു വരുന്നു.

മഡ്ഗോവയില്‍ നിന്നും ഹംപിയുടെ പടിപ്പുരയായ ഹോസ്പേട്ടിലേക്കുള്ള തീവണ്ടിയാത്ര മറക്കാനാവാത്ത ഒരനുഭവം തന്നെയാണ്‌. പ്രത്യേകിച്ചും റോക്ക്‌ഫോര്‍ട്ട്‌ സ്റ്റേഷന്‍ വരെയുള്ള ആദ്യപാദം. പടിഞ്ഞാറന്‍ മലനിരകളുടെ മരതകകാന്തിയണിഞ്ഞ മഴക്കാടുകളിലൂടെ, എണ്ണിയാലൊടുങ്ങാത്ത തുരങ്കങ്ങള്‍ക്കുള്ളിലൂടെ കയറിക്കയറിപ്പോകുന്ന പാളങ്ങളില്‍ ഇരട്ട എഞ്ചിന്‍ വലിക്കുന്ന എക്സ്പ്രസ്സ്‌ വണ്ടി ഒച്ചിഴയുന്ന വേഗത്തില്‍ മലകയറും. ചെങ്കുത്തായ പര്‍വതത്തിന്റെ ചെരിവുകളിൽ, നിത്യഹരിതമായ വനത്തിന്റെ തണുത്ത നിശ്ശബ്ദത മുറിച്ചുകടന്ന്‌, പച്ചപുതച്ച താഴ്‌വരകള്‍ പിന്നിട്ട്‌,അരുവികള്‍ക്കും കാട്ടാറുകള്‍ക്കും മുകളിലൂടെ, അനേകായിരം
അടി ഉയരത്തില്‍ നിന്നും താഴോട്ട്‌ പതിക്കുന്ന ധൂത്‌സാഗര്‍ വെള്ളച്ചാട്ട
ത്തിനടിയിലൂടെ.... പ്രകൃതിയുടെ

ആത്മാവിനെ തൊട്ടറിഞ്ഞ്‌ ഒരു യാത്ര....!

ബംഗലൂര്‌, ഹൈദരാബാദ്‌ തുട
ങ്ങിയ നഗരങ്ങളില്‍ നിന്ന്‌ സമയത്തിന്റെ വിലയും കീശയുടെ ഘനവും കണക്കാക്കി, വിമാനമോ തീവണ്ടിയോ ബസ്സോ ഒക്കെ പി
ടിച്ച്‌ സ്പേട്ടിലെത്തിച്ചേരാം. എങ്കിലും സഞ്ചാരികളുടെ സുവര്‍ണ്ണ പാത ഗോവ വഴി ഹോസ്പേട്ടിലെത്തിച്ചേരുന്ന ഈ റെയില്‍പ്പാളങ്ങള്‍ തന്നെ!

ഹോസ്പേട്ടില്‍ നിന്നും ഹംപിയിലേക്ക്‌ പതിനാലു കിലോമീറ്റർ.റെയില്‍വേ സ്റ്റേഷനുപുറത്ത്‌ നിങ്ങളെ വളയുന്ന ഓട്ടോറിക്ഷക്കാരില്‍ നിന്നും വിലപേശിയുറപ്പിച്ച്‌ ഒരാളെ നിങ്ങള്‍ക്ക്‌ തിരഞ്ഞെടുക്കാം.കേട്ടാല്‍ ഞെട്ടുന്ന ചാര്‍ജൊക്കെ പറയുമെങ്കിലും പൊതുവെ വളരെ മര്യാദക്കാരായ ഡ്രൈവര്‍മാർ. യാത്ര അവസാനിക്കും മുന്‍പ്‌
ഹംപിയിലെ പ്രധാന കാഴ്ചകളെപറ്റിയും താമസ സൗകര്യങ്ങളെ പറ്റിയുമൊക്കെ ഒരേകദേശ ധാരണ അവര്‍ നിങ്ങള്‍ക്ക്‌ തന്നിരിക്കും.ഒരു റൂട്ട്‌ മാപ്പും. ഇനി തര്‍ക്കത്തിനും പേശലിനുമൊന്നും വയ്യ എന്നാണെങ്കിൽ, ഹോസ്പേട്ടില്‍ നിന്നും ഹംപിയിലേക്ക്‌ കര്‍ണ്ണാടക സര്‍ക്കാരിന്റെ ബസ്സ്‌ സര്‍വീസിനെയും ആശ്രയിക്കാം.

മുഴത്തിനു മുഴത്തിന്‌ ഹംപുകള്‍ നിറഞ്ഞ, ഹംപിയിലേക്കുള്ള പാത വിരൂപാക്ഷ ഷേത്രത്തിനുമുന്നില്‍ ഹംപി ബസാറില്‍ അവസാനിക്കുന്നു. ഇവിടെ നിന്നാണ്‌ നാനൂറ്‌ വര്‍ഷങ്ങള്‍ക്കപ്പുറം വിസ്മൃതിയേക്ക്‌ മറഞ്ഞുപോയൊരു സംസ്കൃതിയെ നാമറിഞ്ഞു തുടങ്ങുന്നത്‌.

തുംഗഭദ്രയുടെ തീരത്ത്‌ പാറക്കൂട്ടങ്ങളാലും മലനിരകളാലും ചുറ്റപ്പെട്ട്‌ ഏതാണ്ട്‌ ഇരുപത്തഞ്ചോളം സ്ക്വയർ കിലോമീറ്റര്‍ വിസ്‌തൃതിയില്‍ പരന്നു കിടക്കുന്ന ഈ നഷ്ടസ്മൃതികളിലൂടെ ഒരോട്ടപ്രദിക്ഷണമെങ്കിലും നടത്താന്‍ ദിവസങ്ങള്‍ തന്നെ വേണ്ടിവരും. ഹോസ്പേട്ട്‌ എന്ന നഗരത്തില്‍ നിന്നുംവെറും പതിനാലു കിലോമീറ്റര്‍ ദൂരമേ ഉള്ളുവെങ്കിലും തികച്ചും പ്രാചീനമായൊരു ഏകാന്തത തളം കെട്ടി നില്‍ക്കുന്ന ഹംപിയുടെ സവിശേഷ ഭൂപ്രകൃതി നിങ്ങളില്‍ ഒരല്‍പം ഭയം ജനിപ്പിച്ചേക്കാം. പക്ഷേ ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ സഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണ്‌ ഹമ്പി. നിറയെ വിദേശികള്‍ വന്നു പോകുന്ന ഇടമാണെങ്കിലും ഗോവയെയും കോവളത്തെയും പോലെ സംസ്കാരങ്ങളുടെ ഒരു കൂടിക്കലരല്‍ ഇവിടെ ദൃശ്യമല്ല. തികച്ചും ഗ്രാമീണരായ ജനങ്ങൾ. നെല്ലും കരിമ്പും തെങ്ങും വിളയുന്ന, പ്രാവുകളും തത്തകളും അണ്ണാറക്കണ്ണന്മാരും അരിപ്രാവുകളും അസംഖ്യം നായകളും
പിന്നെ മനുഷ്യരും ഇടകലര്‍ന്നു ജീവിക്കുന്ന ഒരു തനതു കര്‍ണ്ണാടക ഗ്രാമത്തിലൂടെ നിശ്ശബ്ദരായി നടന്നു നീങ്ങുന്ന സഞ്ചാരികൾ..... അവര്‍ ഹംപിയെ കണ്ടു തീര്‍ക്കുകയല്ല. അനുഭവിച്ചറിയുകയാണ്‌....

സമയവും ക്ഷമയും ആരോഗ്യവും അനുവദിക്കുമെങ്കില്‍ ഹംപിയെ അറിയാന്‍ ഏറ്റവും നല്ല മാര്‍ഗം കാല്‍നടയാത്ര തന്നെ.അതിനു തയ്യാറല്ലെങ്കില്‍ ഹംപി ബസാറില്‍ നിരനിരയായി കാണുന്ന വാടകക്കടകളില്‍ നിന്ന്‌ സൈക്കിളോ, മോട്ടോര്‍ സൈക്കിളോ വാടകയ്ക്കെടുക്കാം.യാത്ര ആരംഭിക്കുന്നതിനു മുന്നെ തന്നെ കാണാന്‍ പോവുന്ന സ്ഥലങ്ങളുടെ ഒരേകദേശ രൂപം മനസ്സിലുണ്ടാവുന്നത്‌ നന്ന്‌.

ഹംപിയിലൂടെയുള്ള എല്ലായാത്രകളും വിരൂപാക്ഷ ക്ഷേത്രത്തില്‍ നി
ന്നു തുടങ്ങി വിരൂപാക്ഷ ക്ഷേത്രത്തില്‍ തന്നെ അവസാനിക്കുന്നു എന്നു വേണമെങ്കില്‍ പറയാം. തെക്കേ ഇന്ത്യയിലെ പ്രധാനപ്പെട്ടൊരു തീര്‍ഥാടന കേന്ദ്രം കൂടിയാണ്‌ ഈ ക്ഷേത്രം. കര്‍ണ്ണാടകയുടെ നാടന്‍ വിഭവങ്ങള്‍ മുതൽ, ഇറ്റലി,ഇസ്രായേൽ, റഷ്യ, ടിബറ്റ്‌ തുടങ്ങി ഒട്ടുമിക്ക രാജ്യങ്ങളുടെയും ഭക്ഷണങ്ങള്‍ ലഭിക്കുന്ന ഹോട്ടലുകളും-എന്ന്‌ ആലങ്കാരികമായി പറയാമെങ്കിലും മുട്ടയൊഴികെ നോണ്‍വെജ്‌ വിഭവങ്ങളൊന്നും ഇവിടെ കിട്ടില്ല- താമസസൗകര്യമൊരുക്കുന്ന വീടുകളും ഗസ്റ്റ്‌ ഹസുകളും എല്ലാം സ്ഥിതിചെയ്യുന്ന ഹംപി ബസാര്‍ വിരൂപാക്ഷ ക്ഷേത്രത്തിന്റെ കിഴക്കെ ഗോപുര വാതിലിനഭിമുഖമായി നില കൊള്ളുന്നു. അന്‍പതു മീറ്ററിലേറെ ഉയരമുള്ള ഈ ഗോപുരങ്ങൾ, പക്ഷേ, വിജയനഗര കാലഘട്ടത്തിനും ശേഷം പത്തൊന്‍പതാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടവയാണെന്നു കരുതപ്പെടുന്നു. കൃഷ്ണദേവരായരുടെ കിരീടധാരണം നടന്ന മണ്ഡപം ഈ ക്ഷേത്രത്തിനകത്ത്‌ കണാം. എണ്ണമറ്റ ശില്‍പചാതുര്യം നിറഞ്ഞ കരിങ്കല്‍ തൂണുകളാലും അതിമനോഹരമായ ചുവര്‍ചിത്രങ്ങള്‍ നിറഞ്ഞ മച്ചുകളാലും ആരെയും അമ്പരപ്പിക്കുന്നൊരു കലാസൃഷ്ടി.വിരൂപാക്ഷ ക്ഷേത്രത്തില്‍ നിന്നുമിറങ്ങി ഹംപി ബസാറിലൂടെ നേരെ പോയാല്‍ മാതംഗമലയുടെ താഴ്‌വരയിലാണ്‌ നാം എത്തിച്ചേരുക. പിന്നെ ഒരു അരമണിക്കൂര്‍ മലകയറ്റം ഹമ്പിയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശത്തേക്ക്‌ നമ്മെ നയിക്കും. അവിടെ വീരഭദ്രക്ഷേത്രത്തിന്റെ മുകളില്‍ കയറിനിന്നാൽ, നൂറ്റാണ്ടുകള്‍ക്കപ്പുറം ചിത്രീകരിച്ച ഒരു ഹോളിവുഡ്‌ സിനിമയുടെ പശ്ചാത്തലം പോലെ ഹംപിയുടെ അനന്യസദൃശമായ വശ്യമനോഹാരിത നമ്മെ ഭ്രമിപ്പിച്ചുകളയും.

കുന്നിറങ്ങി വീണ്ടും

ഹേമകുടയില്‍ എത്തുക. ഒറ്റക്കല്ലില്‍ തീര്‍ത്ത ഭീമാകാരനായ ഗണപതി വിഗ്രഹം ഇവിടെയാണുള്ളത്‌. ഈ ഗണപതിയുടെ വയറിന്റെ സവിശേഷ ആകൃതി കാരണമാണെന്നു തോന്നുന്നു "ശശിവേകലു ഗണേശ" എന്നാണ്‌ ഇവിടത്തുകാര്‍ ഇതിനെ വിളിക്കുന്നത്‌. (ശശിവേകലു
എന്നു വെച്ചാല്‍ കടുക്‌ മണി)രണ്ടര മീറ്ററോളം ഉയരമുള്ള ഒരു ഭീമാകാര
ന്‍ പീഠത്തിലാണ്‌ ഈ ഗണേശനെ അതിന്റെ ശില്‍പി പണിതിരുത്തിയിട്ടുള്ളത്‌. വിശപ്പു സഹിക്കാഞ്ഞിട്ട്‌ ഒരു പാമ്പിനെ പിടികൂടി വയറ്‌ മുറുക്കിക്കെട്ടിയിരിക്കുന്ന പരുവത്തിൽ!
ഹേമകുടാ കുന്നിന്റെ പടിഞ്ഞാറെ ചരിവിലും ഇതു പോലെ ഒരു ഭീമാകാരന്‍ ഒറ്റക്കല്‍ പ്രതിമ കാണാം. അടിച്ചു തകര്‍ക്കപ്പെട്ടിട്ടും മാനം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന
ലക്ഷ്മീ നരസിംഹ. ഹംപിയിലെ ഏറ്റവും വലിയ ഒറ്റക്കല്‍ പ്രതിമ! തകര്‍ന്നടിഞ്ഞ പുരാതന ഹംപിയുടെ പ്രതീകം പോലെ നില്‍ക്കുന്ന ഈ പ്രതിമ സൃഷ്ടിയുടെയും നാശത്തിന്റെയും ഏതറ്റം വരെയും പോവാന്‍ നാം മനുഷ്യര്‍ക്ക്‌ കഴിയുമെന്ന്‌ നിശ്ശബ്ദമായി നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ഇനി രാജകീയ ചത്വരത്തിലേക്ക്‌. വിജയനഗരം വാണിരുന്ന ചക്രവര്‍ത്തിമാരുടെ കൊട്ടാര സമുച്ചയങ്ങളും അന്തപ്പുരങ്ങളും കുടുംബ ക്ഷേത്രങ്ങളും ഇവിടെയായിരുന്നു. നിരനിരയായി രാമായണ കഥാ സന്ദര്‍ഭങ്ങള്‍ കൊത്തിവെച്ച മതില്‍ക്കെട്ടുകളോടു കൂടിയ
ഹസാരരാമക്ഷേത്രം. തൊട്ടടുത്ത്‌ സ്ഥിതിചെയ്യുന്ന അന്തപ്പുരത്തിലെ കുളി
ക്കടവില്‍ പള്ളിനീരാട്ട്‌ കഴിഞ്ഞ രാജ്ഞിമാര്‍ തോഴികളോടൊത്ത്‌ തൊഴാന്‍ വന്നിരുന്ന രാജകീയ ക്ഷേത്രം! ഒരുകാലത്ത്‌ കര്‍ണ്ണാടക സംഗീതത്തിന്റെ നാദ വീചികള്‍ ഒഴുകി നടന്നിരുന്ന, രാജ്ഞിമാരുടെയും രാജകുമാരിമാരുടെയും പൊട്ടിച്ചിരികളല്‍ മുഖരിതമായിരുന്ന അന്തപ്പുരത്തിന്റെ തകര്‍ന്ന അസ്ഥിവാരങ്ങൾ മാത്രമേ ഇപ്പോള്‍ ബാക്കിയുള്ളൂ. അന്തപ്പുരം ഉള്‍ക്കൊള്ളുന്ന സെനാന എന്‍ക്ലോഷറിലാണ്‌ മനോഹരമായ ലോട്ടസ്‌ മഹൽ. ഒരു പക്ഷേ അധിനിവേശ കാലത്ത്‌ ഏറെ പരിക്കുകളില്ലാതെ രക്ഷപ്പെട്ട ഹമ്പിയിലെ അപൂര്‍വം കെട്ടിടങ്ങളില്‍ ഒന്ന്‌ . മുകളില്‍ നിന്നു നോക്കിയാല്‍ ഒരു താമരപോലെ തോന്നിക്കുന്ന ഈ രണ്ടുനിലക്കെട്ടിടം അതിന്റെ നിര്‍മ്മാണ ശൈലി കൊണ്ട്‌ ഹംപിയിലെ മറ്റു കെട്ടിടങ്ങളില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്നു.പൊതുവെ ഈ പ്രദേശങ്ങളില്‍ സുലഭമായി ലഭിച്ചിരുന്ന കരിങ്കല്ലുപയോഗിച്ചു പണിത കെട്ടിടങ്ങളാണ്‌ ഹംപിയില്‍ ഭൂരിഭാഗവും. എന്നാല്‍ ലോട്ടസ്‌ മഹല്‍ പണിതിരിക്കുന്നത്‌ ഇഷ്ടികയും ചാന്തും ഉപയോഗിച്ചാണ്‌. ഭീമാകാരന്മാരായ ഒറ്റക്കല്‍ തൂണുകളില്‍ തീര്‍ക്കുന്ന വിജയനഗര വാസ്തുശില്‍പ വിദ്യയ്ക്ക്‌ പകരം ഇന്‍ഡോ ഇസ്ലാമിക്‌ വാസ്തുശില്‍പ വിദ്യകളുടെ ഒരു സങ്കര സൃഷ്ടിയാണ്‌ ലോട്ടസ്‌ മഹല്‍ എന്നു പറയാം.
കൃഷ്ണദേവരായര്‍ ഉദയഗിരി (ഇന്നത്തെ ഒറീസ) പിടിച്ചടക്കിയതിനു സ്മാരകമായി പണിതുയര്‍ത്തിയ "മഹാനവമി മണ്ഡപം" ഇതിനടുത്തായി സ്ഥിതിചെയ്യുന്നു. രാജാക്കന്മാരുടെയും തോഴിമാരുടെയും ശില്‍പങ്ങള്‍ ആലേഖനം ചെയ്ത ഈ മൂന്നു നില തട്ടിന്മേലിരുന്നായിരുന്നു ചക്രവര്‍ത്തിമാര്‍ ദസറ മഹോത്സവത്തിനു സൈന്യത്തിന്റെ മാര്‍ച്ച്‌ പാസ്റ്റ്‌ വീക്ഷിച്ചിരുന്നതും, രാജകീയ വിനോദങ്ങളില്‍ ഭാഗഭാക്കായിരുന്നതും. ഏതാണ്ട്‌ ഇതേ കാലത്താണ്‌ ഇദ്ദേഹം ശ്രീകൃഷ്ണ ക്ഷേത്രവും പണിതത്‌. ഇവിടെയുണ്ടായിരുന്ന ഉണ്ണികൃഷണന്റെ വിഗ്രഹം ഇപ്പോള്‍ ചെന്നെയിലെ സ്റ്റേറ്റ്‌ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നു. ഈ ക്ഷേത്ര കവാടത്തില്‍ സൂര്യചന്ദ്രന്മാരെ രാഹു വിഴുങ്ങുന്നത്‌ ആലേഖനം ചെയ്തു വെച്ചിരിക്കുന്നതു കാണാം

റോയല്‍ സെന്‍ട്രലിലെ മറ്റൊരു പ്രധാന ആകര്‍ഷണ കേന്ദ്രമാണ്‌ കൊട്ടാരത്തിലെ ആനപ്പന്തി. ലോട്ടസ്‌ മഹല്‍ പോലെ ഇതിനും കാര്യമായ കേടുപാടുകളൊന്നും പറ്റിയിട്ടില്ല. ഒരേസമയം ഈരണ്ട്‌ ആനകളെ തളയ്ക്കാന്‍ കഴിയുന്ന പതിനൊന്ന്‌ അറകളാണ്‌ ഈ ആനപ്പന്തിയിലുള്ളത്‌. ലോട്ടസ്‌ മഹല്‍ പോലെ താഴികക്കുടങ്ങളും ആര്‍ച്ചുകളുമൊക്കെ ചേര്‍ന്ന്‌ ഇന്‍ഡോ ഇസ്ലാമിക്‌ രീതിയില്‍ തന്നെയാണ്‌ ഈ കെട്ടിടവും പണിതിരിക്കുന്നത്‌. ചുറ്റിനടന്നു കാണാന്‍ തുനിഞ്ഞിറങ്ങിയാല്‍ ഹംപിയുടെ ഈ ഭാഗത്തുമാത്രം നൂറിലേറെ അമ്പലങ്ങളുടെയും കെട്ടിടങ്ങളുടെയും, വ്യാപാരകേന്ദ്രങ്ങളുടെയും, കുളങ്ങളുടെയും പള്ളിയുടെയുമൊ

ക്കെ അവശിഷ്ടങ്ങള്‍ കാ
ണാന്‍ കഴിയും. പട്ടാഭിരാമ ക്ഷേത്രം, അണ്ടര്‍ഗ്രൗണ്ട്‌ ശിവക്ഷേത്രം, ഭീമാ ഗേറ്റ്‌,കൃഷ്ണ ദേവരായയുടെയും വീരഹരിഹരയുടെയും
കൊട്ടാരങ്ങള്‍,ക്വീന്‍സ്‌ ബാത്‌......ആഴ്ചകളല്ല മാസങ്ങള്‍ തന്നെ വേണ്ടിവരും ഹംപി മുഴുവനായും ഒന്നു കണ്ടു തീര്‍ക്കാന്‍!

വീണ്ടും തുംഗഭദ്രാ നദിക്കരയിലൂടെ നമ്മുടെ പ്രയാണം തുടരാം.....

വാസ്തുശില്‍പ വിദ്യയുടെ ശക്തിയും സൗന്ദര്യവും ഒരുപോലെ സമ്മേളിക്കുന്ന, ഹംപിയിലെ കാഴ്ചകളുടെ കേന്ദ്രബിന്ദു എന്ന്‌ വിശേഷിപ്പിക്കാവുന്ന വിറ്റാലാ ക്ഷേത്രം ഈ നദിക്കരയിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. പതിനഞ്ചാം നൂറ്റാണ്ടില്‍ പണിത ഈ ശ്രീരാമ ക്ഷേത്രം വിജയരാജ കാലത്തെ വാസ്തുവിദ്യയുടെ അവസാനവാക്കാവുന്നു.ഒരു ക്ഷേത്രം എന്നതിനേക്കാള്‍ ഒരു ക്ഷേത്ര സമുച്ചയം എന്ന വിശേഷണമായിരിക്കും ഇതിന്‌ കൂടുതല്‍ യോജിക്കുക. വിറ്റാലാ ക്ഷേത്രത്തിലെ കിഴക്കെ നടയിലൂടെ അകത്തു പ്രവേശിച്ചാല്‍ നമ്മെ എതിരേല്‍ക്കുന്നത്‌ കരിങ്കല്ലില്‍ കൊത്തിയുണ്ടാക്കിയ ഒരു പടുകൂറ്റന്‍ രഥമാണ്‌. ഒറ്റനോട്ടത്തില്‍ ഒറ്റക്കല്ലില്‍ കൊത്തിയെടുത്തതാണെന്നു തോന്നുമെങ്കിലും കൂറ്റന്‍ കരിങ്കല്‍ പാളികള്‍ ഉപയോഗിച്ചാണ്‌ ഇതു നിര്‍മ്മിച്ചിരിക്കുന്നത്‌. പക്ഷേ അനിതസാധാരണമായ ഈ ശില്‍പവൈദഗ്‌ധ്യത്തില്‍ യാതൊരു വിധത്തിലുള്ള കൂട്ടിച്ചേര്‍ക്കലുകളും മഷിയിട്ട്‌ നോക്കിയാല്‍ പോലും കണ്ടു പിടിക്കാന്‍ കഴിയില്ല താനും!

വിറ്റാലയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്‌ ആയിരം കാൽ മണ്ഡപം. പതുക്കെ മുട്ടിയാല്‍ സംഗീതം പൊഴിക്കുന്ന, എണ്ണിയാലൊടുങ്ങാത്ത ഒറ്റക്കല്‍ തൂണുകളില്‍ പണിതുയര്‍ത്തിയ മനോഹരമായ ഒരു നിര്‍മ്മിതി. സപ്തസ്വരങ്ങള്‍ മീട്ടാന്‍ കഴിയില്ലെങ്കിലും, പരീക്ഷണ കുതുകികളായ സഞ്ചാരികള്‍ ഈ തൂണുകളില്‍ സിംഫണികള്‍ തീര്‍ക്കാന്‍ ശ്രമിച്ചതിന്റെ അനന്തര ഫലമായി ഈ തൂണുകളില്‍ പലതിനും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്‌. അതുകൊണ്ടു തന്നെ ഈ തൂണുകളില്‍ സംഗീത പരീക്ഷണങ്ങള്‍ നടത്തുന്നതിന്‌ ഇപ്പോള്‍ വിലക്കുമേര്‍പ്പെടുത്തിയി
ട്ടുണ്ട്‌.

ഹംപിയിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന്‌, പ്രത്യേകിച്ച്‌ മനോഹരങ്ങളായ ഫോട്ടോഗ്രാഫുകള്‍ എടുക്കാന്‍ നിങ്ങള്‍ക്കു താല്‍പര്യമുണ്ടെങ്കില്‍, ഏറ്റവും അനുയോജ്യമായ സമയം രാവിലെയാണ്‌. പ്രഭാത സൂര്യന്റെ സുവര്‍ണ്ണ രശ്മികള്‍ നിഴലും വെളിച്ചവും തീര്‍ക്കുന്ന ക്ഷേത്രാങ്കണങ്ങൾ, അവര്‍ണ്ണനീയമായ നയനാനുഭൂതി തരുന്ന ശില്‍പങ്ങൾ, തിളങ്ങുന്ന പാറക്കെട്ടുകള്‍ക്കിടയില്‍ വിരിഞ്ഞു നില്‍ക്കുന്ന താഴ്‌വര...എല്ലാം ചേര്‍ന്ന്‌ വിവേചിച്ചറിയാനാവാത്ത ഒരാത്മ നിര്‍വൃതിയില്‍ നിങ്ങള്‍ നിങ്ങളെ തന്നെ മറന്നു പോകും!

കോദണ്ഡരാമാ ക്ഷേത്രം, ചക്രവര്‍ത്തിമാര്‍ തങ്ങളോളം തൂക്കത്തില്‍ സ്വര്‍ണ്ണവും രതങ്ങളും തൂക്കിയെടുത്ത്‌ ദാനം ചെയ്യാന്‍ ഉപയോഗിച്ചിരുന്ന ത്രാസ്‌, പുരന്ദരദാസ മണ്ഡപം, രായഗോപുരം, പതിനായിരത്തെട്ട്‌ ശിവലിംഗങ്ങള്‍ കൊത്തിയ പാറക്കെട്ട്‌...ഇവയെല്ലാം കണ്ടു കഴിഞ്ഞാല്‍ പിന്നെ വട്ടളത്തോണിയിലേറി നമുക്ക്‌ തുംഗഭദ്രയുടെ മറ്റേക്കരയിലേക്കു പോകാം-ഒരിത്തിരി ധൈര്യം കൂടെ വേണമെന്നു മാത്രം! ചൂരല്‍കൊണ്ടു മെടഞ്ഞ വൃത്താകൃതിയിലുള്ള ഒരു പ്രത്യേകതരം തോണിയാണിത്‌. ഒരു പക്ഷേ ഹം

പിയിലെ ഏറ്റവും ചെലവു കുറഞ്ഞ യാത്രാ മാര്‍ഗവും!ആളൊന്നുക്ക്‌ അഞ്ചു രൂപമാത്രം. നിങ്ങളുടെ കൂടെ സൈക്കിളോ മോട്ടോര്‍സൈക്കിളോ ഉണ്ടെങ്കില്‍ നിരക്ക്‌ ഇരുപത്‌ രൂപവരെയാകാം. പതിനാറാം നൂറ്റാണ്ടില്‍ ഹമ്പി സന്ദര്‍ശിച്ച
പോര്‍ചുഗീസ്‌ ഞ്ചാരിയായിരുന്ന ഡോമിംഗോസ്‌ പയസ്‌
അക്കാലത്ത്‌ ഇത്തരം തോണികള്‍ സർവ സാധാരണമായിരുന്നു എന്ന്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌.

തുംഗഭദ്രാ നദിക്കക്കരെയാണ്‌ അനെഗൊണ്ടി. ഹംപിക്കു മുന്നേ വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന പ്രദേശം. സീതാ സരോവർ, ആഞ്ജനേയാ ഹിൽ,ഋഷിമുഖ്‌,ചന്ദ്രമൗലീശ്വരക്ഷേത്രം മുതലായ സ്ഥലങ്ങളും നദിക്കക്കരെ തന്നെ.

ഹംപിയിലെ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം കാണണമെങ്കില്‍ വീണ്ടും നാം കമലപുരയിലെത്തേണ്ടിയിരിക്കുന്നു. ചെറുതെങ്കിലും ഉപകാരപ്രദ
മായ ഒരു മ്യൂസിയം. ഹംപിയിലെ നഷ്ടാവശിഷ്ടങ്ങളുടെ ഒരു മിനിയേച്ച
ര്‍ രൂപം നമുക്കിവിടെ കാണാം. വിശാലമായ കാന്‍വാസില്‍ പ്രകൃതി തീര്‍ത്ത ചായക്കൂട്ടുകള്‍ക്കകത്ത്‌ ചിതറിക്കിടക്കുന്ന സ്മാരകങ്ങളുടെ ഒരേകദേശ ചിത്രം ലഭിക്കാന്‍ അതുപകരിച്ചേക്കും. ഹംപിയില്‍ നിന്നും കണ്ടെടുത്ത പുരാതനശില്‍പങ്ങളും പ്രതിമകളും, വിജയനഗര ചക്രവര്‍ത്തിമാരുടെ കാലത്ത്‌ ഉപയോഗത്തിലുണ്ടായിരുന്ന നാണയങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. പതിനെട്ടാം നൂറ്റാണ്ടിലെടുത്ത ഹമ്പിയുടെ ചിത്രങ്ങള്‍ കാണണമെങ്കി

ല്‍ ഹംപിബസാറിലുള്ള മ്യൂസിയവും സന്ദര്‍ശിക്കാം.

1386 എ.ഡി യില്‍ നിര്‍മ്മിക്കപ്പെട്ട ജൈനക്ഷേത്രം കമലാപുരയില്‍ നിന്നും വിറ്റാല ക്ഷേത്രത്തിലേക്കുള്ള വഴിയിലാണുള്ളത്‌. അഹമ്മദ്ഖാന്‍ ദര്‍ഗയും മുസ്ലിം പള്ളിയും സ്ഥിതിചെയ്യുന്നതും ഈ വഴിയില്‍ തന്നെ.

പമ്പാ സരോവർ,ശിവവാഹനമായ നന്ദിയുടെ കൂറ്റന്‍ ഒറ്റക്കല്‍ പ്രതിമ,വരാഹക്ഷേത്രം,കൃഷ്ണക്ഷേത്രം,ഗജാലമണ്ഡപം,സിസ്റ്റര്‍ സ്റ്റോണ്‍സ്‌,കൊട്ടാരക്കെട്ടുകളുടെ അവശിഷ്ടങ്ങൾ,കാവല്‍മാടങ്ങൾ, പൊതുകുളങ്ങൾ,പള്ളികൾ,പട്ടാഭിരാമ ക്ഷേത്രം,സരസ്വതീ  ക്ഷേത്രം ,കല്‍ക്കെട്ടുകളുടേയും മണ്ഡപങ്ങളുടെയും അസ്തിവാരങ്ങൾ....അങ്ങിനെയങ്ങിനെ എണ്ണിയാലൊടുങ്ങാത്ത ചരിത്രസ്മാരകങ്ങളുടെ ശവപ്പറമ്പിലൂടെ നാളുകളേറെ അലഞ്ഞാലും, കണ്ടതിലേറെ കാണാന്‍ ഇനിയും ബാക്കി വെയ്ക്കുന്നു ഹംപി....അറിഞ്ഞതിലേറെ പറയാനും........!!

Wednesday, July 15, 2009

ഭ്രമരം (ഒരാസ്വാദനം മാത്രം!!)

സത്യമായും ഇത്‌ കളരിക്ക്‌ പുറത്തുള്ള ചവിട്ട്‌! കണ്ട്‌ സഹിക്കാൻ മേലാഞ്ഞിട്ട്‌ സത്യൻ അന്തിക്കാടിനെ ഒരിക്കൽ ഭള്ള്‌ പറഞ്ഞതു ഇതിനു മുന്നേ ഈ ബ്ലോഗിൽ ഞാൻ ആകപ്പാടെ ചെയ്ത സിനിമാ പാതകം! (ഉൽപത്തിയെ മറക്കുന്നില്ല!). സൂകര പ്രസവം പോലെ മലയാളത്തിലിറങ്ങുന്ന ചവറുകളും അല്ലാത്തവയുമൊക്കെ കണ്ട്‌ സമയാസമയങ്ങളിൽ അതിനു റിവ്യൂ എഴുതി എന്നെപോലെയുള്ളവരുടെ പണവും അതിനുമുപരി സമയവും പിന്നെ ക്ഷമയും സേവ്‌ ചെയ്തു തരുന്ന ഹരിയെ പോലെയുള്ളവരെയൊക്കെ പൂവിട്ട്‌ തൊഴണം! (എന്നിട്ടും ചിലതിനോക്കെ പോയി തല വെച്ചു കൊടുക്കും..ഈ അടുത്ത കാലത്ത്‌ ലവ്‌ ഇൻ സിംഗപോർ കണ്ടപ്പോഴുണ്ടായ ഭീകരാനുഭവം....!!!)പക്ഷേ ഭ്രമരത്തിനെ അങ്ങനങ്ങു വിടാൻ തോന്നിയില്ല!

"ജുറാസിക്‌ പാർക്ക്‌" (1) എന്ന സ്പിൽബർഗ്‌ സിനിമയുടെ ഓപണിംഗ്‌ ഓർക്കുന്നുണ്ടാവും. ഇരുണ്ട തിരശ്ശീലയിൽ ആദ്യ ടൈറ്റിൽ തെളിയുമ്പോൾ അകമ്പടിയെത്തുന്ന ആ മുഴക്കം. ഹൃദയം വിറപ്പിക്കുന്ന ആ മുഴക്കത്തിന്റെ ആഘാതം ആ സിനിമ അവസാനിക്കുവോളവും പ്രേക്ഷകന്റെ കൂടെ തന്നെയുണ്ടായിരുന്നു. അത്രയ്ക്കും ആലോചിച്ചു ചിട്ടപ്പെടുത്തിയതായിരുന്നു അതിലെ ഓരോ ദൃശ്യ ഭാഗങ്ങളും! ഭ്രമരം എന്ന ബ്ലെസ്സി ചിത്രം നിരാശപ്പെടുത്തിയതും അവിടെയാണ്‌. പ്ലാനിംഗ്‌! ഒരു മന്ത്രസ്ഥായിയിൽ തുടങ്ങി പടിപടിയായി മുറുകി ഒടുക്കം ഒരു പൊട്ടിത്തെറിയിൽ അവസാനിക്കുന്ന ഒരു പാറ്റേൺ ഈ സിനിമയ്ക്കുണ്ടായിരുന്നെങ്കിൽ എന്ന് ശരിക്കും ആഗ്രഹിച്ചുപോയി ഈ പടം കണ്ടിറങ്ങിയപ്പോൾ!

ഒരു സസ്പെൻസ്‌ ത്രില്ലർ എന്ന പട്ടമാണ്‌ ഇതിന്റെ പരസ്യങ്ങളും ചില നിരൂപണങ്ങളും ഈ ചിത്രത്തിന്‌ ചാർത്തിക്കൊടുത്തിരിക്കുന്നത്‌. ഭ്രമരം എന്ന ചിത്രം ശരിയായി പറഞ്ഞാൽ ഒരു സൈക്കോളജിക്കൽ ത്രില്ലർ എന്ന വിഭാഗത്തിൽ പെടുത്താമെന്നു തോന്നുന്നു. (ത്രില്ലർ എന്ന പദം ഇവിടെ ഉപയോഗിക്കാമോ എന്നും ഉറപ്പില്ല.) മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത, തികച്ചും വത്യസ്തമായ ഒരു കഥാ പശ്ചാത്തലം ഈ സിനിമയ്ക്ക്‌ അവകാശപ്പെടാനാവില്ല! എന്നാൽ തികച്ചും സാധാരണമായ ഒരു സിനിമാ കഥാ തന്തുവിന്‌ വളരെ അസാധാരണമായ ഒരു സിനിമാ ഭാഷ്യം കൊടുക്കാനുള്ള ആത്മാർത്ഥമായ ആ ഒരു ശ്രമമായിരുന്നു സത്യത്തിൽ ഈ ചിത്രത്തെ വത്യസ്തമായൊരു അനുഭവമാക്കേണ്ടിയിരുന്നത്‌.

എന്നാൽ മോഹൻലാൽ എന്ന നടനെ ഉപയോഗപ്പെടുത്തിയ രീതി, രണ്ടാം പകുതിയിലെ ആ യാത്രയുടെ ചിത്രീകരണം പിന്നെ പാശ്ചാത്തല സംഗീതം, ഇത്രയും ഭാഗങ്ങൾ ഒഴിച്ചു നിർത്തിയാൽ സിനിമയുടെ മറ്റു ഘടകങ്ങളോടും കഥാപാത്രങ്ങളോടും സംവിധായകൻ കാണിച്ച്‌ അക്ഷന്തവ്യമായ അലംഭാവം ഒരു വേറിട്ട സിനിമ എന്ന തലത്തിലേക്കുയരുന്നതിൽ നിന്നും ഈ ചിത്രത്തെ പിറകോട്ട്‌ വലിച്ചു എന്നു പറയുന്നതാവും ശരി.

ഒരു പ്രത്യേക സാഹചര്യത്തിൽ, ഏഴാം ക്ലാസിൽ തന്റെ കൂടെ പഠിച്ച ഉണ്ണി എന്ന സുഹൃത്തിനെ കാണാനെത്തുന്ന ശിവൻ കുട്ടിയിൽ നിന്നാണ്‌ കഥ തുടങ്ങുന്നത്‌. ഒരൽപം കോമിക്‌ ടച്ചോടെയുള്ള തുടക്കം...അക്ഷരമറിയാത്ത ഓട്ടോ ഡ്രൈവർ,കൈ വെള്ളയിൽ എഴുതിയ അഡ്ഡ്രസ്‌ നോക്കുന്നതിനിടെ ശൃംഗരിക്കാൻ വരുന്ന വേശ്യ എന്നിങ്ങനെ നീളുന്ന ദൃശ്യങ്ങൾ! സിനിമ മൊത്തം കണ്ടു കഴിഞ്ഞ്‌ ഒരു റീവൈൻഡ്‌ നടത്തുമ്പോൾ,അസാധാരണമായ ഒരു ദൃശ്യാനുഭവമായി ഈ സിനിമ അനുഭവപ്പെടാതിരിക്കാനുള്ള കാരണങ്ങൾ ഈ ഓപണിംഗിൽ തന്നെ തുടങ്ങുന്നു. വേട്ടക്കാരൻ തന്റെ ഇരകളെയും കൊണ്ട്‌ നടത്തുന്ന അസാധാരണമായ ആ യാത്രയുടെ ഒടുക്കം....ശരിക്കും പറഞ്ഞാൽ ആ ഒടുക്കത്തിൽ നിന്നാണ്‌ ഈ ചിത്രം തുടങ്ങുന്നത്‌ തന്നെ. അങ്ങിനെ വരുമ്പോൾ ഈ അവസാനത്തിന്റെ ഒരു തുടർച്ച ആവേണ്ടിയിരുന്നു ഈ സിനിമയുടെ ആരംഭം. ചിത്രത്തിന്റെ തുടക്കത്തിനെ അങ്ങിനെയൊരു അനുഭവമാക്കി മാറ്റുന്നതിൽ സംവിധായകൻ മനസ്സു വെച്ചില്ല എന്നത്‌ സത്യം. തീഷ്ണമായൊരു വൈകാരികാഘാതത്തിലാണ്‌ ആ കഥാപാത്രം വന്നിറങ്ങുന്നതെന്ന കാര്യം സംവിധായകൻ വിസ്മരിച്ചു എന്നു തോന്നിപ്പോകും വിധം സാധാരണമായ ദൃശ്യങ്ങൾ മാത്രമായിപ്പോയി അവ!

പക്ഷേ പൊടുന്നനെ സിനിമ ഉത്കണ്ഠയുടെ അടിയൊഴുക്കുകളിലേക്ക്‌ എടുത്തെറിയപ്പെടുന്നു! നഗരത്തിൽ നടക്കുന്ന ബോംബ്‌ സ്ഫോടനങ്ങൾ...ഓട്ടോറിക്ഷയിൽ അജ്ഞാതൻ വെച്ച ബോംബാണ്‌ പൊട്ടിത്തെറിച്ചതെന്ന അഭ്യൂഹം...ഈ ഒരു ടെൻഷനിടയിൽ ഉണ്ണിയുടെ വീട്ടിൽ പ്രത്യക്ഷപ്പെടുന്ന ശിവൻ കുട്ടി... "ആണ്ണാറക്കണ്ണാ വാ വാ.." എന്ന പാട്ടിന്റെ അവതരണം... തുടർന്നു വരുന്ന റെയിൽവേ സ്റ്റേഷൻ യാത്ര..അങ്ങിനെ ഒരൊഴുക്കിലേക്ക്‌ സിനിമ തെന്നിയിറങ്ങുന്ന നേരം നോക്കി സംവിധായകൻ ഒരൊറ്റ ബ്രേക്കാണ്‌!!! പിന്നെ വീണ്ടും ഒരു സാദാ മോഹൻലാൽ പടത്തിന്റെ കെട്ടിലും മട്ടിലുമാണ്‌ ഇടവേള വരെ സിനിമ ഇഴയുന്നത്‌. അഭ്യാസം കാണിച്ച്‌ കുട്ടികളെ സന്തോഷിപ്പിക്കൽ, കോഴി ബിരിയാണി വെക്കൽ ഇതൊക്കെയാണ്‌ തുടർന്നു വരുന്ന കലാ പരിപാടികൾ! സിനിമയുടെ മൊത്തം ഒരു മൊമന്റം തന്നെ നശിപ്പിച്ചു കളഞ്ഞു ഈ രംഗങ്ങൾ! സിനിമയിലൂടെ പ്രേക്ഷകൻ അനുഭവിക്കേണ്ടതെന്താണ്‌ എന്ന പ്രാഥമികമായ ഒരു ചോദ്യം സംവിധായകൻ കം തിരക്കഥാകൃത്ത്‌ മറന്നു പോയിരിക്കുന്നു ഇവിടെ!

പക്ഷേ, ഇടവേളയ്ക്കു ശേഷം കുരുക്കിട്ടു പിടിച്ച ഇരകളേയും കൊണ്ട്‌ ശിവൻ കുട്ടി നടത്തുന്ന ആയാത്ര....! അതിന്റെ ചിത്രീകരണം...! ബ്ലെസ്സി എന്ന സംവിധായകൻ യഥാർത്തത്തിൽ എന്താണ്‌ എന്ന് ശരിക്കും അനുഭവിപ്പിച്ചു തരുന്നതായി ഈ രംഗങ്ങൾ. ഷോട്ട്‌ ബൈ ഷോട്ട്‌ ആയി പ്രേക്ഷകനെ ഭ്രമിപ്പിച്ചു കളയുന്ന ചിത്രീകരണ ശൈലി. മോഹൻലാൽ എന്ന നടന്റെ അഭിനയ ശേഷിയുടെ അങ്ങേയറ്റം അളന്നെടുക്കുന്ന പ്രകടനം. അതുവരെ ആവറേജ്‌ എന്നു പോലും പറയാനില്ലാത്ത അഭിനയം കാഴ്ച വെച്ചു കൊണ്ടിരുന്ന സുരേഷ്‌ മേനോൻ പോലും അവസരത്തിനൊത്തുയർന്നു.മലയാള സിനിമ ഇന്നു വരെ കണ്ടിട്ടില്ലാത്ത ചിത്രീകരണ ശൈലി എന്നു നിസ്സംശയം പറയാം. അസാധ്യം എന്നു തന്നെ തോന്നുന്ന ചില ഷോട്ടുകൾ. കാമറാമാൻ അജയൻ വിൻസന്റിനു ഫുൾ മാർക്ക്‌! കിഴ്ക്കാം തൂക്കായ കൊല്ലിയുടെ വക്കിൽ ലോറി ചവിട്ടി നിർത്തി പുറത്തിറങ്ങി വരുന്ന ശിവൻകുട്ടിയുടെ, ശൂന്യതയിൽ കാമറ വെച്ച്‌ എന്ന പോലെ എടുത്ത ആ ഷോട്‌ ഉദാഹരണം!

വീണ്ടും ആ യാത്രയുടെ അവസാനത്തോടടുക്കുമ്പോൾ ചിത്രത്തിന്റെ ഒഴുക്കിന്‌ ഭംഗം വരുന്നു. സത്യത്തിൽ ആ ഒരു യാത്രയുടെ മൊത്തം ഇംപാക്ട്‌ പ്രേകഷകൻ അനുഭവിക്കുന്നത്‌, അതിന്റെ അവസാനം തന്നെ കാത്തിരിക്കുന്നതെന്ത്‌ എന്ന അനിശ്ചിതത്തിന്റെ നിഴൽ കൂടെയുള്ളത്‌ കോണ്ടാണ്‌. പക്ഷേ ആ അശുപത്രി രംഗങ്ങളും ഏറ്റു പറച്ചിലും തുടാർന്ന് വളരെ റിലാക്സ്ഡ്‌ ആയി തുടരുന്ന യാത്രയും, പിന്നെ ഏതാണ്ട്‌ ഇവിടെ വെച്ച്‌ പ്രേക്ഷകൻ ഊഹിച്ചെടുക്കുന്ന ചില കാര്യങ്ങളും,അതിൽ നിന്നും വത്യസ്തമായി ഒന്നും നൽകാനില്ലതെ അവസാനിക്കുന്ന സിനിമയും...ഒടുക്കം ആർത്ത്ലച്ചു വന്ന തിരമാല പുഴിമണലിൽ അടിച്ചു കയറി നിശ്ശബ്ദമായി പിൻവാങ്ങിപ്പോയപോലൊരു അനുഭവം! തിയേറ്റർ വിട്ടിറങ്ങി വരുമ്പോൾ മനസ്സിൽ അവശേഷിക്കുന്നത്‌ അങ്ങിനെയൊരു വികാരമാണ്‌.

സിനിമയുടെ മൊത്തം അടിത്തറയിൽ കാര്യമായ വിള്ളൽ വീഴ്ത്തിയ മറ്റു ചില കാര്യങ്ങൾ കൂടെ. സിനിമയുടെ അവസാനം തീഷ്ണമായൊരു അനുഭവമായി മാറേണ്ടിയിരുന്നെങ്കിൽ, ശിവൻകുട്ടിയും അയാളുടെ കുടുംബവും തമ്മിലുള്ള ബന്ധത്തിന്റെ ആഴം പ്രേക്ഷകനിൽ കൂടെ എത്തേണ്ടതായിരുന്നു. ഭൂമികയുടെ അൽപ സ്വൽപം ഭൂമിശാസ്ത്രം മനസ്സിലാക്കാനായി എന്നതല്ലാതെ അതിനുദ്ദേശിച്ച ആ ഗാന രംഗം കൊണ്ട്‌ പ്രത്യേകിച്ചൊരു കാര്യവുമുണ്ടായില്ല. മകളായഭിനയിച്ച കുട്ടിയുടെ, എൽ.കെ.ജി കുഞ്ഞുങ്ങൾ ആംഗ്യപ്പാട്ട്‌ പാടും പോലെയുള്ള അഭിനയം കൂടെയായപ്പോൾ ആ ഒരു ഭാഗം നൂറു ശതമാനം ഫ്ലോപ്പ്‌!ഇതാണ്‌ തുടക്കത്തിൽ സൂചിപ്പിച്ച കാര്യം. അക്ഷന്തവ്യമായ അലംഭാവം. ഇത്തരം ഒരു സിനിമയിൽ ഇഴയടുപ്പത്തോടെ ഇഴുകിച്ചേർന്നു നിൽക്കേണ്ട ഭാഗങ്ങൾ ചിത്രീകരിക്കുന്നതിൽ കാണിച്ച ആ ഉദാസീനത...മോഹൻലാലിനൊപ്പം കട്ടയ്ക്കു കട്ട നിന്നഭിനയിക്കേണ്ട ഉണ്ണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുരേഷ്‌ മേനോൻ എന്ന നടന്റെ കാസ്റ്റിംഗ്‌...ഇതിനൊന്നും ബ്ലെസ്സി എന്ന സംവിധായകൻ കം തിരക്കഥാകൃത്തിന്‌ മാപ്പു കൊടുക്കാൻ തോന്നുന്നില്ല.

അതു വരെ അടക്കി വെച്ചതെല്ലാം ഒരുരുൾപൊട്ടലായി ശിവൻകുട്ടിയെ വിഴുങ്ങിക്കളയുന്ന ആ രംഗത്തിന്റെ ചിത്രീകരണവും ഇവിടെ പരാമർശിക്കാതിരിക്കാൻ വയ്യ. ഒരു ഭ്രമരത്തിന്റെ മനസ്സിൽ തുളച്ചു കയറുന്ന മുരളലിന്റെ അകമ്പടിയോടെ വന്ന ആ സീക്വൻസ്‌, പ്രതിഭാ ദാരിദ്ര്യം അനുഭവിക്കുന്ന ചില സംവിധായകരുടെ ഗിമ്മിക്സ്‌ പോലെ ബാലിശമായ ഒരവതരണം ആയിപ്പോയി സത്യത്തിൽ. വൈഡ്‌ ആംഗിൾ ലെൻസിൽ എടുക്കുന്ന ക്ലോസപ്‌ ഷോട്ടുകൾ വക്രീകരിക്കുന്ന മുഖവും, നാലുഭാഗത്തു നിന്നും കുലുങ്ങി പാഞ്ഞടുക്കുന്ന കാമറയുടെ ദ്രുതചലനവും എന്ന ക്ലീഷേ ഇവിടെയെടുത്തു പ്രയോഗിച്ചതിലെ യുക്തി എത്ര ആലോചിച്ചിട്ടും എനിക്കങ്ങ്‌ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല! സത്യം. ചിലപ്പോ എന്റെ ആസ്വാദന നിലവാരത്തിന്റെ കുഴപ്പം ആയിരിക്കും!

താഴ്‌വാരം എന്ന ഭരതൻ ചിത്രമല്ല ഭ്രമരത്തിന്റെ ബഞ്ച്‌ മാർക്ക്‌. സദയം എന്ന എം.ടി - സിബി മലയിൽ ചിത്രത്തിനോടാണ്‌ എനിക്കിതിനെ ചേർത്തു വെയ്ക്കാൻ തോന്നുന്നത്‌. പ്രത്യേകിച്ചും മോഹൻലാൽ എന്ന നടന്റെ അഭിനയ ശേഷിയുടെ മാറ്റുരയ്ക്കുന്നതിൽ. രണ്ടു കുട്ടികളെയടക്കം നാലുപേരെ കൊന്ന കുറ്റത്തിന്‌ തൂക്കിലേറ്റപ്പെടുന്ന സത്യനാഥ്‌ എന്ന ചിത്രകാരൻ, ഒരു പക്ഷേ മോഹൻ ലാലിന്റെ അഭിനയ ജീവിതത്തിൽ ഏറ്റവും അണ്ടർ എസ്റ്റിമേറ്റ്‌ ചെയ്യപ്പെട്ട കഥാപാത്രം ഇതായിരിക്കും എന്നു തോന്നുന്നു. ചിത്രത്തിന്റെ ആദ്യ അരമണിക്കൂറിൽ ഈ കഥാപാത്രത്തിന്‌ ഒരു ഡയലോഗ്‌ പോലുമില്ല. പക്ഷേ വെറും ശരീര ഭാഷയിലൂടെ താൻ കടന്നു വന്ന അഗ്നിപാതകൾ എത്ര അനായാസമായാണ്‌ ആ നടൻ വരച്ചിട്ടത്‌!പറഞ്ഞു വന്നത്‌ അതല്ല. ഈ സിനിമയുടെ അവസാനം കാണിക്കുന്ന, സത്യനാഥിനെ തൂക്കിക്കൊല്ലുന്ന ജയിൽ രംഗങ്ങളുടെ തീവ്രതയിലേക്ക്‌ പ്രേക്ഷകനെ പടിപടിയായി എത്തിക്കുന്നതിൽ എം.ടി യും സിബിയും കാണിച്ച അസൂയാ വഹമായ ആ കയ്യടക്കം ഭ്രമരത്തിൽ ബ്ലെസ്സിക്ക്‌ എത്തിപ്പിടിക്കാൻ കഴിഞ്ഞിട്ടില്ല തന്നെ! തൂക്കി ക്കൊല്ലുന്നതിനു തൊട്ടു മുൻപ്‌ ജയിൽ ഡോക്ടറോട്‌, "എനിക്കിപ്പോ ജീവിക്കണം എന്നു തോന്നുന്നു സർ" എന്ന ഒരൊറ്റ ഡയലോഗിൽ അന്ത്യരംഗങ്ങളുടെ മുഴുവൻ തീഷ്ണതയും ആവാഹിച്ചു നിർത്തിയ ആ ഒരു ഇന്ദ്രജാലം പോലൊന്ന് ശരിക്കും ഭ്രമരം എന്ന സിനിമയിൽ നഷ്ടപ്പെടുന്നു.

എങ്കിലും ചപ്പുചിപ്പു ചവറുകളുടെ കുത്തൊഴുക്കിനിടയിൽ മലയാള സിനിമയിൽ വല്ലപ്പോഴും സംഭവിക്കുന്ന ഇത്തരം ആത്മാർത്ഥ ശ്രമങ്ങൾക്ക്‌ ബ്ലെസ്സി എന്ന സംവിധായകനോട്‌ ഒരു ശരാശരി മലയാളി സിനിമാ പ്രേമി എന്ന നിലയിൽ ഞാൻ കടപ്പെട്ടിരിക്കുന്നു. ഉറപ്പായിട്ടും!

Sunday, July 05, 2009

ഈച്ചയും കുളിസീനും! ഒരു ഗുണപാഠ കഥ!

ഒരു പഴം കഥ....ചുമ്മാ!

ഈ വളിച്ച കഥകളൊക്കെ എന്തിനെക്കോണ്ട്‌ ഇവ്ടെ തട്ടണ്‌?

ചുമ്മാന്നു പറഞ്ഞില്ലേ...

ന്നാ പറ..!

ഒരു ഞരമ്പു രോഗിയുടെ കഥയാണ്‌....പണ്ട്‌ പണ്ട്‌....

ഡാ‍ായ്‌.....ഞരമ്പു രോഗികളുടെ കാര്യം ഇനി മിണ്ടിപ്പോകരുത്‌..സത്യമായും നിന്നെ ഞാൻ ചുടും..ദൈവത്തിനാണെ!

ഹേയ്‌ അതല്ലടാ...നീ കേൾ..ഇതൊരു ഗുണപാഠ കഥയാകുന്നു!

ശരി...

അപ്പോ...പണ്ട്‌ പണ്ട്‌, അല്ലേ പോട്ട്‌ ,ഈയടുത്തകാലത്ത്‌, ഒരു ഞരമ്പുരോഗിയായ ചെറുപ്പക്കാരനുണ്ടായിരുന്നു! ഒരു കമ്പിൽ സാരിയോ ചുരിദാറോ ചുറ്റിക്കൊടുത്താൽ അതിനു ചുറ്റും മൊബെയിൽ കാമറയുമായി കറങ്ങിക്കളയുന്ന ഇനം ഒന്ന്‌..

ശ്ശെ! ഇതൊരു സാധാരണ കഥയല്ലേ...വളരെ സാധാരണം!

ഇടയ്ക്ക്‌ കേറിയാ പിന്നെ കഥയില്ല..മിണ്ടാണ്ടിരുന്ന്‌ കേട്ടോളണം..

ശരി....

ഭയങ്കര മറവിക്കാരനായിരുന്നു ഈ കഥാനായകൻ...അയൽവക്കത്തെ കുളിമുറിയുടെ വെന്റിലേറ്ററിൽ സ്വന്തം കാമറാ ഫോൺ മറന്നുവെയ്ക്കും, ഓപ്പൺ ബാത്തുള്ള വീടുകളിലെ മറപ്പുരയ്ക്കടുത്തുള്ള തെങ്ങിൻ മോളിൽ എന്തിനെന്നറിയാതെ കയറിയിരിക്കും..., തിരക്കുള്ള ബസ്സുകളിൽ കയറിയാൽ അതിന്റെ മുൻഭാഗമേതാ പിൻഭാഗമേതാന്നു മറക്കും.., എന്തിനധികം പറയുന്നു, കറന്റു കട്ടുള്ള അത്യുഷ്ണരാവുകളിൽ അയൽവീടുകളിലെ തുറന്നിട്ട ജനാലപ്പടിമേൽ സ്വന്തം തല തന്നെ മറന്നു വെച്ചിട്ടുണ്ട്‌ ടി വിദ്വാൻ!

എന്നിട്ട്‌...?

എന്നിട്ടെന്താ...മറവിരോഗം അധികമാവുമ്പോ നാട്ടുകാർ ഓടിച്ചിട്ട്‌ പിടിച്ച്‌ കുനിച്ചു നിർത്തി കൂമ്പിനിട്ട്‌ കൊടുക്കും മറവിമാറാനുള്ള മരുന്ന്‌! അപ്പോ കുറച്ചുകാലം നോർമലാവും. അങ്ങ്നിരിക്കേ ഒരീസം വീണ്ടും ചങ്കരനെ തെങ്ങിൻ മോളിൽ കാണാം.

അങ്ങിനെയങ്ങിനെ ഞരമ്പോന്റെ ജീവിതം സുന്ദരസുരഭിലമായി ഒഴുകുന്ന കാലത്തിങ്കൽ ഒരു ചിങ്ങം പിറന്ന ഒന്നാം തിയ്യതി...

നോട്ടിയാൻ താമസിക്കുന്ന വീടിന്റെ തൊട്ടയൽപക്കത്ത്‌ ഒഴിഞ്ഞു കിടന്നിരുന്ന വീട്ടിൽ, നഗരത്തിലെ വനിതാ കോളജിൽ പഠിക്കുന്ന അഞ്ച്‌ സുന്ദരിക്കുട്ടികൾ ഒരുമിച്ച്‌ താമസിച്ചു പഠിക്കാനെത്തുന്നു!!!!!

ഹെന്റമ്മേ......

അതന്നെ.... വിശന്നു വലഞ്ഞിരിക്കുന്ന ചാലിയന്റെ തലയിൽ പഴഞ്ചക്ക വീണതു പോലായി എന്നു പറഞ്ഞാ മതീലോ...!

ഇപ്ലത്തെകാലത്ത്‌ യുവജനങ്ങളിൽ അത്യപൂർവ്വമായി മാത്രം കണ്ടു വരുന്ന സമയനിഷ്ഠ ഒരു ജീവിതവ്രതമായി കൊണ്ടു നടന്നിരുന്ന നായകരത്നത്തിന്റെ കമ്പ്ലീറ്റ്‌ ഡെയിലി റുട്ടീൻ അതോടെ തലകീഴായി മറിഞ്ഞു. രാവിലെ ഏഴു മണിക്ക്‌ പഞ്ചായത്ത്‌ ബസ്റ്റോപ്പ്‌, ഏഴു മുപ്പതിന്‌ മുൻസിപ്പൽ ബസ്‌ സ്റ്റാൻഡ്‌, ഏഴു നാൽപത്തിയഞ്ചിന്‌ ജനതാ പാരലൽകോളജിനു മുന്നിലെ മരച്ചുവട്‌, എട്ട്‌ മുപ്പതിന്‌ ഗവ: ആർട്ട്സ്‌ കോളജിനു മുന്നിലെ ചായക്കട, ഒൻപത്‌ മുപ്പത്തിയെട്ടിന്‌ ഗേൾസ്‌ ഹൈസ്കൂളിനുമുന്നിലെ പെട്ടിക്കട തുടങ്ങി പാതിരാക്കോഴി കൂവുമ്പോൾ (വെടി)വഴിപാട്‌ ശാന്തയുടെ ഒറ്റമുറി വീടിന്റെ ജനാലച്ചോട്ടിൽ അവസാനിക്കുന്ന വിശ്രമരഹിതമായ ബിസിനസ്സ്‌ മീറ്റിംഗുകൾ ആകെ മൊത്തം അവതാളത്തിലുമായി.

അയൽവക്കത്തെ അഞ്ചു സുന്ദരികൾ കുളിച്ച്‌ കുറിയിട്ട്‌ പുത്തക സഞ്ചീം തൂക്കി കോളജിൽ പോവും വരെ വീടിന്റെ വടക്കേ ജനാലപ്പടിയിൽ സ്വയം ഒരു കാനായിക്കുഞ്ഞിരാമന്റെ പ്രതിമയായി മാറും നുമ്മടെ എനർജൈസർ. തരുണീമണികൾ തിരിച്ചെത്തിയാൽ പിന്നെ ആ വീട്ടിലെ വിളക്കുകൾ അണയുവോളം അവളൂമാരിൽ ആരിന്റെയിങ്കിലും ഒരുത്തിയുടെ വല്ല മിന്നായവും തരപ്പെട്ടാലോന്ന്‌ കരുതി മാക്സിമം പോസിബിൾ ആയ എല്ലാ പോസിഷനുകളിലും മാറിമാറി ഗാർഡെഡുക്കാനും തുടങ്ങി ഹതാശയൻ!

നിലാവില്ലാത്ത പാതിരാത്രികളിൽ, ഒരിറ്റു വെളിച്ചം അരിച്ചു വീഴുന്ന ഏതെങ്കിലും ഒരു ദ്വാരം തേടി സ്വന്തം മൊബെയിൽ ഫോണുമായി ആ വീടിനു ചുറ്റും ഒരു ഭ്രാന്തനെപ്പോലെ മണ്ടി നടക്കും! പക്ഷേ, സാക്ഷരകേരളത്തിന്റെ ഏത്‌ ഓണം കേറാമൂലയിൽ പോയാലും, നായ്ക്കാട്ടത്തിൽ പുല്ലു മുളച്ചപോലെ ഇജ്ജാതി സാധനങ്ങൾ എമ്പാടും കാണും എന്ന്‌ നന്നായറിയാവുന്ന പെണ്മണീ രത്നങ്ങൾ യുദ്ധകാലത്തെ പട്ടാള ബങ്കർ പോലെ ആ വീട്ടിലെ ഓരോ ജനലും വാതിലും അടച്ച്‌ ബന്തോസ്താക്കി വച്ചായിരുന്നു ദിനരാത്രസരണികൾ തരപ്പെടുത്തിയിരുന്നത്‌. ആയതിനാൽ "എന്തായിരിക്കും......എങ്ങിനെയിരിക്കും...??" എന്നിങ്ങനെയുള്ള ഉത്തരം കിട്ടാത്ത സമസ്യകളാൽ വലയം ചെയ്ത്‌, പൊട്ടിയ അലൂമിനിയം കുടത്തിനുള്ളിൽ തല കുടുങ്ങിയ പട്ടികണക്ക്‌ സ്വന്തം വീട്ടിനുള്ളിൽ ഉഴറിനടക്കാനും തുടങ്ങി നൽക്കുമാരനായകൻ!

കാലം പോകെ ഊണിലും ഉറക്കിലും ഉണർവിലും പടമുരിഞ്ഞ നാഗകന്യമാരുടെ നഗ്നദേഹങ്ങൾ ഒരിക്കലും നിലയ്ക്കാത്ത ഒരു ഘോഷ യാത്ര കണക്ക്‌ ടിയാന്റെ മനോ മണ്ഡലത്തിൽ ഫുൾ ടൈം കുച്ചിപ്പുടി കളിച്ചു തുടങ്ങുന്നു. അതോടെ പ്രസ്തുത ഊണും, തുടർന്നുള്ള ആ വിളിയും പിന്നെ ഉറക്കവും നഷ്ടപ്പെട്ട്‌ ഭ്രാന്തമായ ഒരവസ്ഥയിൽ വടക്കേ ജനാലയുടെ ഓരത്ത്‌ വടക്കേ വീട്ടിലേക്ക്‌ തിരിച്ചു വച്ച രീതിയിൽ ഒരു യോഗമുദ്രയിൽ യോ(രോ)ഗി ഒരേയിരുപ്പ്‌ തുടങ്ങി....ആ ഒരിരുപ്പങ്ങിനെ നീണ്ട്‌ നീണ്ട്‌ ഒടുക്കം ഒരു ഘോര തപസ്സായി മാറുകയും ചെയ്തു.

കഠിനതപസ്സിന്റെ ഉഗ്രത ദിനം തോറും ഏറിയേറിവന്നു!ഒടുക്കം ആയകാലത്ത് ഇമ്മാതിരിപ്പെട്ട കുളിസീൻ കാണലും, മുലക്കച്ച കക്കലുമൊക്കെ ഒരു പൊടിക്ക്‌ ഹോബിയാക്കി കൊണ്ടു നടന്നിരുന്ന ഒരു ഭഗവാണ്‌ മനസ്സലിവുണ്ടാവുന്നു. ഒരന്തി മയക്കത്തിന്‌ ഠപ്പേന്ന്‌ പ്രത്യക്ഷണായി അസ്മാദൃശൻ!

"ഹാരാത്‌?"

"ദ്‌ ഞാനാ...വത്സലന്റെ തപസ്സിൽ നാം സന്തോഷനായിരിക്കുന്നു...വരം വല്ലതും വേണോ...?"

"കാണണം..."

"എന്തോന്ന്‌.....?'

"കുളിസീൻ!!"

"തൽക്കാലം ഞാൻ കുളിച്ചു കാണിച്ചു തന്നാ മതിയോ...?"

"നോ‍.........ദാണ്ടെ ലവളുമാര്‌ഡെ കാണണം"

"അത്‌ ഞാൻ വിചാരിച്ചിട്ട്‌ നടന്നിട്ടില്ല..പിന്നാ നീ!!"

"എന്നാ എന്നെ അപ്രത്യക്ഷണാക്ക്‌...ഞാൻ പോയി കണ്ടോളാം!"

"നടക്കൂല്ല മോനെ ദിനേശാ...മനുഷ്യനെ അപ്ഗ്രേഡ്‌ ചെയ്ത്‌ മായാവിയാക്കലിന്‌ തൽക്കാലം സ്റ്റേ ഓർഡറാ ദേവലോകത്ത്‌!"

"എന്നാ എന്നെ ഒരീച്ചയെങ്കിലുമാക്കിത്താഡേയ്‌!"

"എന്തോന്ന്‌?"

"അപ്ഗ്രേഡ്‌ ചെയ്യാനല്ലേ സ്റ്റേയുള്ള്‌! ഡീഗ്രേഡ്‌ ചെയ്ത്‌ ഒരീച്ചയാക്കിത്താ...ഞാനെങ്ങിനേലും പോയിക്കണ്ടോളാം...പ്ലീസ്‌!!!"

"അതൊരൊന്നൊന്നര ബുദ്ധിയാണല്ലോ...നടത്തിത്തരാം!"

"ശരിക്കും??"

"ഇന്നുരാത്രി കാഫ്കയുടെ "മെറ്റമോർഫിസസ്‌" തലങ്ങും വിലങ്ങും പഠി! രാവിലെ ഫലമുണ്ടാവും"

"ഉറപ്പാണോ..?"

"ഞാനൊരു കുറുപ്പല്ല..."

"എന്നാ ഡാങ്ക്യു ഡാ കണ്ണാ....ഉം...മ്മ!

"ഹെന്റമ്മേ...കോടതി വിധി ഇന്നലെ വന്നതേയുള്ള്‌! ഞാൻ പോണ്‌..(തടിയുണ്ടേൽ മോളിൽ പുല്ല്‌ പറിച്ചെങ്കിലും ജീവിക്കാം)

എന്തിനേറെപ്പറയുന്നു...പിറ്റേന്ന്‌ രാവിലെ സൗഭാഗ്യ കുമാരൻ നോട്ടക്കാരൻ ഒരീച്ചയായി ഉറക്കമുണർന്നു എന്നു പറഞ്ഞാൽ കഴിഞ്ഞല്ലോ! ഉറങ്ങിയുണർന്ന ഈച്ച നേരെ ക്ലോക്കിലേക്ക്‌ നോക്കി!

"ഹയ്യോ...മണി ഏഴ്‌..മിനിമം രണ്ടു കുളി കഴിഞ്ഞു പോയിക്കാണുമല്ലോ...."

ഒരൊറ്റ പറക്കലാണ്‌ പിന്നെ. മുന്നീ കണ്ട വിടവുകളിലെല്ലാം നൂർന്നു കയറി കുളിമുറിയുടെ ഭിത്തിയിൽ എമർജൻസി ലാൻഡ്‌ ചെയ്ത്‌ ശ്വാസമൊന്ന്‌ വലിച്ചു വിട്ട ഈച്ച കുമാരൻ തന്റെ സ്വപ്ന ലോകത്തെ ആകമാനമൊന്ന്‌ വീക്ഷിച്ചു നിർവൃതി കൊള്ളലും, കൂട്ടത്തിൽ ഇളയവളും മൊഞ്ചിൽ മൂത്തവളുമായ ട്രീസാ മേരി ജോൺ കുളിമുറിയുടെ വാതിൽ തുറന്ന്‌ ഉള്ളിൽ കയറലും ഏതാണ്ട്‌ ഒരേസമയത്ത്‌ നടന്നു!

ഈച്ചയുടെ ചങ്കിടിപ്പിന്‌ ഒരു ഗുഡ്സ്‌ വണ്ടി പോകുന്ന താളം!

കുളിക്കാൻ കയറിയ സുന്ദരി ഇഞ്ച താളി സോപ്പെല്ലാം ഒരുക്കി വെച്ച്‌ ഒന്നു മൂരി നിവർന്ന്‌, നിലക്കണ്ണാടിയിൽ സ്വന്തം സൗന്ദര്യമൊന്ന്‌ വിശദമായി അവലോകനം ചെയ്തു...പിന്നെ ഉയ്‌ർത്തിക്കെട്ടിയ മുടിക്കെട്ടഴിച്ച്‌ പിറകിൽ വിടർത്തിയിട്ടു...

"മതീടീ..നീ തന്നെ ഐശ്വര്യാ റായ്‌....ഒന്നു കുളിക്കുന്നുണ്ടോ നീയ്യ്‌?" കണ്ട്രോൾപോയ ഈച്ച അലറി...ആരു കേൾക്കാൻ!?

ബ്ലഡ്‌ പ്രഷർ മൂർദ്ധാവിൽ കയറിയ ഈച്ച കണ്ണിമയ്ക്കാതെ അങ്ങിനെ നോക്കിക്കൊണ്ടിരിക്കേ സുന്ദരിക്കുട്ടി തന്റെ രാവാട തലവഴിയേ ഊരി അയയിൽ തൂക്കി!

ഛാ‍യ്‌! ഈച്ചയ്ക്ക്‌ ആകാംക്ഷ കൊണ്ട്‌ ബോധക്ഷയം വരാൻ തുടങ്ങി.....ഫെമിനാ അൺഡർ വെയേർസിന്റെ പരസ്യം പോലെ മുന്നിൽ ട്രീസാ മേരി ജോണിന്റെ രൂപം. ഈച്ചയ്ക്ക്‌ ചുറ്റും ലോകം, അരക്കുപ്പി ആനമയക്കി ഒരൊറ്റവലിക്ക്‌ കാലിയാക്കിയ പോലേകറങ്ങി!!

മായിക വിഭ്രമത്തിന്റെ മാസ്മരിക നിദ്രയിൽ മങ്ങി വരുന്ന കാഴ്ചയിൽ ചിരകാല സ്വപ്നത്തിന്റെ ഒന്നാം അടിവസ്ത്രം കൊളുത്തഴിഞ്ഞ്‌ വീഴുന്നത്‌ അർദ്ധബോധാസസ്ഥയിൽ ഈച്ച കണ്ടു.പിന്നെ മറിമായക്കാഴ്ചയുടെ ക്ലൈമാക്സ്പോലെ ട്രീസാമേരിജോണിന്റെ കൈകൾ തന്റെ ശരീരത്തിൽ അവശേഷിച്ചിരുന്ന ഒടുക്കത്തെ പീസിന്റെ ഇലാസ്റ്റിക്‌ ലക്ഷ്യമാക്കി നീണ്ടു.....ഹിപ്നോട്ടൈസ്‌ ചെയ്യപ്പെട്ട ഈച്ച കാറ്റിൽ പെട്ട അപ്പൂപ്പൻ താടിപോലെ.....

"എന്നിട്ട്‌...എന്നിട്ട്‌...??"

"എന്നിട്ടെന്താ....കൃത്യം ആ മുഹൂർത്തത്തിൽ ബ്രേക്‌ ഫാസ്റ്റിനിറങ്ങിയ ഒരു പല്ലി, കൊട്ടു വടിവെച്ച്‌ തലക്കിടി കിട്ടിയപോലെ ലക്കു കെട്ടിരിക്കുന്ന ഈച്ചയെ കാണുകയും ഒരൊറ്റക്കുതിക്ക്‌ വെള്ളം പോലും തൊടാതെ അതിനെയങ്ങ്‌ ശാപ്പിട്ട്‌ കളയുകയും ചെയ്തു.......!!!!!

ഛായ്‌....നശിപ്പിച്ച്‌....മൊത്തം നശിപ്പിച്ച്‌!!

ഹ..ഹ...ഹായ്‌!

"വല്ലാണ്ടെ ചിരിക്കല്ലേ...എന്നാലും ഈകഥ ഞാൻ മുന്നെയെവിടെയോ കേട്ടിട്ടുണ്ടല്ലോ?"

"ഉണ്ടാവും, അപ്പറഞ്ഞയാൾ ഈ കഥയുടെ ഗുണപാഠം പറഞ്ഞു കാണില്ല"

"എന്തോന്ന് ഗുണപാഠം?"

"ന്ന് ച്ചാ...പെണ്ണുങ്ങൾ കുളിക്കുന്നിടത്ത്‌ ഒളിച്ചു നോക്കുന്നത്‌ ഇപ്ലത്തെ കാലത്ത്‌ ഭയങ്കര റിസ്കാ...നല്ല ബ്ലൂ ടൂത്ത്‌ മൊബൈൽ കാമറ ഒളിപ്പിച്ചു വെക്കുന്നതാ ബുദ്ധി...അതന്നെ!

Wednesday, April 29, 2009

ഈ ഇടതുപക്ഷത്തിന്റെ ഒരു കാര്യം!!

ഇതാണ്‌ പറഞ്ഞത്‌, ഇ.എം.എസിനു ശേഷം പ്രായോഗിക ബുദ്ധിയോടെ കേരളാ രാഷ്ട്രീയത്തെ വിശകലനം ചെയ്ത്‌ കരുക്കൾ നീക്കിയ ഒരു നേതാവ്‌ ഇടതു പക്ഷത്ത്‌ ഇനിയും വരേണ്ടിയിരിക്കുന്നു എന്ന്! ഇങ്ങേയറ്റം പിണറായി വിജയനോ അങ്ങേയറ്റം പ്രകാശ്‌ കാരാട്ടൊ ഒക്കെ തല കുത്തി നിന്നു കൂലം കഷിച്ചിട്ടും...മഅദനിയെ പിടിച്ച്‌ തോളിലിരുത്തി പൊന്നാനി ചുറ്റി രണ്ടത്താണിക്ക്‌ സിന്ദാബാദ്‌ വിളിക്കുന്ന തലം വരെയൊക്കെയേ അങ്ങെത്താൻ കഴിയുന്നുള്ളൂ! അതിനുമപ്പുറം വിശാലമായ ഒരു ലോകമുണ്ടെന്ന് പാവങ്ങളെ ആരേലും ഒന്നോർമ്മിപ്പിക്കുന്നത്‌ നന്ന്!

അറ്റ്ലീസ്റ്റ്‌ ശശി തരൂരിന്റെ കാര്യത്തിലെങ്കിലും മന്ദബുദ്ധികളുടെ കോൺഗ്രസ്‌ എന്ന് നാഴികയ്ക്ക്‌ നാൽപതു വട്ടം വീരപട്ടം ചാർത്തിക്കൊടുക്കുന്ന സാക്ഷാൽ കോഗ്രസ്‌ പാർട്ടി പിണറായിയും കാരാട്ടും മരത്തിൽ കണ്ടതിന്റെ ഇരട്ടി മേലേമാനത്ത്‌ കണ്ടു എന്നു പറയേണ്ടിയിരിക്കുന്നു.

ആരാണീ ഡോ. ശശി തരൂർ? 53 വയസ്സിന്റെ ചെറുപ്പമുള്ള (ഇപ്ലത്തെ രാഷ്ട്രിയ നേതാകന്മാരുടെ ആവ്‌റേജ്‌ വയസ്സ്‌ വെച്ച്‌ കണക്കു കൂട്ടുമ്പോൾ) തിരുവനന്തപുരത്തെ കോൺഗ്രസ്‌ പാർലമന്ററി ഇലക്ഷൻ സ്ഥാനാർത്ഥി!

അതിന്‌ അദ്ദേഹത്തെ പ്രാപ്തനാക്കിയ യോഗ്യതകൾ?

1978ൽ ഫ്ലെച്ചർ സ്കൂൾ ഓഫ്‌ ലോ ആൻഡ്‌ ഡിപ്ലോമസി യിൽ നിന്നും ഡോക്റ്ററേറ്റ്‌,അവിടത്തെ തന്നെ ബ്രില്യന്റ്‌ സ്റ്റുഡന്റിനുള്ള റോബർട്ട്‌ സ്റ്റ്യുവർട്ട്‌ അവാർഡ്‌ നേടിയ ആൾ...ഫ്ലെച്ചർ ഫോറം ഓഫ്‌ ഇന്റർനാഷനൽ അഫയേഴ്സ്‌ എന്ന ജേണലിന്റെ ഫൗൻഡർ എഡിറ്റർ. സർവ്വോപരി നല്ല ഒഴുക്കുള്ള ഇംഗ്ലീഷിൽ ഭംഗിയായി പ്രസംഗിക്കാനറിയാം (മലയാളം കഷ്ടിയാണേലും). 1978 മുതൽ തന്നെ യുണൈറ്റഡ്‌ നാഷൻസിൽ ഉദ്യോഗസ്ഥൻ. പിന്നീട്‌ യു എൻ സെക്രട്ടറി ജനറലിന്റെ സീനിയർ അഡ്വൈസർ, തുടർന്ന് അണ്ടർ സെക്രട്ടറി ജനറൽ. 2007 ൽ യു. എൻ വിട്ടു.

ഇത്രയും പോരെ യോഗ്യതകൾ? ഇനി കോൺഗ്രസ്‌ സ്ഥാനാർത്ഥിയാകാൻ ഇത്രയും മിനിമം യോഗ്യതകൾ പോരെങ്കിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോടുള്ള ആ ഒരു വിഷൻ കൂടെ അറിയണം! (അല്ലേലും കോൺഗ്രസ്സിൽ ഇതൊക്കെ ഒരു യോഗ്യതയാണോ സർ?)

കോൺഗ്രസ്‌ നേതാക്കന്മാരെക്കുറിച്ച്‌ അദ്ദേഹത്തിന്റെ അഭിപ്രായം...? വെരി സിമ്പിൾ, ഖദറിട്ട മാംസപിണ്ഡങ്ങൾ! (വൗ..എന്തൊരുപമ!!!)

സോണിയാ ഗാന്ധി...? ടൂറിനിലെ ശവക്കച്ച ! പിന്നെ വെറുമൊരു വിവാഹ സർട്ടീക്കറ്റിന്റെ ബലത്തിൽ ഇന്ത്യയെ പണയത്തിനെടുക്കാൻ വന്ന വിദേശ വനിത! പോരെങ്കിൽ ചിരിക്കാത്തവൾ, പൊതു ജീവിതത്തെ ക്കുറിച്ച്‌ വിവരമില്ലാത്തവൾ, പഠിപ്പില്ലാത്തവൾ എന്നൊക്കെ ഉപ ബിരുദങ്ങളും. (ഇയ്യാൾ കോൺഗ്രസ്സിന്റെ തന്നെ സ്ഥാനാർത്ഥിയാവണം!)

ഗാന്ധിസം സമ്പൂർണ്ണപരാജയമാണെന്നും, നെഹ്രുവിന്റെ ഭരണം ഇന്ത്യയുടെ വികസനത്തിനെ തടഞ്ഞു എന്നും, ഇന്ദിരാഗാന്ദി ക്രൂരയും തന്നിഷ്ടക്കാരിയുമായ ഒരു ഭരണാധികാരിയായിരുന്നുവേന്നും സൻജയ്‌ ഗാന്ധി സാമൂഹ്യവിരുദ്ധനായിരുന്നുവേന്നും സർവ്വോപരി ഇന്ത്യയിലെ തിരഞ്ഞെടുപ്പ്‌ ലോകത്തിലെ ഏറ്റവും വലിയ തമാശയാണെന്നും നല്ല ഭംഗിയായി എഴുതിപ്പിടിപ്പിച്ച ശശി തരൂർ എങ്ങിനെ ഒരു കോൺഗ്രസ്‌ സ്ഥാനാർത്ഥിയായി?!

അഥാണ്‌...അഥാണ്‌ ഞാൻ പറഞ്ഞത്‌ ആരെന്തൊക്കെ പറഞ്ഞാലും പ്രായോഗിക രാഷ്ട്രീയം പഠിക്കാൻ പ്രകാശ്‌ കാരാട്ടും പിണറായി വിജയനുമൊക്കെ കോൺഗ്രസ്സുകാരുടെ മുന്നിൽ വെറ്റിലയും പാക്കും വെച്ച്‌ തൊഴണം എന്ന്!

കാരണം?

സിമ്പിൾ, ഡോ.ശശി തരൂർ ഈ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിലെ ഇടതു പക്ഷ സ്ഥാനാർത്ഥി ആയില്ല! അതുതന്നെ. ഇത്രേം അക്കാഡമിക്‌ യോഗ്യതയുള്ള, നയതന്ത്രജ്ഞത കൈമുതലായുള്ള ഊർജസ്വലനായ ഒരു വാഗ്മി, അതും ഇത്രേം തികഞ്ഞ ഒരു കോൺഗ്രസ്‌ അവബോധമുള്ള ഒരാൾ ഇടതു പക്ഷത്തിന്റെ തമ്പിൽ ചെന്നു കയറിയാൽ അതുണ്ടാക്കിയേക്കാവുന്ന ഇമ്പാക്റ്റ്‌, പ്രായോഗിക ബുദ്ധിയുള്ള കോൺഗ്രസ്‌ നേതാക്കൾ വളരെ വേഗം തിരിച്ചറിഞ്ഞു എന്നതാണ്‌ പോയിന്റ്‌! ഫലം? കോൺഗ്രസിനെതിരെ തരൂർ ഛർദ്ദിച്ചു വെച്ചതെല്ലാം വാരിക്കൂട്ടി കെട്ടിവെച്ച്‌, തിരുവനന്തപുരം സീറ്റെന്ന തൊണ്ടിയലുവക്കഷണം നല്ല വലിപ്പത്തിൽ ഉരുട്ടി വായിൽ തിരുകി ക്കൊടുത്ത്‌ തരൂരിനെ കോൺഗ്രസ്‌ കക്ഷത്തിലിറുക്കി പറന്നു.കാര്യ വിവരം തിരിയാത്ത ഉമ്മൻചാണ്ടിയും ചെന്നിത്തലയുമൊക്കെ ഒന്നു കുതറി നോക്കിയെങ്കിലും കാര്യവിവരമു ദേശീയനേതൃത്വം സംഗതി കബൂലാക്കി എന്നു പറഞ്ഞാ മതിയല്ലോ!

അങ്ങേർ കോൺഗ്രസ്‌ വണ്ടിയിൽ കയറിക്കഴിഞ്ഞതിനു ശേഷമാണെന്നു തോന്നുന്നു ഇടതുപക്ഷത്തിന്‌ ബോധോദയമുണ്ടായത്‌.ഉടൻ തന്നെ ഇസ്രായേൽ ബാന്ധവം, ദേശിയഗാനക്കേസ്‌ തുടങ്ങിയവയൊക്കെ കുത്തിപ്പൊക്കി ഒരു പ്രതിരോധത്തിനു മുതിർന്നെങ്കിലും അതിന്റെയൊക്കെ ഒരു ഗുട്ടൻസ്‌ തിരിഞ്ഞു കിട്ടാൻ മെയ്‌ പതിനാറിന്റെ പുലരി പിറക്കേണ്ടിയിരിക്കുന്നു.

രണ്ടത്താണിയെ ഒരത്താണിയിലാക്കാൻ മഅദനിയെ എങ്ങിനെയൊക്കെ അലക്കി വെളുപ്പിച്ചെടുക്കാം എന്ന് ഗവേഷിച്ച്‌ പുകച്ചുകളഞ്ഞ വക്രബുദ്ധിയുടെ പാതിമതിയായിരുന്നു ഇങ്ങിനെയൊരക്കിടിപറ്റും എന്ന് ഗണിച്ചെടുക്കാൻ പിണറായിക്ക്‌! പറഞ്ഞിട്ടെന്തു ഫലം..പോയ ബുദ്ധിക്ക്‌ വടം കെട്ടി വലിക്കാൻ ആനയെ തപ്പി നടന്നിട്ട്‌ കാര്യമില്ലല്ലോ!


പിൻ കുറിപ്പ്‌ : അഥവാ ടി വിദ്വാനെങ്ങാൻ ഇടതു പക്ഷത്ത്‌ വന്നു കയറിയാൽ, കാലം പോകെ തന്റെ ഗ്ലാമർ കുടുമയും കെട്ടി കുടയുമെടുത്ത്‌ പഴനിക്ക്‌ പോകും എന്ന് ഇന്നേ തിരിച്ചറിഞ്ഞ കാരാട്ട്‌, മന:പൂർവ്വം വേണ്ടാന്നു വെച്ചതാവുമോ ഇച്ചാങ്ങാതിയെ?!