Tuesday, January 27, 2009

കേസു കൊടുത്തതിനു ശേഷം..(ചുമ്മാ ഒരു വിശേഷം!)

"അയ്യയ്യേ...ഛെ.ഛെ.ഛേ....വൃത്തികേട്‌, വൃത്തികേട്‌.... പൂട്ടി വെക്കോളീ കമ്പ്യുട്ടർ...ഉളുപ്പും മാനോം ഒന്നൂല്ലേ ഇതിങ്ങനെ കണ്ടോണ്ടിരിക്കാനെക്കൊണ്ട്‌.....?"

"എന്തുവാഡേയ്‌ രാവിലെ തന്നെ പുലമ്പുന്ന്...?"

"രാവിലെ തന്നെ കമ്പ്യ്യൂട്ടറും തുറന്ന് വെച്ച്‌ ഇമ്മാതിരി വൃത്തികെട്ട പടങ്ങൾ കണ്ടോണ്ടിരുന്നാ പിന്നെന്തു പറയണം...?"

" ഓ..ഇദോ...? ഇതാണ്‌ ബോഡി കാസ്റ്റിംഗ്‌"!

"എന്തോന്ന്...?"

"ന്നു വെച്ചാൽ ശിൽപങ്ങളുണ്ടാക്കുന്ന ഒരു പുതിയ രീതി..നമ്മുടെ ഏത്‌ ശരീരഭാഗങ്ങളും, മുഖമോ തലയോ, ഉടലോ, കയ്യോ,കാലോ, ഇനി എന്തിന്റെയായാലും അതിന്റെ ഒറിജിനലിൽ നിന്നും നേരിട്ട്‌ മോഡ്യൂൾ ഉണ്ടാക്കി മിനുക്കി ശരിക്കുള്ളതിനെ വെല്ലുന്ന പകർപ്പെടുക്കുന്ന കലാവിദ്യ..."

"എന്നിട്ട്‌ ഇതു മുഴുവൻ പെണ്ണുങ്ങളുടെ ആ ഭാഗത്തിന്റെ മാത്രം ചിത്രങ്ങളെടുത്ത്‌ ഒട്ടിച്ചു വെച്ചതാണല്ലോ...? അതും ഒരു പത്തു നാൽപതെണ്ണം നിരത്തി...ഒരു മാതിരി പൊതു ലേലത്തിനു വെച്ച മാതിരി...?"

"ഇദ്‌ പൊതു ലേലത്തിനു വെച്ചതല്ല, പൊതു പ്രദർശനത്തിനു വെച്ചതാണ്‌..അതും ഇംഗ്ലണ്ടിലെ ഇം‌പ്യൂർ ആർട്ട് ഗാലറിയിൽ....!ഇതിന്റെ ശിൽപി വളരെ കഷ്ടപ്പെട്ട്‌ ബുദ്ധിമുട്ടി, പതിനെട്ടാം പടി ചവിട്ടാൻ തുടങ്ങുന്ന കുമാരി മുതൽ അങ്ങ്‌ അറുപതിന്റെ ഉച്ചി തൊട്ട അമ്മൂമ്മ വരെയുള്ള കുറെ പെൺ വളന്റിയർമാരെ സംഘടിപ്പിച്ച്‌, അവരുടെയൊക്കെ ആ പ്രത്യേക ഭാഗത്തിന്റെ മോഡ്യൂൾ ഉണ്ടാക്കി, ഉരച്ചു മിനുക്കി, അടുക്കി നിരത്തി പ്രദർശനത്തിനു വെച്ചതിന്റെ പടമാണു മഹനേ നീയിക്കാണുന്നത്‌!"

"അപ്പോ അന്നാട്ടിലെങ്ങും ഊളമ്പാറയോ കുതിരവട്ടമോ ഇല്ലല്ലേ....?"

"മനസ്സിലായില്ല....."

"ഞാളെ നാട്ടിലൊക്കെ ഉച്ചിക്കിറുക്ക്‌ മൂത്താൽ അങ്ങിനെ ചില സ്ഥലങ്ങളുണ്ട്‌, ചികിത്സിക്കാൻ...."

"ദേ കളിച്ചു കളിച്ച്‌ കമ്പത്തിനുമേൽ കേറിക്കളിക്കരുത്‌...... കലാകാരന്റെ ആവിഷ്കാരസ്വാതന്ത്ര്യത്തിൽ തൊട്ട്‌ കളിച്ചാൽ കളി കളിമക്കളിയാവും, പറഞ്ഞില്ലെന്ന് വേണ്ട!"

"ഇതിലെന്തോന്ന് കല...?"

"ശിൽപിയെ ക്വാട്ടിയാൽ, വൈവിദ്ധ്യമാണ്‌ ഇവിടെ പ്രതിപാദ്യ വിഷയം.മനുഷ്യന്മാരുടെ മുഖം പോലെ തന്നെ ഇതും, ഒരെണ്ണം കണ്ടിട്ട്‌ അതേപോലെ വേറൊന്ന് കൂടെ വേണംന്ന് ച്ചാൽ നടക്കില്ല ...ആ വൈവിദ്ധ്യം അങ്ങേരിങ്ങനെ ആ വിഷ്കരിച്ചു...അത്ര തന്നെ..."

"ഇതെല്ലാർക്കും അറിയണ കാര്യമല്ലേ....അത്രവലിയ മഹാസംഭവമൊന്നുമല്ലല്ലോ...ഇങ്ങനെ കലയാക്കി പ്രദർശിപ്പിക്കാൻ...?"

"റോസാപ്പൂവിനു ഭംഗിയുണ്ടെന്ന് നാട്ടാർക്ക്‌ മുഴോനും അറിയില്ലേ...എന്നിട്ട്‌ അതിന്റെ ഫോട്ടോയോ പടമോ കണ്ടിട്ട്‌ ആരും ഇതെന്തോന്ന് കല എന്നു പറയുന്നില്ലല്ലോ....!!"

"അതു പോലാണോ ഇത്‌...?"

"ഇതിന്‌ മാത്രം എന്തോന്ന് കുഴപ്പം...?"

"വൃത്തികേടല്ലേ.....?"

"ഹതുശരി....പെണ്ണുങ്ങൾഡേം ആണുങ്ങൾഡേമൊക്കെ ഈ ഒരു ഭാഗം മാത്രം വൃത്തികെട്ടതാണെന്ന് പറഞ്ഞു തന്ന മഹാൻ ആരാണ്‌ സർ?" ഈ ഒരു ഭാഗം മാത്രമാണ്‌ ശരീരത്തിൽ അസ്സലാകപ്പാടെ ഭംഗിയുള്ളതായുള്ളൂ എന്ന് ഈ ഞാൻ പറഞ്ഞാൽ അതങ്ങിനെയല്ല എന്ന് സ്ഥാപിക്കാൻ വല്ല കോപ്പും ഇയ്യാടെ കയ്യിലുണ്ടോ....ഉണ്ടെങ്കി പറ!" വേറൊരു കാര്യം കൂടെ കേട്ടോ............ ഈ പ്രദർശനം പ്രധാനമായും സ്ത്രീകളെ ലക്ഷ്യം വെച്ചുള്ളതാണെന്നു കൂടെ പറഞ്ഞിട്ടുണ്ട്‌ ടിയാൻ!"

"ഹൂശെന്റപ്പാ.......അതെന്ത്‌?"

"ഒടേ തമ്പുരാൻ കനിഞ്ഞ്‌ സ്വന്തം ശരീരത്തിൽ ഫിറ്റ്‌ ചെയ്ത്‌ തന്ന ആ ഒരെണ്ണം തന്നെ നേരെചൊവ്വേ ഒന്ന് നോക്കാൻ മെനക്കെടാത്തവരാണത്രെ ബഹുഭൂരിഭാഗം പെണ്ണുങ്ങളും!എന്നിട്ടല്ലേ വേറൊരുവൾഡെ? അപ്പോ "നിങ്ങൾക്കായി കിട്ടിയത്‌ പോലെ വേറൊരെണ്ണം ഈ ഭൂമിമലയാളത്തിൽ മഷിയിട്ട്‌ നോക്കിയാൽ കിട്ടില്ല, ആയതിനാൽ നിങ്ങൾക്കുള്ളതിൽ നിങ്ങൾ അഭിമാനിപ്പിൻ" എന്ന് അവരെ ഓർമ്മിപ്പിക്കാനും കൂടിയാണ്‌ ഇത്രേം പെടാപ്പാട്‌ പെട്ട്‌ താനിതൊപ്പിച്ചതെന്ന് അദ്ദേഹം അടിവരയിട്ട്‌ പറഞ്ഞിട്ടുണ്ട്‌"

നട്ടപ്രാന്തെന്ന് പറഞ്ഞാൽ പൊട്ടും പൊളിയുമല്ല, ഇതുപോലെ ഏതാണ്ടൊക്കെയോ ആണെന്ന് സാരം! താൻ ചിരിക്കണ്ട, പൊതു സമൂഹത്തിൽ പാലിക്കേണ്ട ചില മിനിമം മര്യാദകൾ പാലിക്കാൻ ഞാനും നീയും ഈ കിറുക്കനും ഒക്കെ ബാദ്ധ്യസ്ഥരല്ലേ എന്ന് ചോദിച്ചാൽ.....?

"അപ്പോ തിരിച്ചും ചോദ്യം വരും, ഏത്‌ മര്യാദകൾ? എവിടുന്നുണ്ടായ മര്യാദകൾ? സമൂഹത്തിൽ മുന്നേയില്ലാത്ത ഒന്ന്, അതിന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ, മതങ്ങളായും, പ്രവാചകന്മാരായും, അവതാരങ്ങളായും,ആശയങ്ങളായും ഇസങ്ങളായുമൊക്കെ ഉരുത്തിരിഞ്ഞു വന്ന വിധി വിലക്കുകൾ, നിയമങ്ങൾ, സാമൂഹികക്രമങ്ങൾ... ഇവയൊക്കെ സ്ഥായിയായി നിലനിൽക്കുന്നവയാണോ? ഇന്നലെയുടെ ശരി ഇന്നിന്റെ അസംബന്ധവും, ഇന്നിന്റെ ശരികേട്‌ നാളെയുടെ നീതിയും ഒക്കെയായി മാറിമറിഞ്ഞ്‌ കുഴഞ്ഞുമറിഞ്ഞ്‌ കിടക്കുന്ന അവസ്ഥയിൽ യഥാർത്ത ശരിയേത്‌ തെറ്റേത്‌ എന്ന് ആർക്കു പറയാൻ പറ്റും? അല്ലെങ്കിൽ യഥാർത്തത്തിൽ ശരി തറ്റ്‌ എന്നൊന്നുണ്ടോ?"

"അങ്ങിനെയൊക്കെ കടന്നു ചിന്തിക്കണോ......?"

"വേണം, ഓഷോ രജനീഷ്‌ പറഞ്ഞിട്ടുണ്ട്‌, "പ്രകൃതിയിൽ സ്വാഭാവികമായുള്ളതിനെ മതിൽ കെട്ടി തടയാൻ മനുഷ്യൻ മുതിരുന്നിടത്താണ്‌ അരാജകത്വത്തിന്റെ തുടക്കം" എന്ന്. കൊടുമുടിയിൽ ഉത്ഭവിക്കുന്ന പ്രവാഹങ്ങൾ വളരെ സ്വാഭാവികമായി മഹാസമുദ്രത്തെ തേടിയെത്തിക്കൊള്ളും..പ്രകൃത്യാ ഉള്ള വൻപാറക്കെട്ടുകളും, അഗാധ ഗർത്തങ്ങളും ഒന്നും അതിനെ വഴിയിൽ തടയില്ല. പക്ഷേ അതേ നദിപ്രവാഹത്തിൽ വൻ മതിൽ തീർത്ത്‌ മനുഷ്യൻ ഇടപെട്ടാലോ, ആ പുഴയ്ക്ക്‌ പിന്നീടൊരിക്കലും സമുദ്രത്തിലെത്തിച്ചേരാനേ കഴിഞ്ഞെന്നു വരില്ല"

"അതദ്ദേഹം ലൈംഗികതയെ കുറിച്ചു പറഞ്ഞതല്ലേ...?"

അതെ...അതേ ലൈഗികതയെയാണല്ലോ പാപങ്ങളുടെ തമ്പുരാനായി ഇപ്പോ അവതരിപ്പിക്കപ്പെടുന്നത്‌? അതു പോട്ടെ..കാലത്തെ അല്ലെങ്കിൽ കാലഘട്ടത്തെ ആപേക്ഷികമാക്കിയെടുത്താണ്‌ ശരിയും തെറ്റും ബലാബലം കളിക്കുന്നതെന്ന് സമ്മതിച്ചാൽ തന്നെയും കടന്നുപോയതും കണ്മുന്നിൽ നിൽക്കുന്നതുമായ കാലഘട്ടങ്ങളിലൊക്കെയും കലാകാരന്മാരും എഴുത്തുകാരുമൊക്കേതന്നെ മാറ്റിവരയ്ക്കപ്പെടുന്ന അതിർവരമ്പുകൾ ലംഘിച്ച്‌ നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ അപഥ സഞ്ചാരം നടത്തിയതായി കാണാൻ കഴിയില്ലേ"

"എന്നു വെച്ചാൽ എഴുത്തുകാർക്കും, ചിത്രകാരന്മാർക്കും, ശിൽപികൾക്കും പിന്നെ നിങ്ങൾ ബ്ലോഗർമാർക്കുമൊക്കെ എന്തു തോന്ന്യാസവും ചെയ്യാനുള്ള ലൈസൻസ്‌ കാലാകാലങ്ങളായി പതിച്ചു കിട്ടിയിട്ടുണ്ട്‌ എന്നാണോ?"

"അതെന്തരെഡേയ്‌ അതിനിടയിൽ ബ്ലോഗർമാർക്കിട്ടൊരു ഞോണ്ട്‌?"

"ഹല്ല, ഒരു എം. എഫ്‌. ഹുസൈന്‌ ഹിന്ദു വനിതാ ദൈവങ്ങളെ തുണീം കോണോനുമില്ലാതെ വരയ്ക്കാം.....ഒരു ചിത്രകാരന്‌ സരസ്വതിയുടെ ഏതാണ്ടൊക്കെ അവയവങ്ങളുടെ എണ്ണമെടുക്കാം....പിന്നെ കുറെ സർവ്വ വിജ്ഞാന കോശ ബ്ലോഗ്‌ എഴുത്തുകാർക്ക്‌ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും, അതെഴുതിയവനെ തെറിവിളിച്ചും, ആ തെറിവിളിച്ചവന്റെ തന്തയ്ക്ക്‌ വിളിച്ചും അർമ്മാദിക്കാം....ഇതല്ലെങ്കിൽ തോന്ന്യാസം എന്ന വാക്കിന്‌ താനെനിയ്ക്ക്‌ നിർവ്വചനം വേറെ തരണം...."

"ഇതിലൊക്കെ എന്തോന്ന് കൊഴപ്പം"?

"ഒരു കൊഴപ്പോം ഇല്ലാഞ്ഞിട്ടാണോ സന്തോഷ്‌ ജനാർദ്ദനൻ എന്ന ബ്ലോഗർ ചിത്രകാരൻ എന്ന ബ്ലോഗർക്കെതിരെ കേസ്‌ കൊടുത്തത്‌?"

"കാര്യമറിയാതെ വല്ലോം വിളിച്ചു പറയല്ല്....സരസ്വതീ ദേവിക്ക്‌ സേൻസസെടുത്ത പോസ്റ്റിട്ടതിനല്ല, മറിച്ച്‌ ബ്ലോഗിലൂടെ ജാതി വിദ്വേഷം തീർക്കുന്നു എന്ന ആരോപണത്തിൻ പുറത്താണ്‌ കേസ്‌ കൊടുത്തത്‌ എന്ന് ശ്രീ സന്തോഷ്‌ ജനാർദ്ദനൻ തന്നെ വിശദീകരിച്ചിട്ടുണ്ടല്ലോ..."

അങ്ങിനാണേൽ അതും കുഴപ്പമല്ലേ....

ഇന്ന് രാജ്യത്ത്‌ നിലവിലുള്ള നീതിന്യായ വ്യവസ്ഥ വെച്ച്‌ അതു പ്രശ്നമാണെന്ന് കോടതിക്ക്‌ തോന്നിയാൽ ചിത്രകാരനു ചിലപ്പോ കുഴപ്പമാവും.അല്ലാതെന്ത്‌?

"എന്നാലും ആർക്കും എന്തും വിളിച്ചു പറയാനുള്ള പൊതു സ്ഥലമാണോ ഈ ബ്ലോഗ്‌?

"അതേ"

ങേ....! "

അതേന്ന്...വേലിയേലെങ്ങാൻ ചുമ്മാ വെയിലും കൊണ്ടിരിക്കുന്ന പാമ്പിനെയെടുത്ത്‌ വി.ഐ.പി ഫ്രഞ്ചിക്കുള്ളിൽ തിരുകിയാൽ, പിന്നെ ചിലപ്പോ ആസ്ഥാന മർമ്മാണിക്ക്‌ കാലമെത്തും മുന്നേ പെൻഷൻ കൊടുക്കേണ്ടതായീ വന്നേക്കാം എന്ന ഉത്തമബോദ്ധ്യത്തോടെ വല്ലവരും അങ്ങിനെ ചെയ്താൽ, അച്ചെയ്ത ചെയ്ത്തിന്‌, മേപ്പടിയാനെ കുറ്റം പറയാൻ പറ്റ്വോ?"

"ഹേ....യ്‌"

"എന്നാ അതന്നെ ഇതും"

"അപ്പോ ചിത്രകാരൻ ചെയ്തത്‌ തെറ്റല്ല?"

"അല്ല"

"അങ്ങിനെയെങ്കിൽ ശ്രീ. സന്തോഷ്‌ ജനാർദ്ധനൻ ചെയ്തത്താണ്‌ തെറ്റ്‌"?

അതുമല്ല

"അതെങ്ങിനെ? രണ്ടും ഒരുമിച്ചു ശരിയാവുന്നതെങ്ങിനെ ശരിയാവും"

"ചെലപ്പോ രണ്ടും ഒരുമിച്ചു തെറ്റുമാവാം!"

"ദേ...ഒരുമാതിരി.... "

ചൂടാവല്ല്...ചിത്രകാരൻ എഴുതിയ പോസ്റ്റായപോസ്റ്റെല്ലാം വായിച്ചാ, ഒരന്തോം കുന്തോമില്ലാത്ത ഒരാൾ എഴുതിയതാണെന്നു തോന്നുമോ"?

ഇല്ല...

അപ്പോ മിനിമം കോമൺസേൻസ്‌ എങ്കിലും ഉള്ള ഒരാൾ അതൊക്കെയെഴുതുമ്പോൾ അതുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളും മനസ്സിലാക്കിയിരിക്കും എന്നു കരുതുന്നതിൽ തെറ്റുണ്ടോ?

ഇല്ല

അപ്പോൾ സംഗ്രഹം : താൻ ശരിയെന്ന് അടിയുറച്ചു വിശ്വസിക്കുന്ന (നോട്ട്‌ ദാറ്റ്‌ പോയിന്റ്‌) ധാരണകളുടെയും വിശ്വാസത്തിന്റെയും പുറത്ത്‌, തനിക്ക്‌ ശരിയെന്ന് തോന്നുന്ന ഭാഷയിൽ, വരും വരായ്കകളെകുറിച്ചുള്ള വ്യക്തമായ ധാരണയോടെയാണ്‌ ചിത്രകാരനതൊക്കെ എഴുതിയിട്ടുള്ളത്‌...

"ന്ന് ച്ചാൽ.....വേലിയിലിരിക്കുന്ന പാമ്പിനെ അറിയാണ്ടങ്ങ്‌ എടുത്ത്‌ വെച്ചതല്ല എന്ന്"

"അതന്നെ! ഒരു വ്യക്തി എന്ന നിലയിൽ ചിത്രകാരനുള്ള അവകാശങ്ങളൊക്കെയും ശ്രീ സന്തോഷ്‌ ജനാർദ്ദനൻ എന്ന വ്യക്തിക്കുമുണ്ട്‌. അങ്ങിനെ വരുമ്പോൾ താൻ ശരിയെന്നു വിശ്വസിക്കുന്ന ധാരണകളുടെയും വിശ്വാസത്തിന്റെയും വെളിച്ചത്തിൽ, ചിത്രകാരൻ എഴുതുന്നത്‌ നിലവിലുള്ള സമൂഹ ക്രമത്തിൽ അനുവദിക്കാൻ പാടില്ലാത്തതാണെന്നും, അപകടകരമാണെന്നും പ്രതിരോധിക്കപ്പെടേണ്ടതാണെന്നും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുമുണ്ടെന്നതിൽ തർക്കമുണ്ടോ?

ഒട്ടുമില്ല... "

അതിനദ്ദേഹം ഇന്നത്തെ നിലയിൽ ഒരു മഹാഭൂരിപക്ഷം ആശ്രയിക്കുന്ന നീതിന്യായവ്യവസ്ഥയുടെ സഹായം തേടിയതിൽ പ്രതിഷേധിക്കാൻ ഈ നമുക്ക്‌ വല്ല വകുപ്പുമുണ്ടോ?

ഇല്ലെന്ന് തോന്നുന്നു.കോഴിക്കോട്ടോ കണ്ണൂരോ കാസർക്കോട്ടോ ഉള്ള വല്ല ക്വട്ടേഷൻ ചങ്ങായിമാരേം വിട്ട്‌ അദ്ദേഹം ചിത്രകാരനെ ഇരുട്ടടി അടിക്കാൻ ഏർപ്പാടാക്കിയിരുന്നെങ്കിൽ ഞാൻ ഘോര ഘോരം പ്രതിഷേധിച്ചേനേ.....!ബ്ലോഗ്‌ സ്തംഭിപ്പിച്ചേനെ!

അപ്പോ ഇതിലൊക്കെ എന്തര്‌ കുഴപ്പം എന്നു ഞാൻ ചോദിക്കുന്നതിൽ വല്ല കുഴപ്പവും ഒപ്പിക്കാനുള്ള വകുപ്പുണ്ടൊന്ന് നീ ശങ്കിച്ചാൽ എനിക്കെന്തെങ്കിലും കുഴപ്പം വരാൻ വഴുപ്പുണ്ടോ കുഴപ്പക്കാരാ?

എന്തോന്നെന്തോന്ന്...?

ഒന്നൂല്ല്യ....

"ഗൂഗിളിന്റെ ബ്ലോഗ്‌, എന്റെ കീബോർഡ്‌, വല്ലോന്റേം വരമൊഴി...എഴുത്തോടേഴുത്തും കമ്പക്കെട്ടും, നീയൊക്കെ നല്ല സൗകര്യമുണ്ടേൽ വായിച്ചാമതി" എന്ന ലൈനിലും കാര്യം തീർക്കാലോ തൽക്കാലം...."

"പബ്ലിക്‌ കംഫർട്ട്‌ സ്റ്റേഷന്റെ മതിലിൽ നോട്ടീസെഴുതി ഒട്ടിച്ചിട്ട്‌, സൗകര്യമുള്ളോൻ വായിച്ചാ മതി എന്നു പറയുന്നവന്റെ കോമൺസേൻസിൽ തൽക്കാലം എനിക്കിത്തിരി വിശ്വാസക്കുറവുണ്ട്‌"

"എന്നാലും ആ സരസ്വതീടെ......."

"ഷട്ടപ്‌....!!!"

Monday, October 20, 2008

മാതൃഭൂമിക്കു വേണ്ടി ഒരു യാത്ര!

വിജയ നഗര സാമ്രാജ്യത്തിന്റെ പുകൾ പെറ്റ തലസ്ഥാനമായിരുന്ന ഹം‌പി.....മുഗൾ അധിനിവേശം നശിപ്പിച്ചു കളഞ്ഞ ആ സൂവർണ്ണ നഗരത്തിന്റെ ശേഷിപ്പുകളിലൂടെ ഫോട്ടോ ഗ്രാ‍ഫർ നന്ദകുമാറുമൊത്ത് മാതൃഭൂമി യാത്ര മാഗസിനു വേണ്ടി നടത്തിയ ഒരു യാത്ര ഇവിടെ വായിക്കാം

Wednesday, August 20, 2008

അനോണിമാഷേയ്.....!!

വരമൊഴി/വരമ്പെറ്റമിഴിമൊഴി/ഒളിവെട്ടം;മായക്കാഴ്ച/മുലക്കാമ്പിലന്‍പുറവ്‌/മുലപറിച്ചെറിഞ്ഞ്‌ കലിയാട്ടം/കണ്ണകിത്വം/കലാത്മകത്വംചിത്രഭാഷ/നിറഭേദമൊഴിയാട്ടക്കളം/യാങ്കിച്ചുണ്ടില്‍ ചിത്രലിപി/ചിത്രാക്ഷരമൊഴി വിചിത്രം/

വല്ലോം തിരിഞ്ഞോ? (തിരിഞ്ഞോന്‌ തിരിഞ്ഞ്‌, അല്ലാത്തോന്‍ നട്ടം തിരിഞ്ഞ്‌)
ഇല്ലല്ലേ.. സത്യായിട്ടും എനിക്കും മനസ്സിലായില്ല! എന്നാലും ഇതും കൂടെ...

മഹാവിസ്ഫോടനം/അന്ത്യാന്തകപ്രളയം/അവിനാശവിരല്‍മുദ്ര/അണ്ണാന്മുതുക്‌/ചിത്രശലഭച്ചിറക്‌/വരയാടുടല്‌/മയില്‍പ്പീലിക്കണ്ണേറ്‌/

ഇനീം പിടികിട്ടീല്ലാ?..ഇതാണ്‌ കവിത!!മേല്‍ക്കണ്ടത്‌ ചുമ്മാ വെറുമൊരു സാമ്പിള്‍ വെടിക്കെട്ട്‌!അദുമാതിരി ഖണ്ഡികകള്‍ 20 നു മേലുണ്ട്‌, വായിച്ചര്‍മ്മാദിക്കാന്‍.

എഴുതിയത്‌ വിജയന്‍ കുനിശ്ശേരി...അച്ചടിച്ചു വന്നത്‌ മെയ്‌ 25ആം തിയ്യതിയിലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍!

എന്തായാലും മലയാളത്തിലെ എണ്ണം പറഞ്ഞ വാരികയിലൊന്നില്‍ അച്ചടിക്കപ്പെട്ടതല്ലേ. എന്റെ ആസ്വാദന നിലവാരത്തിന്റെ അതിഭീകരമായ മൂല്യശോഷണം ഹേതുവായി എനിക്കതു മനസ്സിലാക്കാന്‍ കഴിഞ്ഞില്ല എന്നതാവും വെള്ളം കൂട്ടാത്ത സത്യം. ശരി ഞാനത്‌ വിട്ടു.പക്ഷേ കവിത എന്നെ വിടാന്‍ ഭാവമില്ലെങ്കില്‍ ഞാനെന്തു ചെയ്യാനാ? ദേണ്ടെ പിന്നേം..!

നക്ഷത്രങ്ങള്‍ കെട്ടുപോയ രാത്രിയില്‍/വരണ്ടകാറ്റിന്റെ പിതൃപേച്ചുകള്‍/ആത്മാക്കള്‍ ആത്മഗതം കൊള്ളുന്ന ഇടനാഴികള്‍/ചുറ്റുഗോവണി ഇറങ്ങിവരുന്നത്‌/തൂങ്ങിച്ചത്ത കന്യക/ലോകത്തെവിടെയോ ഒരു ചുഴി/തിളക്കുന്ന എലിപ്പനി/

തുടക്കം കൊള്ളാം അല്ലേ...തീര്‍ന്നില്ല!

.....വയലറ്റ്‌മുഖങ്ങള്‍/തീയാളുന്നമുഖങ്ങള്‍/സ്ഫടികമുഖങ്ങള്‍/ശിലാമുഖങ്ങള്‍/പച്ചമുഖങ്ങള്‍/കളിമണ്മുഖങ്ങള്‍/പിച്ചളമുഖങ്ങള്‍/നീര്‍പോളമുഖങ്ങള്‍/എനിക്ക്‌ മരിച്ചവരുടെ വാക്കുകള്‍ കേള്‍ക്കാം/ജീവിച്ചിരിക്കുന്നവരെക്കാള്‍/വള്ളിപ്പന്നപടരുന്നത്‌ പോലെ സ്ഫുടമായി/......ഒരുകൊള്ളിയാന്‍/ഒരുപ്യൂപ്പ/നക്ഷത്രങ്ങള്‍ കെട്ടുപോയ രാത്രി/ഒരു നിഗൂഡ ത്രികോണം/

(ആ അവസാനത്തെ വരി കഷ്ടിച്ച്‌ നിരുപിക്കാം എന്നു തോന്നുന്നു!!!!)

വായിച്ചത്‌ മാധ്യമം ആഴ്ചപ്പതിപ്പില്‍..എഴുതിയത്‌ മന്ദാകിനി!
അതോടെ ഒന്നുറപ്പിച്ചു, ഇതാണ്‌ കവിത,ഇതു തന്നെയാണ്‌ കവിത, ഇതുമാത്രമാണ്‌ കവിത.അപ്പോ അനോണിമാഷേ, ഇതും കവിതയല്ലാ എന്നു പറഞ്ഞേക്കല്ല്‌!

കട്ടമരം,കാട്ടിലെമരം/ആനമറുതാ,വടം വലി (എന്റെ തേവരേ)
ചക്കപ്പഴം/മുയല്‍ക്കുഞ്ഞ്‌/പ്ലാശും മൂട്‌/കബന്ധം(പിന്നേം ചത്തോ)
അണ്ണാന്‍ കുഞ്ഞ്‌/ഹൈക്കു/വാര്‍മുളംതണ്ടില്‍ മുരളീരവം/
പാടവരമ്പ്‌/നനഞ്ഞകണ്‍കോണുകള്‍/കൈതപൂത്ത മണം/
ഇളംകാറ്റ്‌പാതിരാപ്പൂവ്‌/ചുടുനിശ്വാസം/ഉലഞ്ഞ വാര്‍കുഴല്‍/ഉടഞ്ഞ്‌ ചിതറിയ നിലാവ്‌/
കറുത്ത ആകാശം/അടക്കിയ കരച്ചില്‍/ഊഷരഭൂമിയിലെ കുളിര്‍മഴ
പ്രഭാതം, പുല്‍ക്കൊടിത്തുമ്പില്‍ മഞ്ഞുതുള്ളി/മൂവാണ്ടന്മാവിന്റെ കൊമ്പ്‌
കാലപാശത്തിന്‍ കുരുക്ക്‌/തൂങ്ങിയാടുന്ന മരണം...!!!!

ബാക്കി പിന്നാലെ വരും...

പറഞ്ഞുവന്നത്‌ വഴിമാറി കൊടകരയ്ക്ക്‌ പോയ്‌ എന്നു തോന്നുന്നു.

അനുഭൂതികളുടെ അനസ്യൂതമായ മഹാപ്രവാഹം എന്നോ മനോഹരമായ വാക്കുകളുടെ സുന്ദരമായ ഒത്തു ചേരല്‍ എന്നോ ഒക്കെ പണ്ടെങ്ങാണ്ട്‌ ആരാണ്ടാലോ നിര്‍വചിക്കപ്പെട്ട ഒരു സാധനമാണല്ലോ ഈ കവിത..! അതു പണ്ട്‌..ഇപ്പോ അത്‌ മാറീല്ലെ!അവ്യക്തമായ ആശയങ്ങളുടെയും പരസ്പരബന്ധമില്ലാത്ത വാക്കുകളുടെയും ഒരു വട്ടമേശസമ്മേളനം എന്നോ മറ്റോ മാറ്റിയാരുന്നല്ലോ ഈയിടെ?

അതെന്തോ ആവട്ട്‌. എന്റെ കയ്യിലിരിക്കുന്ന കാശ്‌ കൊടുത്ത്‌ ഞാന്‍ വാങ്ങിയ വാരികയില്‍ ആയതോണ്ട്‌ എന്റെ വിമര്‍ശനത്തിന്‌ ഒരു ന്യായീകരണമുണ്ട്‌. സംഗതി ഉത്തമോദാത്തമഹാവീരപട്ടാഭിഷേകം ആണേലും എനിക്കു മനസ്സിലായില്ല. ആയതിനാല്‍ അതു പൊട്ട.അതെഴുതിയ കവിയെ ഞാന്‍ തെറി വിളിക്കും കാരണം എന്റെ കാശുപോയ്‌.എന്നാല്‍ കവി തന്റെ വീട്ടുമുറ്റത്ത്‌ ഒരു ബോര്‍ഡ്‌ വച്ച്‌ അതിന്മേലാണ്‌ ഈ കവിതയ്ക്ക്‌ വെട്ടം കൊളുത്തിയത്‌ എന്നു വെയ്ക്കുക...അപ്പോ ആ കവിതയെ അല്ലെങ്കില്‍ കവിയെ കുരിശു മരത്തുമ്മേക്കേറ്റി തുരുമ്പെടുത്ത ആണി നെടുകെയും കുറുകെയും അടിച്ചു കയറ്റുന്നതിനെന്തു ന്യായീകരണം?

ഗൂഗ്‌ളും,വേര്‍ഡ്‌ പ്രസ്സുമൊക്കെ സൗജന്യമായി പതിച്ചു തരുന്ന സ്ഥലത്ത്‌ ചുമ്മാ മനസ്സീ തോന്നിയതൊക്കെ കുത്തിക്കുറിച്ചു വെക്കുന്ന പാവം ബ്ലോഗേര്‍സിന്റെ നെഞ്ഞത്ത്‌ കുച്ചിപ്പുടീം ഭരതനാട്യോം ഒടുക്കം പോരാഞ്ഞ്‌ ഡപ്പാം കുത്തും കളിക്കണതും ഇതേ സാമാന്യ നായത്തിന്റെ വിശാലപരിധിയില്‍ വരില്ലേന്നൊരു ശങ്കയില്ലേന്നു ചോദിച്ചാ, ഇല്ലാന്നങ്ങുറപ്പിച്ചു പറയാനും പറ്റ്വോ?

"എന്‍ പൂവാടിയില്‍ നടന്നൊരുനാള്
‍ആദ്യമായൊരാഭാസന്‍ എന്‍ കയ്യില്‍ പിടിച്ചു" എന്നോ

ഹൃദയത്തില്‍ ഞാന്‍ നിന്‍ പേരെഴുതി
കാലം മഴപെയ്യിച്ചു,അഗ്നി വര്‍ഷിച്ചു
കടല്‍ തിളച്ചു തൂവി,
എന്നിട്ടുംഹൃദയത്തില്‍ നിന്‍ പേരു ചിരിച്ചു നിന്നു" എന്നോ

സൂര്യാംശു കിരണങ്ങള്‍ തഴുകിത്തലോടി
സൂര്യനെ കണ്ടു ഞാന്‍, സൂര്യ താപം കൊണ്ടു
സൂര്യനില്‍ ലയിച്ചു, സുരലോകം കണ്ടു ഞാന്‍സൂ
ര്യനായ്‌ സൂര്യനില്‍, കര്‍ണ്ണന്റെ അമ്മയായ്‌"

എന്നോ ഒക്കെ വായിക്കുമ്പോള്‍ അതു കവിതയല്ല, അതില്‍ കവിതയേയില്ല ആയതിനാല്‍ അതെഴുതിയവനെ /വളെ കൊല്ല്‌ കൊല്ല്‌ എന്ന്‌ വര്‍മ്മവക കീചകവധം ആട്ടക്കഥ ആടുന്നതില്‍ എന്തു സാംഗത്യം? ചുമ്മാ ഒരു തമാശ എന്നായിരുന്നുവെങ്കില്‍ അത്‌ നഗ്നമായ വ്യക്തി ഹത്യയിലേക്ക്‌ വഴുതിപ്പോയതിന്റെ ഉത്തരവാദിത്ത്വത്തില്‍ നിന്നൊഴിഞ്ഞ്‌ മാറാന്‍ പറ്റുമോ? (ഈ വക കളകാഞ്ചിയും കാകളിയുമൊക്കെ കണ്ട്‌ ബ്ലോഗും പൂട്ടിപ്പോയവരെ നോക്കി ഹാ കഷ്ടം എന്നല്ലാതെ എന്തു പറയാന്‍!)ഏതായാലും കവിതയോടുള്ള ഒരു സ്വാഭാവിക പ്രതികരണം എന്ന വകുപ്പില്‍ പെടുത്തിക്കളയാനും വകുപ്പില്ലല്ലോ ഇതില്‍?

ഇനി,

അസ്ഥിക്കൂട്ടീന്നൊരു വിമോചിത പ്രാണപ്പറവ
പറന്ന്‌ പറന്ന്‌ സ്വയം ഹത്യ-കളബലി, കലബലിത്തം....(എന്താണാവോ ഈ കലബലിത്തം?)

കലാഭാഷ
കലാപഭാഷണം
അകപ്പുറത്ത്‌ബൊഹീമിയനാനക്കളി

ഇതിലൊക്കെ ഉദാത്ത കവിതയുണ്ടെന്ന്‌ എനിക്കു തോന്നിയില്ലെങ്കിലും പലര്‍ക്കും തോന്നി. അത്‌ കവിതയുടെ കുഴപ്പമല്ലല്ലൊ..എന്റെയല്ലെ എന്റെമാത്രം കുഴപ്പം! ആ ആശാരിക്കോലെടുത്ത്‌ അളവിനു വെച്ചാല്‍ ഏതു ന്യായത്തിന്റെ പുറത്താണ്‌ സഗീറും രാജുവും ശ്രീദേവി നായരും ഒക്കെ എഴുതുന്ന വരികള്‍ കവിതയല്ലാ എന്നു പറയുന്നത്‌?ഏറിപ്പോയാല്‍ സൂര്യാംശുകിരണങ്ങള്‍ എന്നപ്രയോഗം വൈയ്യാകരണ യുക്തിപ്രകാരം നിലനില്‍ക്കുന്നതാണോ എന്നൊന്ന്‌ ഗവേഷണം നടത്തി നോക്കാം അത്ര തന്നെ.

വയല്‍ക്കരയിലെ വീട്‌, കനല്‍ നിലാവിലെ കൈത,കാഴ്ചപ്പാതി,ഒളിഞ്ഞുനോട്ടം,കണ്ണാടിയിലെ കാഴ്ച, എനിക്കില്ലേ.... ഇതൊക്കെ കവിതകളാണെന്ന്‌ എനിക്കു തോന്നാമെങ്കില്‍.........കര്‍ക്കടകം,കുളം + പ്രാന്തത്തി,കുറിഞ്ഞി, ഞാന്‍ തിരക്കിലാണ്‌ മുതലായവയില്‍ വേറൊരാള്‍ക്ക്‌ കവിത കണ്ടെത്താമെങ്കില്‍........ഇപ്പറഞ്ഞ കോറിയിടലുകളിലും കവിതയുണ്ട്‌ എന്ന്‌ മൂന്നാമതൊരാള്‍ക്ക്‌ തോന്നിക്കൂടേ?

ആപേക്ഷികമല്ലേ മാഷേ ഗുണനും ഗുണാളനും?

ഇനി "പോയാലൊരു പോസ്റ്റ്‌ ആയാലൊരു ബെര്‍ളിതോമസ്‌" എന്ന ലൈനിലാണെങ്കില്‍ ഇപ്പറഞ്ഞതൊക്കെ തിരിച്ചെടുത്ത്‌ ചവച്ചരച്ച്‌ കഴിച്ച്‌ മോളില്‍ ഒരു ദ്രാം ചുക്കു കഷായം നില്‍പ്പനുമടിച്ച്‌..............!! സുലാന്‍!

Wednesday, May 14, 2008

കൊഞ്ചനെ കോര്‍ത്ത് കൊളവനെ പിടിക്കുന്നവര്‍!!

"കൊഞ്ചനെ കോത്ത്‌ കൊളവനെ പിടിക്കുക" എന്നൊരു ചൊല്ലുണ്ട്‌ മലബാറില്‍. കൊഞ്ചന്‍ അഥവാ ചെമ്മീന്‍ തന്നെ വിലപിടിപ്പുള്ള ഒരു ഉരുപ്പടിയാണ്‌. അതിനെ ഇരയായി കോര്‍ത്ത്‌ ചൂണ്ടയിട്ടാല്‍ മിനിമം അതിനേക്കാളും വിലയുള്ള എന്തേലും കിട്ടണമല്ലോ?

പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടികളെ സമ്മതത്തോടെയോ ബലപ്രയോഗത്തിലൂടെയോ അല്ലെങ്കില്‍ ഭീഷണീയിലൂടെയോ ലൈംഗികമായി ചൂഷണം ചെയ്യുക എന്നത്‌ ഇന്‍ഡ്യന്‍ പീനല്‍ കോഡ്‌ പ്രകാരം വളരെ ഗൗരവതരമായ കുറ്റകൃത്യമാവുന്നു. ജീവപര്യന്തം തടവ്‌ വരെ കിട്ടാവുന്ന കുറ്റ കൃത്യം! കൊലപാതകമടക്കം മറ്റേല്ലാ കുറ്റകൃത്യങ്ങളിലും, താന്‍ കുറ്റം ചെയ്തിട്ടില്ലാ എന്നു പ്രതിക്ക്‌ നിഷേധിച്ചാല്‍ മാത്രം മതി. അത്‌ തെളിയിക്കാനുള്ള ബാധ്യത നുമ്മടെ പോലീസിനാണ്‌! എന്നാല്‍ ഇതില്‍ മാത്രം താന്‍ കുറ്റം ചെയ്തിട്ടില്ല എന്നു തെളിയിക്കാനുള്ള ബാധ്യത പ്രതിക്കാവുന്നു.

വസ്തുതകള്‍ ഇങ്ങിനെയായിരിക്കെ ഈ ആസാമിചൈതന്യ സന്തോഷ മാധവനവര്‍കള്‍ടെ കേസില്‍ അസ്സലാകപ്പാടെ എന്തോ ഒരു വശപ്പിശകിന്റെ മണം അടിക്കുന്നുണ്ടോന്നൊരു ശങ്ക വരുന്നില്ലേ....

ഇല്ലെങ്കില്‍ നോക്കാം.

വസ്തുതകള്‍:-

അറസ്റ്റ്‌ ചെയ്യപ്പെടും വരെ ഈ ആസാമിക്കെതിരെ നമുക്കറിയാവുന്ന ആരോപണം എന്തായിരുന്നു? ദുബായില്‍ ബിസിനസ്സ്‌ നടത്തി വരുന്ന ഒരു സ്ത്രീയില്‍ നിന്നും ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ 45 ലക്ഷത്തിനു മുകളില്‍ മൂല്യം വരുന്ന യൂ.ഇ.ഈ ദിര്‍ഹംസ്‌ വിദ്വാന്‍ പറ്റിച്ചു എന്നത്‌ മാത്രം! സംശയകരമായി പറയുന്നത്‌ ആയുധ കടത്തില്‍ ആസാമിക്ക്‌ പങ്കുണ്ടായിരുന്നു എന്നൊരാരോപണം! ആയുധം കടത്തിയ ആസാമിയും ഈസാമിയും ഒന്നല്ല എന്നു പോലീസ്‌ തന്നെ അവരുടെ പത്രസമ്മേളനത്തില്‍ തറപ്പിച്ചു പറഞ്ഞിരുന്നു എന്നുമോര്‍ക്കുക!

പിന്നെ ഹവാല ഇടപാടുകളില്‍ ഒരു വമ്പന്‍ സ്രാവായിരുന്നു എന്നൊരു ആരോപണവും ഉണ്ടായിരുന്നു.

ആദ്യം പറഞ്ഞ പറ്റിക്കല്‍സില്‍ യു.ഏ.ഇ യില്‍ നിലവിലുണ്ടായിരുന്ന കേസില്‍ ഇന്റര്‍പോള്‍ അന്വേഷിച്ചു കൊണ്ടിരുന്ന പ്രതിയുമായിരുന്നു മാധവനാചാരി!യു.ഏ.ഈ. യും ഇന്ത്യയും തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള കരാര്‍ നിലവിലില്ലാത്തിടത്തോളം ആ ഒരു കുറ്റത്തിന്‌ ഈസാമിയെ ഇന്ത്യയില്‍ അറസ്റ്റ്‌ ചെയ്യാനും വകുപ്പില്ല.

ഇന്നലത്തെ പത്ര സമ്മേളനത്തില്‍, ഇന്റര്‍പോളിന്റെ കത്തില്‍ ചങ്ങാതിയെ അറസ്റ്റ്‌ ചെയ്യേണ്ട, ഒരു ഫാക്സ്‌ മാത്രം അയച്ചാ മതി എന്നു പറയുന്ന ഭാഗം, ഐ.ജി വിന്‍സന്റ്‌ പോളും, കമ്മീഷണര്‍ മനോജ്‌ അബ്രഹാമും ഒന്നിലേറെ തവണ പരാമര്‍ശിക്കുകയും ചെയ്തു!

മറ്റു പ്രശ്നങ്ങള്‍ ഒന്നുമില്ലെങ്കില്‍, ആ ദുബായ്ക്കാരിയുമായി ഒരു സെറ്റില്‍ മെന്റില്‍ എത്താന്‍ കഴിഞ്ഞാല്‍ വളരെ ഈസിയായി ഊരിപ്പോകാമായിരുന്ന ചാര്‍ജുകള്‍.

അറിഞ്ഞിടത്തോളം രാഷ്ട്രിയ സാംസ്കാരിക മേഖലകളിലെ ഉന്നതന്മാരുമായി അടുത്ത ബന്ധമുള്ള വേന്ദ്രനാകുന്നു മാധവ വേന്ദ്രന്‍!

അപ്പോള്‍ ആശ്രമം റെയിഡിനും അറസ്റ്റിനും ശേഷം ഇതിലൊക്കെ ഗുരുതരമായ ഈ ലൈംഗിക പീഡനം, അതും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ, ഏതു മാനത്തു നിനാണു പൊട്ടി വീണത്‌?

ആലോചിക്കണം....

ആദ്യം പറഞ്ഞ ആരോപണങ്ങള്‍ ശുദ്ധ കള്ളമാണെന്നു പറയാന്‍ മാധ്യമ സമക്ഷം സ്വയം അവതരിച്ചവനാണ്‌ സ്വാമി അമൃത ചൈതന്യ. അതേ ചൈതന്യ അമൃതു കുടിക്കുന്ന ലാഘവത്തോടെ താന്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്നും, അവരുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നും പോലീസിനോട്‌ സമ്മതിക്കുന്നു!! പത്രസമ്മേളനത്തിനു വന്ന ചൈതന്യമാര്‍ന്ന സന്തോഷനെ കണ്ടാല്‍ ആരേലും പറയുമോ അങ്ങേരെ തല്ലി സമ്മതിപ്പിച്ചതാണ്‌ പോലീസ്‌ ഇക്കഥയൊക്കെ എന്ന്!!??

വീണ്ടും സംശയങ്ങള്‍!
രണ്ടു കൊല്ലം മുന്നെ നടന്ന പീഡന കഥയുമായി ഈ ഒരു പെണ്‍കുട്ടി ഇപ്പോ മാത്രം പ്രത്യക്ഷപ്പെട്ടതെന്തേ? അതും റെയിഡിനും അറസ്റ്റിനും ശേഷം മാത്രം?

പീഡിപ്പിക്കപ്പെട്ടു എന്നു പറയപ്പെടുന്ന മറ്റു പെണ്‍കുട്ടികളൊക്കെ എവിടെ?

തള്ളേ സംശയങ്ങള്‌ തീരണില്ലല്ലോ?

പത്ര സമ്മേളനത്തില്‍ ഏമാന്മാര്‍ ഉറപ്പിച്ചും തറപ്പിച്ചും പറയുന്നു...ഇതിയാനെതിരെ ഇപ്പോ നിലവിലുള്ള ചാര്‍ജുകള്‍ ഈ പീഡനവും, പുലിത്തോല്‍ കൈവശം വെച്ചതും മാത്രമാണ്‌...അതിനു മാത്രമായാണ്‌ ഇങ്ങേരെ അറസ്റ്റ്‌ ചെയ്തിരിക്കുന്നത്‌ എന്ന്!

അപ്പോള്‍?നമുക്കു ന്യായമായും സംഷയിച്ചൂടെ ഈ പൂണ്ട ആസാമിയും ഒരു പക്ഷേ ഉന്നതന്മാരായ മറ്റു പലരും ചേര്‍ന്ന് നടത്തിയിട്ടുള്ള അതീവ ഗുരുതരമായ മറ്റെന്തൊക്കെയോ കുറ്റകൃത്യങ്ങള്‍ പുറത്ത്‌ വരാതിരിക്കാനുള്ള ഒരു അതിജീവന തന്ത്രമാണ്‌ ഈ പീഡനക്കേസ്‌ എന്ന്? കൊഞ്ചനെ കോര്‍ത്ത്‌ കൊളവനെ പിടിക്കുന്ന അതേ തന്ത്രം?

കാരണം....ഒരാഴച, ഏറിവന്നാല്‍ പതിനഞ്ചു ദിവസം...അതിനകം ഈ വാര്‍ത്ത മറവിയില്‍ മൂടി മറ്റു വല്ല സെന്‍സേഷണല്‍ സംഭവങ്ങളും ഉയിര്‍ത്തെഴുനേല്‍ക്കും...

അപ്പോ..വിദഗ്‌ധ പരിശോധനയില്‍ പുലിത്തോള്‍ വ്യാജനായാല്‍? (അതിപ്പോ തന്നെ പറഞ്ഞു തുടങ്ങിയിട്ടുണ്ട്‌)

പോലീസിനു നല്‍കിയ കുറ്റസമ്മതം തെളിവായി നുമ്മടെ കോടതികള്‍ സ്വീകരിക്കില്ല. കോടതിയില്‍ സ്വാമി ക്ലീനായി കുറ്റം നിഷേധിക്കും, അന്നേരം പരാതിക്കാരിയുടെ പൊടിപോലുമില്ല കണ്ടു പിടിക്കാന്‍ എന്നു വന്നാല്‍?

ഇതു വരെ പരിശോധിച്ചിട്ടില്ലാത്ത സീഡികള്‍ക്ക്‌ അങ്ങിനെയൊരു പീഡന കഥയേ പറയാനില്ല എന്നു വന്നാല്‍?

സംശയം വേണ്ടാ...സന്തോഷ സ്വാമി ക്ലീന്‍ ക്ലീന്‍ ആയി പുറത്തു വരും. എന്നിട്ട്‌ വല്ല ലണ്ടനിലേക്കോ ആസ്ത്രേലിയായിലേക്കോ പറക്കും. നാലാമതൊരു പാസ്പോര്‍ട്ടുമായി!

അപ്പഴും ചാര്‍ജുചെയ്യാന്‍ കുറ്റമില്ലാത്ത ആസാമിയുടെ തലയില്‍ പീഡനക്കിരീടം എടുത്തു ഫിറ്റു ചെയ്ത മ്മടെ സ്വന്തം ഏമാന്മാരുടെ ശുഷ്കാന്തിയില്‍ പുളകിതഗാത്രരായി നാം അവര്‍ക്ക്‌ സല്യൂട്ട്‌ കൊടുത്തു കൊണ്ടിരിക്കും!

മയക്കു മരുന്ന് കടത്തോ,ആയുധക്കടത്തോ, ഭീകരപ്രവര്‍ത്തനമോ അല്ലെങ്കില്‍ അതിലും കൂടിയ മറ്റു വല്ല കേസിലുമോ അകത്താകേണ്ടിയിരുന്ന സ്വാമി അമൃത ചൈതന്യ സന്തോഷ്‌ മാധവന്‍ ഭൂലോകത്തിന്റെ ഏതേലും കോണിലും അങ്ങേര്‍ക്ക്‌ കുഴലൂത്തു നടത്തിക്കൊണ്ടിരുന്ന മ്മടെ സ്വന്തം ദാസന്മാര്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലിരുന്നും പൊട്ടി പൊട്ടി ചിരിച്ചു കൊണ്ടേയുമിരിക്കും!

പൊതുജനങ്ങള്‍...!!!പൊട്ടന്മാര്‍!!!

Saturday, May 10, 2008

ഞരമ്പുരോഗത്തിന്റെ മൂല കാരണങ്ങള്‍‌!!!

രംഗം ഒന്ന്‌...തൃശൂര്‍ കോഴിക്കോട്‌ ഫാസ്റ്റ്‌ പാസ്സഞ്ചര്‍.

ഞാന്‍: എന്നതാഡേയ്‌ ഇങ്ങനെ ചിരിക്കാന്‍?

ഭാര്യ : അല്ലാ...ഉറക്കത്തിലും കാല്‌ ഇങ്ങനെ കൃത്യായി വര്‍ക്ക്‌ ചെയ്യോ?

ഞാന്‍ : എന്തോന്ന്‌?

ഭാര്യ : ഒന്ന്‌ തിരിഞ്ഞു നോക്കൂ സാര്‍...

നോക്കി. പിറകിലെ സീറ്റില്‍ മൂന്ന്‌ മദ്ധ്യവയസ്കര്‍. അതില്‍ കെട്ടിയോള്‍ഡെ നേരെ പിറകിലിരിക്കുന്ന വിദ്വാന്‍ നല്ല പൂണ്ട ഉറക്കം! പക്ഷേ അവന്റെ കാല്‌....!?

"ഢാാ‍ാ‍ാ‍ാ‍ാ‍യ്‌......." എന്റെ ചോര തിളച്ചു.

"അടങ്ങ്‌ ഭൈരവാ...." ഭാര്യ കൂളായി പറഞ്ഞു. "ഞാനെന്റെ ലതര്‍ ബാഗ്‌ അവിടെ വെച്ചു കൊടുത്തിട്ടുണ്ട്‌, അവന്‍ ചവിട്ടിത്തിരുമ്മി സായൂജിക്കട്ടെ"

"എന്നാലും....." ഞാന്‍ വീണ്ടും കുതറി

"ഒരെന്നാലുമില്ല, ദേണ്ടെ മൂന്നും തടിമാടന്മാരാ...പിന്നെ ച്ചിരെ വെള്ളത്തിലുമാണെന്നു തോന്നുന്നു. വേണോ...?"

"ന്നാ വേണ്ട..നീ ഇപ്പുറത്തിരുന്നോ, ആ ചവിട്ട്‌ ഞാന്‍ ശരിയാക്കിത്തരാം"

"അതോക്കെ..."

എന്തായാലും കാലിന്റെ സ്വന്തം ബാറ്ററി അതോടെ തീര്‍ന്നു എന്നു തോന്നുന്നു. രണ്ടത്താണിയില്‍ മൂന്നു തണ്ണിയണ്ണന്മാരും ഇറങ്ങിപ്പോകുന്നത്‌ വരെ തിരിഞ്ഞു നോക്കി നോക്കി എന്റെ പിടലി ഉളുക്കിയത്‌ മിച്ചം!

രംഗം രണ്ട്‌....വാസ്കോ ഹൗറാ എക്സ്പ്രസ്സ്‌.

"സ്‌ക്യൂസ്‌ മീ....!!" ഒരു പാതി മയക്കത്തിലായിരുന്ന ഞാന്‍ കണ്ണു തുറന്നു. പിന്നെ കണ്ണു തുറിച്ചു. മുന്നില്‍ പാതി മുക്കാലും നഗ്നമായ ഒരു പെണ്‍വയര്‍!! കണ്ണു തിരുമ്മി ഒന്നൂടെ നോക്കി. നെഞ്ചിനും ഇച്ചിരെ താഴെ അവസാനിക്കുന്ന ടോപ്പും പൊക്കിളിനും ഒരു പാടു താഴേന്നു തുടങ്ങുന്ന ജീന്‍സുമണിഞ്ഞ്‌, അവളിട്ടിരിക്കുന്ന അടിവസ്ത്രത്തിന്റെ പരസ്യം പോലെ ഒരു പെങ്കൊച്ച്‌. (ഷുവര്‍... മെയിഡിന്‍ ഇന്‍ഡിയാ....!)

ആകെ നാലാള്‍ക്കിരിക്കാനുള്ള സീറ്റില്‍ ഞെരുങ്ങിയിരിക്കുന്ന ഞങ്ങള്‍ അഞ്ചാണുങ്ങള്‍ക്കിടയില്‍ ചന്തി വെക്കാന്‍ ഒരിത്തിരി സ്ഥലം ആ കൊച്ച്‌ കണ്ടു പിടിച്ചിരിക്കുന്നു!(അദു ശരി... ഇവളായിരുന്നല്ലേ പണ്ട്‌ അറബിയോടെ വന്നിരുന്ന ഒട്ടകം!)

വളരെ ഓട്ടോമെറ്റിക്‌ ആയി ഞാന്‍ വലത്തോട്ടും ഇടതുവശത്തിരിക്കുന്നവന്‍ ഇടത്തോട്ടും ഒന്നും കൂടെ ഞെരുങ്ങിയൊതുങ്ങി. ഈര്‍ന്നു വെച്ച മരത്തിന്‌ ആപ്പടിക്കുംപോലെ അവളാ വിടവില്‍ തിരുകിക്കയറി!

കേവലം നാലു മാസങ്ങള്‍ക്കിടയില്‍ കേരളത്തിലും കര്‍ണ്ണാടകത്തിലുമായി എനിക്കുണ്ടായ ഈ രണ്ടനുഭവങ്ങള്‍ വെച്ച്‌ ഞാനൊരു തിയറി കണ്‍ക്ലൂഷിച്ചാലോ?

കേരളത്തിലെ ആണ്‍പിറന്നോന്മാരെല്ലാം തരം കിട്ടിയാല്‍ പെണ്ണുങ്ങളെ ഞോണ്ടും, ഞവിടും, ഞൊട്ടും! കേരളം വിട്ടാലോ...!! ഹമ്മേ വായില്‍ കയ്യിട്ടാപ്പോലും കടിക്കാത്ത മാന്യന്മാര്‍ ആണുങ്ങള്‍....!!!

അതെന്താണോളീ, വാളയാര്‍ ചുരം കടന്നാലോ അല്ലേല്‍ ഇരിട്ടി മട്ടന്നൂര്‍ ശ്രീകണ്ഠാപുരം വഴി മാക്കൂട്ടം കടന്നാലോ ഈ ആണുങ്ങളുടെ ആ ഞോണ്ടാനുള്ള പ്രചോദന്‍ ഹിമാലയം കേറി സന്യസിക്കാന്‍ പോക്വോളീ....?!

ഛായ്‌.....ദെന്തോരം ചര്‍ച്ച ചെയ്ത്‌ ചര്‍ച്ച ചെയ്ത്‌ മ്മളെത്ര കമന്റ്‌ വേസ്റ്റാക്കിയതാ, ഇതുവരെ രാമര്‍ സീതയ്ക്കെപ്പടി എന്നു പുരിഞ്ചില്ലയാ?

സഹോദരാ, മാന്യാ....സോറി മാന്യ സഹോദരാ... പ്രചോദന്‍ എല്ലാ ആണുങ്ങളിലും, അത്‌ പാടുള്ളതാണ്‌ എന്നുള്ള പെണ്ണുങ്ങളോട്‌ തോന്നും, അല്ലെങ്കില്‍ തോന്നണം. അത്‌ ജന്തു വര്‍ഗങ്ങളുടെ നില നില്‍പിനാവശ്യമായ ഒരു അടിസ്ഥാന ചോദനയാകുന്നു. ഭക്ഷണം പോലെ, വിസര്‍ജനം പോലെ തികച്ചും സ്വാഭാവികം. പക്ഷേ അതിനെ അടക്കി വെക്കാതെ, തോന്നും പോലെ പ്രകടിപ്പിക്കുന്നതാണ്‌ അമാന്യന്‍മാരും സഹോദരന്‍മാരുമല്ലാത്ത ആണുങ്ങളുടെ പ്രഖ്യാപിത ലക്ഷണങ്ങള്‍!!

ഹതു ശരി, അപ്പോ നല്ലോണം വിശക്കുമ്പം ചിക്കന്‍ ബിരിയാണി കണ്ടാല്‍ പിരിയാണി ഇളകാതെ "ഇപ്പം ഞമ്മക്ക്‌ മാണ്ടാ" ന്നു പറഞ്ഞാല്‍, അല്ലേല്‍ നല്ലോണം മുട്ടുന്നേരം രണ്ടാം ക്ലാസില്‍ പോവാതെ മസിലും മുറുക്കിപ്പിടിച്ചിരുന്നാല്‍ മ്മളും മാന്യനാകുമോ സര്‍/മാഡം?

ദാണ്ടെ കിടക്കണ്‌! ഡോ...മാന്യാനുഭാവീ, മാന്യനെന്നു ഭാവിക്കുന്നവനേ....തിന്നലും അതിന്റെ അനുബന്ധ പ്രക്രിയകളിലും വാദിയും പ്രതിയും നീ തന്നെയാകുന്നു. മറ്റേത്‌ അങ്ങിനെയല്ല കൂവേ! അത്‌ തരാതരം നടക്കണമെങ്കില്‍ മിനിമം രണ്ടാളെങ്കിലും വേണ്ടേ?

വേണേല്ലോ...അല്ലേല്‍ അത്‌ അവരൊക്കെ പറേണ ആ ലതായിപ്പോകില്ലേ?

ഏത്‌....?

ആ...ആ...സ്വയം.....?

കറക്ട്‌. അപ്പോ ഈ പ്രക്രിയയില്‍ പങ്കാളിയാകുന്ന ആ രണ്ടാമത്തവള്‍ഡെ അല്ലെങ്കില്‍ ആ രണ്ടാമത്തവന്റെ ഒരു സമ്മതം കൂടെ ആ സ്വാഭാവിക ചോദനയുടെ സ്വാഭാവിക പൂര്‍ത്തീകരണത്തിനു വേണേല്ലോ?

പിന്നെ പിന്നെ തീര്‍ച്ചയായും വേണ്ടതല്ലേ....

അപ്പോ മാന്യദേഹമേ, ബസ്സീന്നോ ഏറിപ്പോയാ വിമാനത്തീന്നോ സീറ്റിന്റെ എടേക്കൂടെ കയ്യിട്ട്‌ പിതുക്കും മുന്നേ നീ എത്ര പെണ്ണുങ്ങള്‍ഡെ സമ്മതം ചോദിച്ചിട്ടുണ്ട്‌?

ഹതുശരി അപ്പോ അതാണു പ്രശ്നം! സമ്മതമില്ലാതെ സ്പര്‍ശിക്കരുത്‌ അതാണ്‌ മര്‍മ്മം!

അതേ അതു തന്നെ മര്‍മ്മം! സമ്മതമില്ലാതെ തൊടുന്നത്‌ മാത്രമല്ല, തുറിച്ചു നോക്കണതും, കമന്റുന്നതും ഒക്കെ പീഡനത്തിന്റെ പരിധിയില്‍ വരും....(ഹപ്പ, ഈ ബ്ലോഗിലൊക്കെ കമന്റിടുന്നതും വരോളീ പീഡനത്തിന്റെ വിശാല പരിധിയില്‍?)

അപ്പോ ഒരു സംശയം...ചിലപ്പോ ബസ്സീന്നോ ട്രെയിനീന്നോ അല്ലേല്‍ സിനിമാതിയേറ്ററീന്നോ ഒക്കെ ആയതോണ്ടാണ്‌ തരുണീ മണി സേഫ്റ്റിപിന്‍ വെച്ചു കുത്തിയതെങ്കിലോ?

അതുശരി അപ്പോ കുത്തും കിട്ടീട്ടുണ്ട്‌! അതായത്‌ വളരെ പ്രൈവറ്റായി ചോദിച്ചാല്‍ ആരേലും സമ്മതിച്ചാലോന്ന്‌ അല്ലേ?

ഹദേ...

പിന്നെന്തു പ്രശ്നം? വളരെ പ്രൈവറ്റായി ആ ചോദന തീര്‍ക്കണം, അത്ര തന്നെ.

അതു പ്രശ്നമാവൂലേ...

അത്‌ നിങ്ങള്‍ഡെ ശ്രദ്ധക്കുറവിന്റെ അളവോ,തന്റെ ഭാര്യയുടെ ഉന്നമോ,അവള്‍ഡെ ആങ്ങളമാരുടെയോ കല്യാണം കഴിഞ്ഞതാണേല്‍ ഭര്‍ത്താവിന്റെയോ പിന്നെ നാട്ടുകാരുടെയോ ഒക്കെ തടി മിടുക്കോ ഏതാണു മുന്‍പില്‍, അതു പോലിരിക്കും. അല്ലാണ്ടെ ഇന്ത്യന്‍ ഭരണഘടനയില്‍ അതിനു വകുപ്പില്ല.

ഇല്ലേ?

ഭീഷണിയോ, ബ്ലാക്ക്‌ മെയിലിംഗോ,പരപ്രേരണയോ കൂടാതെ പ്രായപൂര്‍ത്തിയായ ആണും പെണ്ണും, സ്വന്തം തീരുമാനപ്പുറത്ത്‌,ഏതെങ്കിലും വിധത്തിലുള്ള പ്രതിഫലേച്ഛ കൂടാതെയും, സമൂഹത്തിലെ മറ്റു വ്യക്തികള്‍ക്ക്‌ ഏതെങ്കിലും വിധത്തിലുള്ള അലോസരമുണ്ടാക്കതെയും, ചോദനയ്ക്കൊരു ചാലു കീറിയാല്‍ അവരെ ശിക്ഷിക്കാന്‍ തല്‍ക്കാലം ഇന്ത്യന്‍ ഭരണ ഘടനയില്‍ വകുപ്പില്ല.....!!

അപ്പോള്‍ വേശ്യാവൃത്തിക്ക്‌ അറസ്റ്റു ചെയ്യപ്പെട്ട ആണിനും പെണ്ണിനും സ്വന്തമിഷ്ടപ്രകാരമാണെന്നും,കാശു വാങ്ങിച്ചിട്ടില്ലെന്നും വാദിച്ചു രക്ഷപ്പെടാല്ലോ? (ഹാവൂ...)

ഉവ്വ്‌, അതു തന്നല്ലേ നടക്കണത്‌....കൊട്ടും കുരവയും ആര്‍പ്പും വിളിയുമായി അറസ്റ്റ്‌ നടന്ന വാണിഭക്കേസുകളില്‍ എത്രയെണ്ണത്തിനു ശിക്ഷ കിട്ടി എന്നു തിരക്കിയിട്ടുണ്ടോ?

ഹേയ്‌..ഞാനെന്തിനു തിരക്കണം?

ചുമ്മാ അറിഞ്ഞിരിക്കാലോ...ഇപ്ലത്തെ കണക്കു വെച്ചു നോക്കിയാല്‍ വെറും രണ്ടു ശതമാനത്തിനും താഴെ!ഞാന്‍ പറഞ്ഞതല്ല...മ്മടെ ഐ.ജി തന്നെ പറഞ്ഞതാ.പക്ഷേ നുമ്മടെ പോലീസുകാര്‍ ആരാ മക്കള്‍!നിയമ പുസ്തകത്തില്‍ വകുപ്പില്ലെങ്കിലും, അറസ്റ്റ്‌ നടന്ന ഉടന്‍ സകല ലവന്‍മാരുടെയും ലവള്‍മാരുടെയും പേരും, വീട്ടുപേരും വിളിപ്പേരും നാളും ജാതകവുമെല്ലാം മീഡിയയ്ക്ക്‌ കൊടുത്തു കളയും, കണ്ണീച്ചോരയില്ലാതെ! വാണീന്നൊരു തുടക്കം വീണു കിട്ടിയാ മീഡിയ വിടുമോ....ബാക്കി വിവരങ്ങള്‍ പ്രാ.ലേയെ ഓടിച്ചിട്ട്‌ പിടിപ്പിച്ച്‌ ഒത്താല്‍ പടം സഹിതം വരും വാര്‍ത്ത...!!ഐ.സി.ഐ.സി.ഐ ബാങ്കിന്റെ കോഴിക്കോട്ടെ അസി.മാനേജര്‍ ശിവശങ്കരന്‍ നായരെ,അതേ കോഴിക്കോട്ടുള്ളൊരു സുഖ തിരുമ്മു കേന്ദ്രത്തീന്ന്‌ "തൊണ്ടി" സഹിതം പിടികൂടീന്നൊരു വാര്‍ത്ത പത്രത്തില്‍ വായിച്ചാല്‍, ആ എണ്ണത്തോണീല്‍ കിടക്കും മുന്നെ ഞാനും നീയുമൊക്കെ രണ്ടാമതൊന്നാലോചിക്കും.അല്യോ?

അത്‌ താണ്ട്രാ പോലീസ്‌!

അപ്പോ, കോടതി വെര്‍ക്കനെ വിട്ടാ പോലീസേമാന്മാര്‍ക്കെതിരെ മാന നഷ്ടത്തിനു കേസ്‌ ഫയല്‍ ചെയ്തൂടോളീ?

ഒവ്വ...! ഏതായാലും പുഴുത്തു ഇനി അതിന്മേല്‍ ശുനകനെ കൊണ്ട്‌ അപ്പീം കൂടെ ഇടീക്കുമോഡെയ്‌ തലയ്ക്കു വെളിവുള്ള ആരേലും....!!

എന്നാലും ആ ഐപീസീ 497 ആം വകുപ്പെടുത്ത്‌ വീശിയാലോ കുരുത്തം കെട്ട വക്കീലമ്മാര്‍?

ചുള്ളന്‍ വകുപ്പും വെവരവുമെല്ലാം തെരക്കി തയ്യാറായിട്ടാണല്ലെ വരവ്‌! ഇദെന്തോന്നിനുള്ള പുറപ്പാടാണ്‌ ചക്കരേ? നാനൂറ്റി തൊണ്ണൂറ്റി എഴാമന്‍ ഐപീസി അഡല്‍റ്ററി എന്ന കുറ്റമാണ്‌ കൈകാര്യം ചെയ്യണത്‌.

അദെന്തോന്ന്‌ സാധനം?

പറയാം...ദേണ്ടെ ആ പോണത്‌ ചെത്തുകാരന്‍ ചെല്ലപ്പേട്ടന്റെ ഭാര്യ രാധാമണിച്ചേച്ചിയാണെന്ന്‌ നിനക്കറിയാലോ?

അതീനാട്ടിലെ ഏതു ചെറുപ്പക്കാരനാ അറിയാന്‍പാടില്ലാത്തേ?

അപ്പോ അതറിഞ്ഞോണ്ട്‌ നീ അവരെയൊന്നു വളയ്ക്കാന്‍ ശ്രമിച്ചൂന്ന്‌ വെക്കാ

ഹതുശരി...എന്റെ എറച്ചി കൊണ്ട്‌ ബിരിയാണി വെച്ചോളാന്ന്‌ വല്ല നേര്‍ച്ചേം ഉണ്ടോ?

ഹെയ്‌ നീ ചുമ്മാ വിചാരിക്ക്‌...

ആ വിചാരിച്ചു (ആ വിചാരിച്ചതെങ്ങാന്‍ അങ്ങേരറിഞ്ഞാ മതി..ഹെന്റമ്മോ)

ശരി...ചുമ്മാ അവരങ്ങ്‌ വളഞ്ഞൂന്നും വിചാരിക്ക്‌...

ശരിക്കും!!!? ന്നാ ഒരുമിനുട്ട്‌ ഞാനിപ്പോ വരാം

എവിടെപ്പോണ്‌?

ഒന്നു വളച്ചു നോക്കീട്ട്‌ ഠപ്പേന്നു വരാം

ഡേയ്‌ ചുമ്മാ വിചാരിച്ചാ മതി..

ശരി വിചാരിച്ചു നൂറു വട്ടം!

ഒടുക്കം ആ സംഭവം അങ്ങു നടന്നൂന്നും വിചാരിക്ക്‌..

ഏത്‌ സംഭവം....ഒ ഓ...ലാ സംഭവം. അതിങ്ങള്‌ പറേന്നതിലും മുന്നെ തന്നെ ഞാന്‍ വിചാരിച്ചു കഴിഞ്ഞു (പറ്റിച്ചേ)

ഇനി അത്‌ ചെല്ലപ്പേട്ടന്‍ അറിഞ്ഞൂന്നും കൂടെയങ്ങ്‌ വിചാരിക്ക്‌.

ദേ മനുഷ്യാ ചോര ഐസ്‌ വാട്ടറാക്കണ വര്‍ത്താനം പറേല്ലേ...പീസ്‌ പീസായ ഡെഡ്ബോഡി മയ്യത്തടക്കാന്‍ ശവപ്പെട്ടി വേണ്ടി വരില്ല, പെരുങ്കായത്തിന്റെ സഞ്ചി തോനെ മതിയാകും...

ഹെയ്‌ ചെല്ലപ്പേട്ടന്‍ നല്ല ശമരിയാക്കാരനായി നിനക്കെതിരെ ഒരു കേസ്‌ ഫയല്‍ ചെയ്താല്‍ നിനക്കു വേറെ കിട്ടും പണി...ഈ നാനൂറ്റി തൊണ്ണുറ്റി ഏഴു വക!(പ്രത്യേകം നോട്ട്‌ ചെയ്യുക ഇതില്‍ നാട്ടുകാര്‍ക്ക്‌ ഇടപെട്ടളയാന്‍ വകുപ്പില്ല!)

എത്ര?

അഞ്ചു കൊല്ലം തടവും അതിനൊത്ത പിഴയും.

അവള്‍ക്കോ?

ഹ ഹാ...ഈ ഒരു കുറ്റത്തിന്‌ തരുണീമണിയെ ശിക്ഷിക്കുന്നത്‌ പോയിട്ട്‌ അവള്‍ടെ പേരു പോലും മിണ്ടിപ്പോകരുതെന്ന്‌ ഹതേ നിയമപുസ്തകത്തില്‍ അതേ വകുപ്പില്‍ അടിവരയിട്ട്‌ പറയുന്നുണ്ട്‌ കുഞ്ഞേ...കുഞ്ഞാടേ!

ഹതേത്‌ കോപ്പിലെ ന്യായം? ഞാനും അവളും ചെയ്തത്‌ ഒരേ കുറ്റമല്ലേ...എന്നിട്ടും?

അത്‌ നിനക്ക്‌! ഇന്ത്യന്‍ ഭരണഘടനയ്ക്ക്‌ വേശ്യാവൃത്തി ഒഴിച്ചുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ മുക്കാലേ മുണ്ടാണിയിലും പെണ്ണുങ്ങള്‍ അബലകളും, തദ്വാരാ ഇരകളും ആകുന്നു. ഇവിടെയും അങ്ങിനെ തന്നെ.

ദേ തിളയ്ക്കണ്‌..തിളയ്ക്കണ്‌...

എന്തോന്ന്‌ തിളയ്ക്കണ്‌?

എന്റെ ചോര! ഈ കൊടിയ അനീതിയ്ക്കെതിരെ ഘോര ഘോരം പ്രതികരിക്കാന്‍...

അത്‌ നട്ടെല്ലുള്ള പെണ്ണുങ്ങ പ്രതികരിച്ചോളും...ഈ ഉത്തരത്യന്താധുനിക ലോകത്തില്‍ പെണ്‍ വര്‍ഗത്തെ മൊത്തം അബലകളും ഉപഭോഗ വസ്തുക്കളുമാക്കി വെയ്ക്കുന്ന കാടന്‍ നിയമത്തിനെതിരെ അവര്‍ പ്രതികരിച്ചോളും....ഇതേതാണ്ട്‌ 1860ല്‍ ബ്രിട്ടീഷ്‌കാരന്മാര്‍ ഉണ്ടാക്കി വെച്ച നിയമമാകുന്നു. ഒരു പക്ഷേ അന്ന്‌ സ്ത്രീകളില്‍ ഈ പറേണ ലൈംഗിക ചോദനയും രതിമൂര്‍ച്ഛയുമൊന്നും കണ്ടുപിടിച്ചു കാണില്ല. അതൊക്കെ പിന്നിപ്പളെങ്ങാണ്ട്‌ വനിതേം ഗൃഹലക്ഷ്മിയുമൊക്കെ പ്രത്യേക പതിപ്പിറക്കിയും നിരന്തരം ഉത്ബോധിപ്പിച്ചും ഉണ്ടാക്കിയെടുത്ത മഹാ സംഭവങ്ങളല്ലേ!

എന്നാലും...!

ഒരെന്നാലുമില്ല. ദാ ഇതു കൂടെ കേളെടി കണ്മണീ...! ലൂസി ഗ്രെയ്‌ എന്ന സൈക്കോളജിസ്റ്റ്‌ പറേണത്‌, ജീവിതത്തില്‍ ഒരിക്കലെങ്കിലും ഏതെങ്കിലുമൊരു പരസ്ത്രീയേയോ, പരപുരുഷനെയോ മനസ്സിലെങ്കിലും ആഗ്രഹിക്കാത്തവരായി ഏതേലും ആണായി പിറന്നവനോ, പെണ്ണായി പിറന്നവളോ ഈ ഭൂമുഖത്തുണ്ടാവാന്‍ ഒരു സാധ്യതയുമില്ല എന്നാണ്‌! ഇനി അഥവാ ആരെങ്കിലുമുണ്ടെങ്കില്‍ അവന്‌/അവള്‍ക്ക്‌ മാനസികമായി എന്തോ തകരാര്‍ ഉണ്ടായതാവാനേ വഴിയുള്ളൂ!

അതെന്തിന്‌ ലൂസി ഗ്രേ തന്നെ പറയണം? ഈ ഞാന്‍ പറഞ്ഞാലും പോരേ....!!എനിക്ക്‌ തോന്നണത്‌ ഈ സെക്സിന്‌ ലൈസന്‍സ്‌ കൊടുക്കണ കല്യാണം എന്ന ഏര്‍പ്പാടിനെന്തരോ കുഴപ്പങ്ങള്‍ ഉണ്ടെന്നാണ്‌! (ലേണേഴ്സ്‌ ലൈസന്‍സ്‌ മാത്രമെടുക്കുന്നവരെ പറ്റി ഒരക്ഷരം മിണ്ടരുത്‌...വിഷയം അതല്ല)

കല്യാണംന്നു പറേണത്‌ ലൈംഗിക ബന്ധത്തിനു കൊടുക്കുന്ന അനുമതിപത്രമാണെന്നു പറഞ്ഞു തന്ന മഹാന്‍ ആരാണു സര്‍?

എന്തേ അതല്ലേ?

ആ ബന്ധവും വിവാഹ ബന്ധനവും തമ്മില്‍ അത്രയ്ക്കങ്ങ്‌ ക്ലോസാവാനുള്ള വകുപ്പില്ല.കല്യാണത്തിന്‌ അതിലും സുപ്രധാനമായ ചില അവതാര ലക്ഷ്യങ്ങളുണ്ട്‌.

ഞെക്കിത്തെളിക്ക്‌...

ഈ മനുഷ്യ കുലം അതിന്റെ തുടക്കത്തിലേ ഇങ്ങിനൊന്നുമായിരുന്നില്ലല്ലോ...അതൊരുപാട്‌ പരീക്ഷണങ്ങളിലൂടെയും, കൊടുക്കല്‍ വാങ്ങലുകളിലൂടെയും പരിണമിച്ച്‌ പരിണമിച്ച്‌ ദേ ഇപ്പോ ഈ കോലത്തിലെത്തി നില്‍ക്കുന്ന ഒന്നല്ലേ...

എന്നു പറയുന്നതില്‍ തെറ്റില്ല....

ആ ട്രയല്‍ ആന്‍ഡ്‌ എറര്‍ പരിണാമങ്ങള്‍ക്കൊടുവില്‍, മനുഷ്യ കുലം തമ്മിലടിച്ചു നശിച്ചുപോകാതിരിക്കാനും, അന്യം നിന്നു പോകാതിരിക്കാന്‍ അതിന്റെ പുതു മുളകള്‍ക്ക്‌, അതായത്‌ കുഞ്ഞുങ്ങള്‍ക്ക്‌, ആവശ്യമായ ശ്രദ്ധയും പരിചരണവുമൊക്കെ കിട്ടാനും, നിസ്സഹായരായ വൃദ്ധജനങ്ങളെ നോക്കാനുമൊക്കെയായി കുടുംബം എന്ന ഒരു സാമൂഹ്യക്രമം ഉരുത്തിരിഞ്ഞു വന്നു. അതിന്റെ ആധാരശിലയായി വിവാഹം എന്ന ആചാരവും നിലവില്‍ വന്നു എന്നൊക്കെ പറയാം. ചുരുക്കത്തില്‍ മനുഷ്യന്‍ എന്ന മഹാ സൗധത്തിന്റെ ഇഷ്ടികകളാവുന്ന വ്യക്തികളെ തമ്മില്‍ ശക്തമായി ബന്ധിപ്പിച്ചു നിര്‍ത്തുന്ന സിമന്റാകുന്നു ഈ കല്യാണം.

ആലങ്കാരികം ച്ചിരെ കൂടിപ്പോയോന്നൊരു ശങ്ക!

ആ പോട്ട്‌...! ഞാനൊരൂട്ടം ചോദിക്കട്ടെ.ഈ കല്യാണം എന്ന ഏര്‍പ്പാടിന്റെ ഏറ്റവും വലിയ ഗുണഭോക്താവ്‌ ആരാണ്‌? ആണോ പെണ്ണോ?

ദെന്തൊരു മണ്ടന്‍ ചോദ്യം? പെണ്ണല്ലാണ്ട്‌ വേറാര്‌?

ആര്‌ പറഞ്ഞ്‌?

അത്‌ പണ്ടെങ്ങാണ്ട്‌ തന്നെ ഒരാള്‌ പറഞ്ഞു വെച്ചതല്ലേ? ചെറുപ്പത്തില്‍ പിതാവിനാലും, യൗവനത്തില്‍ ഭര്‍ത്താവിനാലും, വാര്‍ധക്യത്തില്‍ മക്കളാലും പൊന്നു പോലെ നോക്കപ്പെടേണ്ട ഒരു സാധനമാകുന്നു സ്ത്രീ എന്ന്‌!

അതെന്ത്‌ ചത്തു കഴിഞ്ഞാലുള്ള കാര്യം പറയാഞ്ഞെ! ചുമ്മാതല്ല, വെവരമുള്ള പെണ്ണുങ്ങള്‍ ആ പുത്തകം കൊണ്ട്‌ സ്വന്തം ഭര്‍ത്താവിന്‌ ചായ കൊടുക്കാന്‍ വെള്ളം തിളപ്പിച്ചത്‌.

ആണുങ്ങളെ മാനം കെടുത്തല്ലേ...?

ഡാ മണ്ടന്‍ കണേശാ..സ്മൃതിയായികഴിഞ്ഞ മനുവിനെ കൊണ്ടു കള! എന്നിട്ട്‌ സ്വന്തം ഉള്ളിലേക്കും പിന്നെ പുറത്തേക്കും കണ്ണു മിഴിച്ച്‌ നോക്ക്‌!

ഇതിനെന്തിത്ര നോക്കാനിരിക്കുന്ന്‌?

നീ നമുക്കു ചുറ്റും വിഭാര്യന്മാരും, വിധവകളുമായി ജീവിക്കുന്ന പ്രായം ചെന്നവരെ ശ്രദ്ധിച്ചിട്ടുണ്ടോ?

അവരെ നോക്കാന്‍ അവരുടെ മക്കളും മരുമക്കളും ആരൂല്ലേല്‍ ഹോം നഴ്സുമാരുമൊക്കെ കാണൂല്ലോ?

അതല്ലെഡേയ്‌..

പിന്നെ?

ഭര്‍ത്താവ്‌ നേരത്തെ മരിച്ചു പോയ സ്ത്രീകള്‍,മറ്റു ശാരീരിക അവശതകളൊന്നുമില്ലെങ്കില്‍,പൊതുവെ വളരെ പോസിറ്റീവ്‌ ആയി ജീവിക്കുന്നു. കുടുംബ കാര്യങ്ങളൊക്കെ നോക്കി വളരെ സജീവമായി അവര്‍ ജീവിതത്തെ നേരിടുന്നു. എന്നാല്‍ ഭാര്യ നേരത്തെ മരിച്ചു പോയ പുരുഷന്മാരില്‍ വലിയൊരു ശതമാനത്തിനും ഇത്‌ കഴിയുന്നില്ല. മിക്കവരുടെയും ജീവിതം, എത്ര മക്കളോ മരുമക്കളോ പരിചാരകരോ നോക്കാനുണ്ടെങ്കില്‍ പോലും വിരസമായും, ഭയങ്കരമായ ഏകാന്തതയില്‍പെട്ടും, പൊതുവെ അന്തര്‍ മുഖന്മാരായും ഒക്കെയാണ്‌ മുന്നോട്ട്‌ ഉന്തിത്തള്ളി പോകുന്നത്‌.

പറഞ്ഞു വരുന്നത്‌....?

പറഞ്ഞ്‌ വരുന്നത്‌, വൈകാരികമായ അരക്ഷിതാവസ്ഥ സ്ത്രീകളെക്കാള്‍ പുരുഷന്മാരിലാണ്‌ കൂടുതല്‍. അതു കൊണ്ടു തന്നെ വിവാഹമെന്ന വൈകാരികമായ തണല്‍ അല്ലെങ്കില്‍ താങ്ങ്‌ സ്ത്രീകളേക്കാള്‍ പുരുഷന്മാര്‍ക്കാണ്‌ അത്യാവശ്യം എന്നു തന്നെ!!.

ഓഫീസ്‌ റ്റേബിള്‍ ഇടിച്ചു പപ്പടമാക്കി രൗദ്രഭീമന്‍ കളിക്കുന്ന ബോസിന്റെ തേച്ചു വടിയാക്കിയ വരയന്‍ കുപ്പായത്തിനുള്ളിലും ഒരു ശിശു ഹൃദയമുണ്ട്‌!ലാളനയും സ്നേഹവും കൊതിക്കുന്ന ഒരു കുഞ്ഞു ഹൃദയം!

മാഷേ...ജീവന്‍ വേണമെങ്കില്‍ ഓടിക്കോ...ഇതൊക്കെ നമ്മള്‍ ആണുങ്ങള്‍ പെണ്ണുങ്ങളെ പറ്റി കാലാന്തരങ്ങളായി പറഞ്ഞു വരുന്നതല്ലേ?

അതിനു പെണ്ണുങ്ങള്‍ സ്നേഹവും ലാളനയുമൊന്നും കൊതിക്കുന്നില്ല എന്ന്‌ ഞാന്‍ പറഞ്ഞില്ലല്ലോ? അതൊക്കെ അതിലും ഒരു പൊടിക്ക്‌ കൂടുതല്‍ ആണുങ്ങളും ആഗ്രഹിക്കുന്നുണ്ട്‌ എന്നേ ഞാന്‍ പറഞ്ഞുള്ളൂ!ഒന്നൂടെ തെളിച്ചു പറഞ്ഞാല്‍ സ്ത്രീ എന്ന പടപ്പില്‍ മാത്രം കാണുന്ന മാതൃത്വം എന്ന വികാരം ഏറ്റുവാങ്ങാന്‍ കൊതിക്കുന്ന ഒരു കൊച്ച്‌ കുഞ്ഞ്‌, വയസ്സായി തൊണ്ടായി ചാവാന്‍ കിടക്കുമ്പോഴും പുരുഷന്മാരുടെ ഉള്ളിന്റെ ഉള്ളില്‍ കൈകാലിളക്കി കരഞ്ഞു കൊണ്ടിരിക്കും എന്ന്‌! പക്ഷേ തന്നേക്കാളും വലിപ്പത്തില്‍ കൊണ്ടു നടക്കുന്ന ഈഗോ കാരണം നമ്മള്‍ പുരുഷ കേസരികള്‍ കൊന്നാലും സമ്മതിക്കില്ലല്ലോ?

ശരി വാദത്തിനു വേണ്ടി സമ്മതിക്കാം....

അങ്ങിനെ വാതത്തിനു തൈലം പുരട്ടണ്ട....

ശരി, അങ്ങിനെയെങ്കില്‍ കുടുംബമെന്ന സാമൂഹ്യ ക്രമത്തില്‍ പെണ്ണുങ്ങളാണല്ലോ നംബര്‍ ഒണ്‍?

എന്ത്‌ സംശയം?

അതേല്‍ സംശയമില്ലെങ്കില്‍ കുടുംബം അടിസ്ഥാനമാക്കിയുള്ള സാമൂഹിക ക്രമത്തിലും അവര്‍ തന്നെയല്ലേ ഒന്നാം ബെഞ്ചില്‍ ഇരിക്കേണ്ടവര്‍?

സാങ്കേതികമായി അതെ...

സാങ്കേതികമായി....., അപ്പോ പ്രായോഗികമായോ?

അതിത്തിരി സങ്കീര്‍ണ്ണമായ ഒരു ചോദ്യമാണല്ലോ മകനേ?

ഉത്തരം മുട്ടിയാല്‍ കൊഞ്ഞനം കാട്ടരുത്‌!

അതല്ല...

ഏതല്ലാന്ന്‌...?

പത്ത്‌ മാസം ഗര്‍ഭം, പിന്നെ പ്രസവം, പിന്നെ അവരെ പോറ്റല്‍, ഇതിനിടയില്‍ പിന്നെയും ഗര്‍ഭം,പ്രസവം,ആ കൊച്ചിനേം കൂടെ നോക്കല്‍....ഇങ്ങനെയൊക്കെയായിരുന്നിരിക്കണമല്ലോ അന്ത തുടക്ക കാലം മുതല്‍ പെണ്ണുങ്ങള്‍ ജീവിച്ചു പോന്നിരുന്നത്‌.

ആയിരിക്കണം...! അല്ലാണ്ട്‌ പെറ്റു പെരുത്ത്‌ നമ്മള്‍ മനുഷ്യന്മാര്‍ ഇത്രേം വലിയൊരു മഹാ വിപത്തായി മാറില്ലായിരുന്നല്ലോ?

ശരി അപ്പോ ആഹാരം തേടല്‍, സ്വയം രക്ഷ തുടങ്ങിയ അധിക ഭാരങ്ങളും കൂടെ അവള്‍ക്കു താങ്ങേണ്ടിയും വന്നാലോ?

അതിച്ചിരെ അക്രമമായിപ്പോകും..

ഓക്കെ... അപ്പോ അത്തരം സപ്പോര്‍ട്ടീവ്‌ ആക്റ്റിവിറ്റീസ്‌ ഒക്കെ ആരുടെ ചുമലിലായി?

ബീജോല്‍പാദനം നടത്തിയ ആണിന്റെ...

ശരി. ഗര്‍ഭത്തിനുത്തരവാദിയായവന്‍ തന്നെ ഗര്‍ഭിണിയെ സംരക്ഷിക്കണം എന്ന ചിന്ന വ്യവസ്ഥ!

അതു പിന്നെ അങ്ങിനെ തന്നല്ലേ വേണ്ടതോളീ...

തകരാറ്‌ അവിടെയല്ല...പട്ടിയേം പൂച്ചയേം പശൂനെയുമൊക്കെ പോലെ വാവടുക്കുമ്പഴും, കന്നിമാസം പിറക്കുമ്പഴുമൊക്കെ ഇണചേരുന്ന ഒരു സാധാരണ മൃഗമല്ലല്ലോ മനുഷ്യന്‍. കാമം വരുമ്പോള്‍ കാണുന്നവരുമായൊക്കെ ഇണചേര്‍ന്നു നടക്കാന്‍ മനുഷ്യന്‍ തുടങ്ങിയാലോ? അതും ഒരു ഹിന്ദുസ്ഥാന്‍ ലാറ്റക്സിന്റെ കമ്പനി പോലുമില്ലാതിരുന്ന ആ കാലത്ത്‌??!!

അപ്പോ പിന്നെ കണ്‍ഫൂഷന്‍ തീര്‍ക്കണമേ എന്നു പാടാനേ നേരം കാണുള്ളല്ലോ ചങ്ങായീ....

അതന്നെ...കൂട്ടയടി നടക്കാന്‍ ബ്ലോഗില്‍ പോസ്റ്റിടേണ്ട സമയം പോലുമെടുക്കില്ല...

അത്‌ നാം എങ്ങിനെ പരിഹരിച്ചു?

വെരി സിമ്പിള്‍.....പ്രാകൃത സമൂഹം വളരെ സ്വാഭാവികമായി ജോഡികളും ഇണകളുമൊക്കെയായി പരിണമിച്ചു! വിവാഹത്തിന്റെ ആദിമ പ്രാക്‌ രൂപം അങ്ങിനെയായൈരുന്നിരിക്കാം ഉരുവം കൊണ്ടത്‌.

അപ്പഴും നടേപറഞ്ഞ ചോദ്യം കന്യകയായി തന്നെ നില്‍ക്കുന്നു!!

പറഞ്ഞു തീരട്ടെ! കഷ്ടകാലത്തിന്‌ മനുഷ്യന്റെ വളര്‍ച്ച അവിടെ തന്നങ്ങ്‌ നിന്നു പോയില്ല. പയ്യെ പയ്യെ അവന്‍ വിഭജിച്ചു മാറി. കുലങ്ങളുണ്ടായി, ഗോത്രങ്ങളുണ്ടായി പിന്നെ രാജ്യങ്ങളുണ്ടായി, മതങ്ങളുണ്ടായി, ഭരണമുണ്ടായി...അങ്ങിനെയങ്ങിനെ ഞാനും എന്റെ കെട്ടിയോളും പിന്നൊരു തട്ടാനും എന്ന ലവലില്‍ നിന്ന്‌ അതി വിശാലമായ, പരസ്പര ബന്ധിതമായ ഒരു സമൂഹമായി അവര്‍ പരിണമിച്ചു.

പക്ഷേ അപ്പഴും പെണ്‍ വര്‍ഗത്തിന്റെ അടിസ്ഥാന ജീവിതത്തിന്‌ മാറ്റമൊന്നും വന്നില്ല എന്നതായിരുന്നു ദു:ഖകരമായ സത്യം. കാരണം വളര്‍ന്നു കൊണ്ടേയിരിക്കുന്ന സമൂഹത്തിന്റെ തായ്‌ വേരറ്റു പോകാതെ അതിനെ നിലനിര്‍ത്തിക്കൊണ്ടുപോകുക എന്ന മഹത്തായ കര്‍ത്തവ്യം അപ്പഴും അവളില്‍ തന്നായിരുന്നല്ലോ? കുടുംബത്തിന്റെ നാലു ചുമരുകള്‍ക്കിടയില്‍ അവള്‍ക്കൊതുങ്ങേണ്ടി വന്നു. ഫലം? കുടുംബം എന്ന ഘട്ടവും കടന്ന്‌ പിന്നെയും വളര്‍ന്ന സമൂഹത്തിന്റെ മറ്റു തലങ്ങളില്‍ അവള്‍ക്കുള്ള പ്രാധിനിത്യം പരിമിതമായി. കുടുമ്മത്ത്‌ അവള്‍ റാണിയായി തന്നെ നിന്നെങ്കിലും അതിനും മുകളില്‍ സര്‍വാധിപതി പുരുഷനായി മാറി. ഒന്നൊതുക്കി പറഞ്ഞാല്‍ അവള്‍ഡെയും മക്കള്‍ഡെയും വെറുമൊരു കാവല്‍ക്കാരനായി നിന്നിരുന്നവന്‍ പിന്നെ കാര്യസ്ഥനായി, ഒടുക്കം കാരണവരുമായി. അത്ര തന്നെ! ഉറങ്ങിപ്പോയോഡെയ്‌?

ഹില്ല...എന്റെ സംശയം ഇപ്പോ അതല്ല...

വെയ്ക്ക്‌ വെടി....!

ഇപ്പോ കാലം മാറീല്ലേ?

ഉവ്വ്‌ മാറി...

ഇപ്പോ ആണും പെണ്ണുമൊക്കെ സമത്വ സുന്ദരമായി ജീവിക്കണ കാലമാണല്ലോ

തന്നെ തന്നെ

അവള്‍ഡേം മക്കള്‍ഡേം ചെലപ്പോ കെട്ടിയോന്റേം അന്നം അവള്‍ തേടുന്നു, അവളെ സംരക്ഷിക്കാന്‍ ആണായൊരുത്തന്‍ കരിമ്പൂച്ചയാവേണ്ട കാര്യമില്ല, അങ്ങനൊക്കല്ലേ ഇപ്പോ നാട്ട്‌ നടപ്പ്‌?

അദേ, നീ കാര്യം പറ!

അങ്ങനെ അസ്സലാകപ്പാടെ നോക്കിയാല്‍ നേരത്തെ പറഞ്ഞുണ്ടായ തരം വിവാഹത്തിന്‌ ഇപ്ലത്തെ കാലത്ത്‌ വല്ല പ്രസക്തിയുമുണ്ടോ സര്‍?

എന്തോന്നെഡെയ്‌?

അതായത്‌ യാതൊരു വിധ കെട്ടുപാടുകളും കടപ്പാടുകളുമില്ലാതെ ഒന്നിച്ചു ജീവിക്കാമെന്നും അതിലൊരു കൊച്ചെങ്ങാനും പിറന്നാല്‍ അതിന്റെ സംരക്ഷണത്തിന്‌ പൊതുവായ ഒരു വ്യവസ്ഥയുണ്ടാക്കാമെന്നുമൊക്കെയുള്ള ഒരു ധാരണയുടെ പുറത്ത്‌ ആണും പെണ്ണും ഒരുമിച്ചു ജീവിക്കുന്നതാണ്‌ ഈ സമത്വ സുന്ദരലോകത്ത്‌ നല്ലതെന്ന്‌ ആര്‍ക്കേലും തോന്നിയാ അവരെ കുറ്റം പറയാന്‍ പാട്വോ?

പാടില്ല!

ഇല്ലേ...

ഇല്ല. മരുമക്കത്തായം നിലനിന്ന കാലത്ത്‌ നായര്‍ തറവാടുകളില്‍ നിലനിന്ന ഒരു വിവാഹ രൂപമായിരുന്നല്ലോ സംബന്ധം! ഒരു പെണ്ണിനു തന്നെ മാറി മാറി പലര്‍ പുടവ കൊടുക്കുന്ന ഒരു സമ്പ്രദായം. പെണ്ണിനു മതിയായാല്‍ ഒരു രാത്രി വരുന്ന നായരുടെ പായും തലയിണയും പുറത്തു കാണും.അതോടെ തീരും ആ അസംബന്ധം! പിന്നെ പുതിയ സമ്മന്തം.. സമ്മന്തക്കാരന്‍...അങ്ങിനെയൊക്കെയായിരുന്നല്ലോ അതിന്റെയൊരു രീതി!

അതെന്തു കൊണ്ട്‌ അന്നൊരു സാമൂഹ്യ പ്രശ്നമായി മാറിയില്ല?

ഹെയ്‌ അന്നു മരുമക്കത്തായമല്ലേ? എത്ര നായരിലായാലും, എത്രമക്കളുണ്ടായാലും ആ പെണ്ണിന്റേം കൊച്ചുങ്ങള്‍ഡേം കാര്യത്തില്‍ ആശങ്കയ്ക്ക്‌ വകുപ്പില്ലായിരുന്നു... അതന്നെ!

പിന്നെ മരുമക്കത്തായം പോയി, മക്കത്തായം വന്നു. അതോടെ നിന്നു ആ സമ്മന്തം കൂടല്‍? എന്തു കൊണ്ട്‌?

മക്കത്തായത്തില്‍ അങ്ങിനെ തന്ത നോക്കാനില്ലാത്ത കൊച്ചുങ്ങളുണ്ടായാല്‍ ആ പെണ്ണിന്റേം ആ പയലുകള്‍ഡേം കാര്യം ഗോപി!

അപ്പോ കാലവും കഥയും മാറിമാറി നിലവിലുള്ള സാമൂഹ്യക്രമങ്ങള്‍ ആ സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക്‌ കുറുകെ കിടന്നേയ്ക്കും എന്നൊരവസ്ഥ സംജാതമായാല്‍ സ്വാഭാവികമായും ആ ഒരാചാരം ആദ്യം ഒരനാചാരവും പിന്നെ പതുക്കെ അപ്രത്യക്ഷവും ആയി മാറും എന്നല്ലേ അപ്പോ ആ തിയറി!

അതു പ്രാക്ടിക്കലാവുകയാണെങ്കില്‍, നീ സ്വപ്നം കാണുന്ന ആ സമത്വ സുന്ദര ലോകത്തിന്റെ അതിവേഗ കുതിപ്പിന്‌ വിവാഹം എന്ന സംഗതി ഒരു വിഘ്നമാകും എന്ന തരത്തില്‍ കാര്യങ്ങളെത്തി നില്‍ക്കുകയും ചെയ്യുമെങ്കില്‍, നിശ്ചയം മകനേ, കല്യാണന്‍മാരെയും കല്യാണികളേയും പുരാവസ്തു വില്‍പനക്കാര്‍ കൊട്ടക്കണക്കിന്‌ തൂക്കിവാങ്ങുന്ന ഒരു കാലമായിരിക്കും വരാന്‍ പോകുന്നത്‌. ബദല്‍ സംവിധാനം നീ പറഞ്ഞത്‌ തന്നെ ആയേക്കാനും മതി!

ഹോ...എന്നാണാവോ ആ ലോകമൊന്നു വന്നു കിട്ടുക...?

എന്തായാലും നിന്റെ പതിനാറടിയന്തിരം കഴിഞ്ഞിട്ടേ ഉള്ളൂ എന്നു മാത്രമേ എനിക്കിപ്പ പറയാന്‍ പറ്റൂ!