Wednesday, August 20, 2008

അനോണിമാഷേയ്.....!!

വരമൊഴി/വരമ്പെറ്റമിഴിമൊഴി/ഒളിവെട്ടം;മായക്കാഴ്ച/മുലക്കാമ്പിലന്‍പുറവ്‌/മുലപറിച്ചെറിഞ്ഞ്‌ കലിയാട്ടം/കണ്ണകിത്വം/കലാത്മകത്വംചിത്രഭാഷ/നിറഭേദമൊഴിയാട്ടക്കളം/യാങ്കിച്ചുണ്ടില്‍ ചിത്രലിപി/ചിത്രാക്ഷരമൊഴി വിചിത്രം/

വല്ലോം തിരിഞ്ഞോ? (തിരിഞ്ഞോന്‌ തിരിഞ്ഞ്‌, അല്ലാത്തോന്‍ നട്ടം തിരിഞ്ഞ്‌)
ഇല്ലല്ലേ.. സത്യായിട്ടും എനിക്കും മനസ്സിലായില്ല! എന്നാലും ഇതും കൂടെ...

മഹാവിസ്ഫോടനം/അന്ത്യാന്തകപ്രളയം/അവിനാശവിരല്‍മുദ്ര/അണ്ണാന്മുതുക്‌/ചിത്രശലഭച്ചിറക്‌/വരയാടുടല്‌/മയില്‍പ്പീലിക്കണ്ണേറ്‌/

ഇനീം പിടികിട്ടീല്ലാ?..ഇതാണ്‌ കവിത!!മേല്‍ക്കണ്ടത്‌ ചുമ്മാ വെറുമൊരു സാമ്പിള്‍ വെടിക്കെട്ട്‌!അദുമാതിരി ഖണ്ഡികകള്‍ 20 നു മേലുണ്ട്‌, വായിച്ചര്‍മ്മാദിക്കാന്‍.

എഴുതിയത്‌ വിജയന്‍ കുനിശ്ശേരി...അച്ചടിച്ചു വന്നത്‌ മെയ്‌ 25ആം തിയ്യതിയിലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍!

എന്തായാലും മലയാളത്തിലെ എണ്ണം പറഞ്ഞ വാരികയിലൊന്നില്‍ അച്ചടിക്കപ്പെട്ടതല്ലേ. എന്റെ ആസ്വാദന നിലവാരത്തിന്റെ അതിഭീകരമായ മൂല്യശോഷണം ഹേതുവായി എനിക്കതു മനസ്സിലാക്കാന്‍ കഴിഞ്ഞില്ല എന്നതാവും വെള്ളം കൂട്ടാത്ത സത്യം. ശരി ഞാനത്‌ വിട്ടു.പക്ഷേ കവിത എന്നെ വിടാന്‍ ഭാവമില്ലെങ്കില്‍ ഞാനെന്തു ചെയ്യാനാ? ദേണ്ടെ പിന്നേം..!

നക്ഷത്രങ്ങള്‍ കെട്ടുപോയ രാത്രിയില്‍/വരണ്ടകാറ്റിന്റെ പിതൃപേച്ചുകള്‍/ആത്മാക്കള്‍ ആത്മഗതം കൊള്ളുന്ന ഇടനാഴികള്‍/ചുറ്റുഗോവണി ഇറങ്ങിവരുന്നത്‌/തൂങ്ങിച്ചത്ത കന്യക/ലോകത്തെവിടെയോ ഒരു ചുഴി/തിളക്കുന്ന എലിപ്പനി/

തുടക്കം കൊള്ളാം അല്ലേ...തീര്‍ന്നില്ല!

.....വയലറ്റ്‌മുഖങ്ങള്‍/തീയാളുന്നമുഖങ്ങള്‍/സ്ഫടികമുഖങ്ങള്‍/ശിലാമുഖങ്ങള്‍/പച്ചമുഖങ്ങള്‍/കളിമണ്മുഖങ്ങള്‍/പിച്ചളമുഖങ്ങള്‍/നീര്‍പോളമുഖങ്ങള്‍/എനിക്ക്‌ മരിച്ചവരുടെ വാക്കുകള്‍ കേള്‍ക്കാം/ജീവിച്ചിരിക്കുന്നവരെക്കാള്‍/വള്ളിപ്പന്നപടരുന്നത്‌ പോലെ സ്ഫുടമായി/......ഒരുകൊള്ളിയാന്‍/ഒരുപ്യൂപ്പ/നക്ഷത്രങ്ങള്‍ കെട്ടുപോയ രാത്രി/ഒരു നിഗൂഡ ത്രികോണം/

(ആ അവസാനത്തെ വരി കഷ്ടിച്ച്‌ നിരുപിക്കാം എന്നു തോന്നുന്നു!!!!)

വായിച്ചത്‌ മാധ്യമം ആഴ്ചപ്പതിപ്പില്‍..എഴുതിയത്‌ മന്ദാകിനി!
അതോടെ ഒന്നുറപ്പിച്ചു, ഇതാണ്‌ കവിത,ഇതു തന്നെയാണ്‌ കവിത, ഇതുമാത്രമാണ്‌ കവിത.അപ്പോ അനോണിമാഷേ, ഇതും കവിതയല്ലാ എന്നു പറഞ്ഞേക്കല്ല്‌!

കട്ടമരം,കാട്ടിലെമരം/ആനമറുതാ,വടം വലി (എന്റെ തേവരേ)
ചക്കപ്പഴം/മുയല്‍ക്കുഞ്ഞ്‌/പ്ലാശും മൂട്‌/കബന്ധം(പിന്നേം ചത്തോ)
അണ്ണാന്‍ കുഞ്ഞ്‌/ഹൈക്കു/വാര്‍മുളംതണ്ടില്‍ മുരളീരവം/
പാടവരമ്പ്‌/നനഞ്ഞകണ്‍കോണുകള്‍/കൈതപൂത്ത മണം/
ഇളംകാറ്റ്‌പാതിരാപ്പൂവ്‌/ചുടുനിശ്വാസം/ഉലഞ്ഞ വാര്‍കുഴല്‍/ഉടഞ്ഞ്‌ ചിതറിയ നിലാവ്‌/
കറുത്ത ആകാശം/അടക്കിയ കരച്ചില്‍/ഊഷരഭൂമിയിലെ കുളിര്‍മഴ
പ്രഭാതം, പുല്‍ക്കൊടിത്തുമ്പില്‍ മഞ്ഞുതുള്ളി/മൂവാണ്ടന്മാവിന്റെ കൊമ്പ്‌
കാലപാശത്തിന്‍ കുരുക്ക്‌/തൂങ്ങിയാടുന്ന മരണം...!!!!

ബാക്കി പിന്നാലെ വരും...

പറഞ്ഞുവന്നത്‌ വഴിമാറി കൊടകരയ്ക്ക്‌ പോയ്‌ എന്നു തോന്നുന്നു.

അനുഭൂതികളുടെ അനസ്യൂതമായ മഹാപ്രവാഹം എന്നോ മനോഹരമായ വാക്കുകളുടെ സുന്ദരമായ ഒത്തു ചേരല്‍ എന്നോ ഒക്കെ പണ്ടെങ്ങാണ്ട്‌ ആരാണ്ടാലോ നിര്‍വചിക്കപ്പെട്ട ഒരു സാധനമാണല്ലോ ഈ കവിത..! അതു പണ്ട്‌..ഇപ്പോ അത്‌ മാറീല്ലെ!അവ്യക്തമായ ആശയങ്ങളുടെയും പരസ്പരബന്ധമില്ലാത്ത വാക്കുകളുടെയും ഒരു വട്ടമേശസമ്മേളനം എന്നോ മറ്റോ മാറ്റിയാരുന്നല്ലോ ഈയിടെ?

അതെന്തോ ആവട്ട്‌. എന്റെ കയ്യിലിരിക്കുന്ന കാശ്‌ കൊടുത്ത്‌ ഞാന്‍ വാങ്ങിയ വാരികയില്‍ ആയതോണ്ട്‌ എന്റെ വിമര്‍ശനത്തിന്‌ ഒരു ന്യായീകരണമുണ്ട്‌. സംഗതി ഉത്തമോദാത്തമഹാവീരപട്ടാഭിഷേകം ആണേലും എനിക്കു മനസ്സിലായില്ല. ആയതിനാല്‍ അതു പൊട്ട.അതെഴുതിയ കവിയെ ഞാന്‍ തെറി വിളിക്കും കാരണം എന്റെ കാശുപോയ്‌.എന്നാല്‍ കവി തന്റെ വീട്ടുമുറ്റത്ത്‌ ഒരു ബോര്‍ഡ്‌ വച്ച്‌ അതിന്മേലാണ്‌ ഈ കവിതയ്ക്ക്‌ വെട്ടം കൊളുത്തിയത്‌ എന്നു വെയ്ക്കുക...അപ്പോ ആ കവിതയെ അല്ലെങ്കില്‍ കവിയെ കുരിശു മരത്തുമ്മേക്കേറ്റി തുരുമ്പെടുത്ത ആണി നെടുകെയും കുറുകെയും അടിച്ചു കയറ്റുന്നതിനെന്തു ന്യായീകരണം?

ഗൂഗ്‌ളും,വേര്‍ഡ്‌ പ്രസ്സുമൊക്കെ സൗജന്യമായി പതിച്ചു തരുന്ന സ്ഥലത്ത്‌ ചുമ്മാ മനസ്സീ തോന്നിയതൊക്കെ കുത്തിക്കുറിച്ചു വെക്കുന്ന പാവം ബ്ലോഗേര്‍സിന്റെ നെഞ്ഞത്ത്‌ കുച്ചിപ്പുടീം ഭരതനാട്യോം ഒടുക്കം പോരാഞ്ഞ്‌ ഡപ്പാം കുത്തും കളിക്കണതും ഇതേ സാമാന്യ നായത്തിന്റെ വിശാലപരിധിയില്‍ വരില്ലേന്നൊരു ശങ്കയില്ലേന്നു ചോദിച്ചാ, ഇല്ലാന്നങ്ങുറപ്പിച്ചു പറയാനും പറ്റ്വോ?

"എന്‍ പൂവാടിയില്‍ നടന്നൊരുനാള്
‍ആദ്യമായൊരാഭാസന്‍ എന്‍ കയ്യില്‍ പിടിച്ചു" എന്നോ

ഹൃദയത്തില്‍ ഞാന്‍ നിന്‍ പേരെഴുതി
കാലം മഴപെയ്യിച്ചു,അഗ്നി വര്‍ഷിച്ചു
കടല്‍ തിളച്ചു തൂവി,
എന്നിട്ടുംഹൃദയത്തില്‍ നിന്‍ പേരു ചിരിച്ചു നിന്നു" എന്നോ

സൂര്യാംശു കിരണങ്ങള്‍ തഴുകിത്തലോടി
സൂര്യനെ കണ്ടു ഞാന്‍, സൂര്യ താപം കൊണ്ടു
സൂര്യനില്‍ ലയിച്ചു, സുരലോകം കണ്ടു ഞാന്‍സൂ
ര്യനായ്‌ സൂര്യനില്‍, കര്‍ണ്ണന്റെ അമ്മയായ്‌"

എന്നോ ഒക്കെ വായിക്കുമ്പോള്‍ അതു കവിതയല്ല, അതില്‍ കവിതയേയില്ല ആയതിനാല്‍ അതെഴുതിയവനെ /വളെ കൊല്ല്‌ കൊല്ല്‌ എന്ന്‌ വര്‍മ്മവക കീചകവധം ആട്ടക്കഥ ആടുന്നതില്‍ എന്തു സാംഗത്യം? ചുമ്മാ ഒരു തമാശ എന്നായിരുന്നുവെങ്കില്‍ അത്‌ നഗ്നമായ വ്യക്തി ഹത്യയിലേക്ക്‌ വഴുതിപ്പോയതിന്റെ ഉത്തരവാദിത്ത്വത്തില്‍ നിന്നൊഴിഞ്ഞ്‌ മാറാന്‍ പറ്റുമോ? (ഈ വക കളകാഞ്ചിയും കാകളിയുമൊക്കെ കണ്ട്‌ ബ്ലോഗും പൂട്ടിപ്പോയവരെ നോക്കി ഹാ കഷ്ടം എന്നല്ലാതെ എന്തു പറയാന്‍!)ഏതായാലും കവിതയോടുള്ള ഒരു സ്വാഭാവിക പ്രതികരണം എന്ന വകുപ്പില്‍ പെടുത്തിക്കളയാനും വകുപ്പില്ലല്ലോ ഇതില്‍?

ഇനി,

അസ്ഥിക്കൂട്ടീന്നൊരു വിമോചിത പ്രാണപ്പറവ
പറന്ന്‌ പറന്ന്‌ സ്വയം ഹത്യ-കളബലി, കലബലിത്തം....(എന്താണാവോ ഈ കലബലിത്തം?)

കലാഭാഷ
കലാപഭാഷണം
അകപ്പുറത്ത്‌ബൊഹീമിയനാനക്കളി

ഇതിലൊക്കെ ഉദാത്ത കവിതയുണ്ടെന്ന്‌ എനിക്കു തോന്നിയില്ലെങ്കിലും പലര്‍ക്കും തോന്നി. അത്‌ കവിതയുടെ കുഴപ്പമല്ലല്ലൊ..എന്റെയല്ലെ എന്റെമാത്രം കുഴപ്പം! ആ ആശാരിക്കോലെടുത്ത്‌ അളവിനു വെച്ചാല്‍ ഏതു ന്യായത്തിന്റെ പുറത്താണ്‌ സഗീറും രാജുവും ശ്രീദേവി നായരും ഒക്കെ എഴുതുന്ന വരികള്‍ കവിതയല്ലാ എന്നു പറയുന്നത്‌?ഏറിപ്പോയാല്‍ സൂര്യാംശുകിരണങ്ങള്‍ എന്നപ്രയോഗം വൈയ്യാകരണ യുക്തിപ്രകാരം നിലനില്‍ക്കുന്നതാണോ എന്നൊന്ന്‌ ഗവേഷണം നടത്തി നോക്കാം അത്ര തന്നെ.

വയല്‍ക്കരയിലെ വീട്‌, കനല്‍ നിലാവിലെ കൈത,കാഴ്ചപ്പാതി,ഒളിഞ്ഞുനോട്ടം,കണ്ണാടിയിലെ കാഴ്ച, എനിക്കില്ലേ.... ഇതൊക്കെ കവിതകളാണെന്ന്‌ എനിക്കു തോന്നാമെങ്കില്‍.........കര്‍ക്കടകം,കുളം + പ്രാന്തത്തി,കുറിഞ്ഞി, ഞാന്‍ തിരക്കിലാണ്‌ മുതലായവയില്‍ വേറൊരാള്‍ക്ക്‌ കവിത കണ്ടെത്താമെങ്കില്‍........ഇപ്പറഞ്ഞ കോറിയിടലുകളിലും കവിതയുണ്ട്‌ എന്ന്‌ മൂന്നാമതൊരാള്‍ക്ക്‌ തോന്നിക്കൂടേ?

ആപേക്ഷികമല്ലേ മാഷേ ഗുണനും ഗുണാളനും?

ഇനി "പോയാലൊരു പോസ്റ്റ്‌ ആയാലൊരു ബെര്‍ളിതോമസ്‌" എന്ന ലൈനിലാണെങ്കില്‍ ഇപ്പറഞ്ഞതൊക്കെ തിരിച്ചെടുത്ത്‌ ചവച്ചരച്ച്‌ കഴിച്ച്‌ മോളില്‍ ഒരു ദ്രാം ചുക്കു കഷായം നില്‍പ്പനുമടിച്ച്‌..............!! സുലാന്‍!