Thursday, June 23, 2011

ഹമ്പി.., ചരിത്രത്തിന്റെ ശിലാ സ്മാരകങ്ങൾ

ചിത്രങ്ങള്‍ : നന്ദകുമാര്‍ മൂടാടി, ഫൈസൽ പൊയിലിൽ


"...സ്വപ്നങ്ങള്‍ പണിതുയര്‍ത്തിയത്‌ കല്ലുകള്‍ കൊണ്ടായിരുന്നുവെങ്കില്‍
തകര്‍ന്നുടഞ്ഞ സ്വപ്നങ്ങളുടെ ബൃഹത്തായ ഒരു ശവപ്പറമ്പാകുന്നു ഹംപി....." (അജ്ഞാത
നായ ഒരു സഞ്ചാരിയുടെ ഓര്‍മ്മക്കുറിപ്പുകളില്‍ നിന്ന്‌.)
അവിശ്വസനീയമാം വിധം ഉജ്ജ്വലമായ ഒരു ഭൂതകാലത്തിന്റെ ഗി
രി ശൃംഗങ്ങളില്‍ നിന്ന്‌ പൊടുന്നനെ തുംഗഭ
ദ്രയുടെ മടിത്തട്ടിലേക്കു കല്ലിന്മേല്‍ കല്ലു ശേഷിക്കാതെ തകര്‍ന്നടിഞ്ഞുപോയ ഒരു മഹത്‌ സാമ്രാജ്യത്തിന്റെ അവശേഷിപ്പുകളിലൂടെ നിശ്ശബ്ദനായി നടക്കുന്ന യാത്രക്കാരാ...കാതു കൂ
ര്‍പ്പിച്ചു കേള്‍ക്കുക, നിന്റെ ചവിട്ടടികള്‍ പതിയുന്ന ഓരോ കല്ലിനും നിന്നോട്‌ ഒരോ കഥകള്‍ പറയാനുണ്ട്‌. യുഗാ
ന്തരങ്ങളോളം പഴക്കമുള്ള കഥകൾ!

മിത്തും, യാഥാർഥ്യവും, ചരിത്രവും, പുരാണങ്ങളും ഇഴചേര്‍ന്നു പിണ
ഞ്ഞ്‌ അവ്യക്തതയുടെ നിഴല്‍ പാടുകള്‍ പതിഞ്ഞുകിടക്കുന്ന കല്‍ക്കെട്ടുകളിലും,
അദൃശ്യനായ ആ രാജശില്‍പി അത്ഭുതകരമാം വിധം കടഞ്ഞെടുത്ത വന്‍ പാറക്കെട്ടുകളുടെ താഴ്‌വരകളിലും അലഞ്ഞു നടക്കുമ്പോള്‍ നിങ്ങള്‍ക്ക്‌ അനുഭവിച്ചറിയാം; സങ്കല്‍പ്പാതീതമായ സമ്പത്താല്‍ അനുഗ്രഹീതമായിരുന്ന ഒരു രാജ്യത്തിന്റെ ഹൃദയത്തുടിപ്പുകൾ..., രത്നങ്ങളും വൈരങ്ങളും നാഴിക്കും പറയ്ക്കുമളന്ന്‌ കച്ചവടം നടത്തിയിരുന്ന വ്യാപാര കേന്ദ്രങ്ങളി
ലെ ആരവങ്ങൾ!

ഭാരതത്തിന്റെ മധ്യകാലഘട്ട ചരിത്രത്തില്‍ സ്വര്‍ണ്ണലിപികളില്‍ എഴുതിച്ചേര്‍ത്ത ഒരു രാജവാഴ്ചയുടെ, സാക്ഷാല്‍ വിജയനഗര സാമ്രാജ്യത്തിന്റെ, പുകള്‍ പെറ്റ ആസ്ഥാനമാ
യിരുന്നു ഹംപി! മധ്യ കര്‍ണ്ണാടകയില്‍ ആന്ധ്രപ്രദേശിന്റെ അതിര്‍ത്തിക്കടുത്ത്‌, ബെല്ലാരി ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഒരു ഭൂപ്രദേശം. ഭാവനയും ചരിത്രവും ഇഴചേര്‍ത്തു നെയ്ത ഹംപിയുടെ കഥയിലൂടെ പുറകോട്ട്‌ സഞ്ചരിച്ചാല്‍ നാം യുഗങ്ങള്‍ക്കുമപ്പുറത്തേക്കായിരിക്കാം കടന്നെത്തുന്നത്‌. ഒരു പക്ഷേ ഹംപി
എന്ന പേരിനോളം പഴക്കമുള്ള ഒരു കാലഘട്ടത്തിലേക്ക്‌...!!

ഹംപി എന്ന പേരിന്റെ ഉത്ഭവം പമ്പ എന്ന പുണ്യനദിയുമായി ബന്ധപ്പെട്ടതാണെന്നു കരുതപ്പെടുന്നു. ഇന്നത്തെ ഹംപിയുടെ വന്‍ പാറക്കെട്ടുകള്‍ക്ക്‌ അരഞ്ഞാണം ചാര്‍ത്തുന്ന തുംഗഭദ്രാ നദിയുടെ പൗരാണിക നാമമായിരുന്നു പമ്പ.  ഹിന്ദു മിഥോളജി അനുസരിച്ച്‌ ബ്രഹ്മാവിന്റെ മാനസ പുത്രിയായാണ്‌ പമ്പയെ
സങ്കല്‍പ്പിച്ചിരിക്കുന്നത്‌.ക്ഷപുത്രിയായ സതീ ദേവിയുടെ മരണം കോപാന്ധനാക്കിയ പരമശിവന്‍ അതി കഠിനമായ തപസ്സാരംഭിച്ചത്‌ ഹംപിയില്‍ സ്ഥിതി ചെയ്യുന്ന ഹേമകുടാ കുന്നിലായിരുന്നു എന്ന്‌ ഐതിഹ്യം. തപമിളക്കാന്‍ ചെന്ന കാമദേവ
നെ തൃക്കണ്ണാല്‍ ഭസ്മമാക്കിയതും, തുടര്‍ന്ന്‌ പമ്പാ ദേവിയില്‍ അനുരക്തനായ പരമശിവന്‍ ദേവിയെ വിവാഹം ചെയ്ത്‌ പമ്പാപതിയായതും ഇവിടെ വെച്ചായിരുന്നു എന്നാണ്‌ വിശ്വാസം.ഇന്നും തീര്‍ഥാടക

രായും കാഴ്ചക്കാരായും ഹംപിയിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്‌ ഹേമകുടയുടെ താഴ്‌വാരത്ത്‌ സ്ഥിതി ചെയ്യുന്ന വിരൂപാക്ഷ ക്ഷേത്രം.വിരൂപാക്ഷന്‍ എന്ന പേരിനെ
അന്വര്‍ഥമാക്കിക്കൊണ്ട്‌ ഇവിടത്തെ ശിവ പ്രതിഷ്ഠ കാമനെ ഭസ്മീകരിക്കാന്‍ തൃക്കണ്ണ്‌ തുറന്നു നില്‍ക്കുന്ന രീതിയിലാണ്‌ രൂപകല്‍പന ചെയ്തിരിക്കുന്നത്‌.


ഹംപിയുടെ ചരിതങ്ങള്‍ അവസാനിക്കുന്നില്ല. കേട്ടാലും കേട്ടാലും തീരാത്ത നൂറു നൂറു കഥകളുടെ അക്ഷയപാത്രമാവുന്നു ഹംപി! വിരൂപാക്ഷന്റെ നടയിൽ, ഹംപിയി
ലെ ഏറ്റവും പഴക്കം ചെന്ന തന്റെ പുസ്തകക്കടയുടെ തിണ്ണയിലിരുന്ന്‌ ഗവിയപ്പ പറഞ്ഞു കൊണ്ടേയിരുന്നു....

രാമായണത്തിലെ മര്‍ക്കടരാജ്യമായ കിഷ്കിന്ധ ഹംപിക്കടുത്തായിരുന്നുവെന്ന്‌ ആ കഥകള്‍ നമുക്ക്‌ പറഞ്ഞു തരുന്നു. കിഷ്കിന്ധയുടെ സര്‍വസൈന്യാധിപനായ ഹനുമാന്റെ ജന്മസ്ഥലമായ "ആഞ്ജനേയാ ഹിൽ" തുംഗഭദ്രയ്ക്കുമപ്പുറം തലയുയര്‍ത്തി നില്‍ക്കുന്നത്‌ കാണാം. രാവണന്‍ അപഹരിച്ച സീതയെ തേടിയലഞ്ഞ രാമലക്ഷ്മണന്മാര്‍ ഇവിടെ വച്ചാണ്‌ ഹനുമാനെ കണ്ടു മുട്ടുന്നത്‌. തുടര്‍ന്ന്‌ ഹനുമാന്‍ രാമലക്ഷ്മണന്മാരെ കിഷ്കിന്ധയിലെ രാജാവായിരുന്ന സുഗ്രീവന്റെയടുത്തെത്തിക്കുന്നു. അപഹരിച്ചു കൊണ്ടുപോകുന്നതിനിടയില്‍ സീതാദേവി പുഷ്പക വിമാനത്തില്‍ നിന്നും താഴേക്കിട്ടുകൊടുത്ത ആഭരണങ്ങള്‍ സുഗ്രീവന്‍ സൂക്ഷിച്ചു വെച്ചു എന്നു വിശ്വസിക്കപ്പെടുന്ന ഗുഹയും ഇവിടെ കാണാന്‍ കഴിയും. ബാലി വധവും, സുഗ്രീവന്റെ കിരീടധാരണവും, ഹനുമാന്‍ നടത്തിയ ലങ്കാ യാത്രയും, സേതു ബന്ധനം തുടങ്ങാന്‍ മഴമാറി മാനം തെളിയും വരെയുള്ള രാമലക്ഷ്മണ ന്മാരുടെ കാത്തിരിപ്പും ഒ
ക്കെ ചേര്‍ന്ന്‌ സംഭവ ബഹുലമായ ആ ഐതിഹ്യത്തിനു പശ്ചാത്തലമൊ
രുക്കിയ പ്രദേശങ്ങള്‍ മാതംഗ, മല്യവന്ത, ഋഷിമുഖാ എന്നീ മലനിരകളിലും അവയുടെ താഴ്‌വരകളിലുമായി ചിതറിക്കിടക്കുന്നു. ഒപ്പം ഈ കഥകളുടെ മൂകമായ ഒരോര്‍മ്മപ്പെടുത്തലെന്നോണം ഇടിഞ്ഞു തകര്‍ന്ന കരിങ്കല്‍ ഭിത്തികളില്‍ ഉളി കൊണ്ടു കോറിയിട്ട കഥാപാത്രങ്ങളുടെ
ശില്‍പങ്ങളും!ചരിത്രത്തിന്റെ നാള്‍വഴി
പ്പുസ്തകത്തില്‍ താളുകള്‍ വീണ്ടും മ
റിയുന്നു..
.....
കാലം 1327 എ.ഡി...അന്നത്തെ ഡല്‍ഹി സുല്‍ത്താനായിരുന്ന മുഹമ്മ
ദ്‌ ബിന്‍ തുഗ്ലക്‌ ഡക്കാന്‍ പീഠഭൂമിക്കുമപ്പുറം കിടക്കുന്ന കാംപിലാ (ഇന്നത്തെ കാംബ്ലി) എന്ന രാജ്യം ആക്രമിച്ചു കീഴ്പെടുത്തുന്നു.കാരണം തന്റെ കണ്ണു വെട്ടിച്ചു കടന്നു കളഞ്ഞ മരുമകന്‍ ബഹാവുദ്ദീന്‍ ഗുഷ്‌തപിനു കാംപിലയിലെ രാജാവ്‌ രാഷ്ട്രീയാഭയം നല്‍കി എന്നതും. കാംപിലയിലെ രാജാവ്‌ അയല്‍ രാജ്യമായ അനെഗുണ്ടി യിലേക്ക്‌ പാലായനം ചെയ്തെങ്കിലും പിന്തുടര്‍ന്നെത്തിയ സുല്‍ത്താന്റെ സൈന്യം ആ രാജ്യവും പിടിച്ചെടുത്തു. പിടിച്ചെടുക്കലല്ലാതെ നേരെ ചൊവ്വെ ഭരിക്കുക എന്ന കല വശമില്ലാതിരുന്ന സുല്‍ത്താന്‍ തുഗ്ലക്‌ ഈ പ്രദേശത്തിന്റെ ഭരണം കാമ്പിലയിലെ പഴയ സൈന്യാധിപനായിരുന്ന സംഗമനും അദ്ദേഹത്തിന്റെ അഞ്ചു മക്കള്‍ക്കുമായി ഏല്‍പിച്ചു കൊടുത്തു. സംഗമപരമ്പരയിലെ രണ്ടു സഹോദരന്മാരായിരുന്ന ഹരിഹര ഒന്നാമനും ബുക്കരായയുമാണ്‌ ഹംപി ആസ്ഥാനമാക്കി വിജയനഗരസാമ്രാജ്യത്തിന്‌ അസ്തിവാരം പാകിയത്‌. 1336 എ.ഡി യിൽ. ഈ സഹോദരന്മാരാണ്‌ പില്‍ക്കാല ഹമ്പി നാടോടിക്കഥകളിൽ ഹക്കയും ബുക്കയും എന്ന പേരുകളിൽ അറിയപ്പെട്ടത്‌. വാമൊഴിക്കഥകളുടെ കേദാരഭൂമിയായ ഹംപിയില്‍ ഈ തുടക്കത്തിനും വേണമല്ലോ പഴം കഥയുടെ ഒരു പട്ടു തൊങ്ങൽ.....!

ഒരിക്കല്‍ തുംഗഭദ്രയുടെ തീരങ്ങളില്‍ നായാട്ടിനിറങ്ങിയ ഹക്കയും ബുക്കയും അവിശ്വസനീയമായ ഒരു കാഴ്ചകാണുന്നു. ശക്തിക്കും ശൗര്യത്തിനും പേരുകേട്ട വേട്ടപ്പട്ടികള്‍ ഓടിച്ച കാട്ടുമുയൽ, ഒരു പ്രത്യേക സ്ഥലത്തെത്തിയപ്പോള്‍ തിരിഞ്ഞ്‌ വേട്ടനാ

യ്ക്കളെ പേടിപ്പിച്ചോടിക്കുന്നു. അത്ഭുത പരതന്ത്രരായ സഹോദരന്മാര്‍ രാജഗുരുവായ വേദാരണ്യയെ ഇക്കാര്യമറിയിച്ചു. ഒട്ടു നേരത്തെ ധ്യാനത്തിനു ശേഷം വേദാരണ്യ സവിശേഷമായ ഈ ഭൂപ്രദേശം രാജ്യത്തിന്റെ ആസ്ഥനമാക്കാന്‍ നിര്‍ദ്ദേശിക്കുകയായിരു
ന്നുവത്രേ. അങ്ങിനെ ഒരു ഭാഗം തുംഗഭദ്രാ നദിയും മറ്റു മൂന്നു ഭാഗങ്ങള്‍ വന്‍ മലനിരകളാലും ചുറ്റപ്പെട്ട ഹംപി കേന്ദ്രീകരിച്ച്‌ ഹക്കയും ബുക്കയും തങ്ങളുടെ ജൈത്രയാത്രയുടെ ആരംഭം കുറിച്ചു.അതൊരു തുടക്കം മാത്രമായിരുന്നു. എണ്ണിയാലൊടുങ്ങാത്ത രണഭൂമികള്‍ താണ്ടി, ഒടുവില്‍ തെക്കേ ഇന്ത്യ മുഴുവന്‍ തങ്ങളുടെ കാല്‍ക്കീഴിലാക്കിയ അശ്വമേധത്തിന്റെ തുടക്കം. ഡല്‍ഹി സുല്‍ത്താന്മാരുടെ ഉറക്കം കെടുത്തിയ ഇരുനൂറ്റി മുപ്പതോളം (1336 എ.ഡി - 1565 എ.ഡി) വര്‍ഷങ്ങള്‍ നീണ്ടുനിന്നൊരു അപൂര്‍വ ചരിത്രത്തിന്റെ തുടക്കം!

ഈ ഇരുനൂറ്റി മുപ്പതു വര്‍ഷങ്ങള്‍ക്കിടയില്‍ നാലു ചക്രവര്‍ത്തി പരമ്പരകള്‍ വിജയനഗര സാമ്രാജ്യം ഭരിച്ചു. അവരില്‍ 1509 എ.ഡി മുതല്‍1529 എ.ഡി വരെ ഭരിച്ച കൃഷ്ണ ദേവരായ ചക്രവര്‍ത്തിയുടെ കാലത്താണ്‌ വിജയനാര സാമ്രാജ്യം അതിന്റെ പ്രശസ്തിയുടെ ഉത്തുംഗ ശൃംഗങ്ങളില്‍ എത്തിയത്‌.

1420 എ.ഡി യില്‍ ഇറ്റലിയില്‍ നിന്നും നിക്കോളോ കോണ്‍ടി, 1443ല്‍ പേര്‍ഷ്യന്‍ സഞ്ചാരിഅബ്ദുല്‍ റസാക്ക്‌, 1501 ല്‍ ബര്‍ബോസ,, ലുഡോവിക്കോ വര്‍ത്തെമാ, ഡോമിംഗോ പയസ്‌.....ജ്വലിച്ചുനില്‍കുന്ന പ്രതാപകാലത്ത്‌ വിജയനഗരത്തിലൂടെ കടന്നുപോയ സഞ്ചാരികളുടെ വരികളിലൂടെ പില്‍ക്കാല ലോകം ഹംപിയെ അറിഞ്ഞു.തീര്‍ച്ചയായും വിജയനഗരത്തിന്റെ ചരിത്രം വെറും യുദ്ധങ്ങളുടേതു മാത്രമായിരുന്നില്ല. കലകളേയുംകലാകാരന്മാരെയും അതിരറ്റു പ്രോത്സാഹിപ്പിച്ചിരുന്നു ഈ ചക്രവര്‍ത്തിമാർ. ഹംപി എന്ന തലസ്ഥാന നഗരിയെ ലോകത്തിന്റെ തന്റെ ശ്രദ്ധാ കേന്ദ്രമായൊരു സ്വപ്നഭൂമിയാക്കി മാറ്റാന്‍ ഈ രാജാക്കന്മാരെല്ലാം മത്സരിച്ചു ശ്രമിച്ചിരുന്നു എന്നുറപ്പ്‌. എണ്ണിയാലൊടുങ്ങാത്ത ക്ഷേത്രങ്ങൾ,ശില്‍പങ്ങൾ, കൊട്ടാരങ്ങൾ,മണ്ഡപങ്ങൾ, വ്യാപാരകേന്ദ്രങ്ങൾ, കുളങ്ങൾ, കനാലുകൾ.... ഹംപി പ്രശസ്തിയുടെയും സമ്പത്തിന്റെയും പര്യായമായി മാറിയ നാളുകളായിരുന്നു അത്‌. ഓരോ ക്ഷേത്രസമുച്ചയങ്ങളേയും കേന്ദ്രീകരിച്ച്‌ വ്യാപാരകേന്ദ്രങ്ങള്‍ ഉയര്‍ന്നു. കിലോമീറ്ററുകള്‍ നീളത്തിലുള്ള ഈ മാര്‍ക്കറ്റുകളില്‍ കാര്‍ഷികോല്‍പന്നങ്ങള്‍ മുതല്‍ കുതിരകളും രത്നങ്ങളും വരെ വില്‍പന ചരക്കുകളായി. രത്നക്കല്ലുകള്‍ പറ വെച്ചളന്നായിരുന്നുവത്രേ ഇവിടങ്ങളില്‍ വില്‍പന നടത്തിയിരുന്നത്‌.
കൃഷ്ണദേവരായര്‍ക്കും, അദ്ദേഹത്തിന്റെ കാലശേഷം ഭരിച്ച അച്യുതരായയ്ക്കും ശേഷം വിജയനഗരസാമ്രാജ്യം ക്ഷയിക്കാന്‍ തുടങ്ങി. രാജ കുടുംബത്തില്‍ മുള പൊട്ടിയ അന്ത:ഛിദ്രങ്ങളും, അയല്‍രാജ്യമായ ബഹ്മാനിയില്‍ നിന്നുള്ള തുടര്‍ച്ച
യായ ആക്രമണങ്ങളും, കാര്യപ്രാപ്തിയില്ലാത്ത ഭരണാധികാരികളും ഒക്കെ ചേര്‍ന്ന്‌ മഹത്തായ ആ സാമ്രാജ്യത്തെ അനിവാര്യമായ ഒരസ്തമയത്തിലേക്ക്‌ നയിക്കുകയായിരുന്നു. ഒടുവില്‍ 1565 എ.ഡി യില്‍ ഹംപിക്കു നൂറു കിലോമീറ്റര്‍ വടക്കുള്ള തളിക്കോട്ട എന്ന സ്ഥലത്തുവെച്ചു നടന്ന യുദ്ധത്തിൽ,ഡക്കാന്‍ സുല്‍ത്താന്മാര്‍ക്കു മുന്നില്‍ വിജയനഗര സാമ്രാജ്യം അടിയറവു പറഞ്ഞു. തലസ്ഥാനത്തേയ്ക്ക്‌ ഇരച്ചുകയറിയ ശത്രുക്കള്‍ കണ്ണില്‍കണ്ടവരെയെല്ലാ നിര്‍ദാക്ഷിണ്യം കൊന്നൊടുക്കി.അമ്പലങ്ങളും, മണിമന്ദിരങ്ങളും, വ്യാപാരകേന്ദ്രങ്ങളും തച്ചുതകര്‍ത്ത്‌ അവയിലെ അളവറ്റ സമ്പത്തുകള്‍ കൊള്ളയടിച്ചു. മാസങ്ങളോളം നീണ്ട കൊലയും കൊള്ളയും കൊള്ളിവെയ്പും ഹംപി എന്ന പ്രൗഡോജ്വലമായ സ്വപ്നനഗരിയെ കബന്ധങ്ങള്‍ നിറഞ്ഞു തകര്‍ന്നടിഞ്ഞ ഒരു ശ്മശാനഭൂമിയാക്കി മാറ്റിക്കളഞ്ഞിരുന്നു.

പതിയെ പതിയെ വിജയനഗരസാമ്രാജ്യവും അതിന്റെ തലസ്ഥാനമായിരുന്ന ഹമ്പി എന്ന നഗരവും ചരിത്രത്തിന്റെ തന്നെ ഓര്‍മ്മകളില്‍ന്നും മാഞ്ഞുപോയി.....


രാവിലെ 8.30 ന്‌ മഡ്ഗോവയിലെത്തുന്ന വാസ്കോഡഗാമാ - ഹൗറ അമരാവതി എക്സ്പ്രസ്സിനെ വിനോദസഞ്ചാരികളുടെതീവണ്ടി എന്നു വിളിക്കാം നമുക്ക്‌. ഗോവ സന്ദര്‍ശിച്ച ശേഷം അടുത്ത ലക്ഷ്യസ്ഥാനമായ ഹംപിയിലേക്കുള്ള യാത്രയുടെ തുടക്കം ഇവിടെ നിന്നാണ്‌. ഭൂരിപക്ഷവും വിദേശ സഞ്ചാരികൾ. 1987 ല്‍ യുനെസ്കോ, ഹംപിയെ സംരക്ഷിക്കപ്പെടേണ്ട ലോക പൈതൃകങ്ങളില്‍ ഒന്നായി പ്രഖ്യാപിച്ചതിനു ശേഷം ഇവിടേയ്ക്ക്‌ സഞ്ചാരികളുടെ ഒരു ഒഴുക്കു തന്നെയുണ്ടായി. ആഗസ്റ്റ്‌ മുതല്‍ മാര്‍ച്ച്‌ വരെ നീണ്ടുനില്‍ക്കുന്ന വിനോദ സഞ്ചാര സീസണില്‍ കര്‍ണാടക ഗവണ്‍മന്റ്‌ സംഘടിപ്പിക്കുന്ന ഹംപി ഫെസ്റ്റിവലും ധാരാളം പേരെ ആകര്‍ഷിച്ചു വരുന്നു.

മഡ്ഗോവയില്‍ നിന്നും ഹംപിയുടെ പടിപ്പുരയായ ഹോസ്പേട്ടിലേക്കുള്ള തീവണ്ടിയാത്ര മറക്കാനാവാത്ത ഒരനുഭവം തന്നെയാണ്‌. പ്രത്യേകിച്ചും റോക്ക്‌ഫോര്‍ട്ട്‌ സ്റ്റേഷന്‍ വരെയുള്ള ആദ്യപാദം. പടിഞ്ഞാറന്‍ മലനിരകളുടെ മരതകകാന്തിയണിഞ്ഞ മഴക്കാടുകളിലൂടെ, എണ്ണിയാലൊടുങ്ങാത്ത തുരങ്കങ്ങള്‍ക്കുള്ളിലൂടെ കയറിക്കയറിപ്പോകുന്ന പാളങ്ങളില്‍ ഇരട്ട എഞ്ചിന്‍ വലിക്കുന്ന എക്സ്പ്രസ്സ്‌ വണ്ടി ഒച്ചിഴയുന്ന വേഗത്തില്‍ മലകയറും. ചെങ്കുത്തായ പര്‍വതത്തിന്റെ ചെരിവുകളിൽ, നിത്യഹരിതമായ വനത്തിന്റെ തണുത്ത നിശ്ശബ്ദത മുറിച്ചുകടന്ന്‌, പച്ചപുതച്ച താഴ്‌വരകള്‍ പിന്നിട്ട്‌,അരുവികള്‍ക്കും കാട്ടാറുകള്‍ക്കും മുകളിലൂടെ, അനേകായിരം
അടി ഉയരത്തില്‍ നിന്നും താഴോട്ട്‌ പതിക്കുന്ന ധൂത്‌സാഗര്‍ വെള്ളച്ചാട്ട
ത്തിനടിയിലൂടെ.... പ്രകൃതിയുടെ

ആത്മാവിനെ തൊട്ടറിഞ്ഞ്‌ ഒരു യാത്ര....!

ബംഗലൂര്‌, ഹൈദരാബാദ്‌ തുട
ങ്ങിയ നഗരങ്ങളില്‍ നിന്ന്‌ സമയത്തിന്റെ വിലയും കീശയുടെ ഘനവും കണക്കാക്കി, വിമാനമോ തീവണ്ടിയോ ബസ്സോ ഒക്കെ പി
ടിച്ച്‌ സ്പേട്ടിലെത്തിച്ചേരാം. എങ്കിലും സഞ്ചാരികളുടെ സുവര്‍ണ്ണ പാത ഗോവ വഴി ഹോസ്പേട്ടിലെത്തിച്ചേരുന്ന ഈ റെയില്‍പ്പാളങ്ങള്‍ തന്നെ!

ഹോസ്പേട്ടില്‍ നിന്നും ഹംപിയിലേക്ക്‌ പതിനാലു കിലോമീറ്റർ.റെയില്‍വേ സ്റ്റേഷനുപുറത്ത്‌ നിങ്ങളെ വളയുന്ന ഓട്ടോറിക്ഷക്കാരില്‍ നിന്നും വിലപേശിയുറപ്പിച്ച്‌ ഒരാളെ നിങ്ങള്‍ക്ക്‌ തിരഞ്ഞെടുക്കാം.കേട്ടാല്‍ ഞെട്ടുന്ന ചാര്‍ജൊക്കെ പറയുമെങ്കിലും പൊതുവെ വളരെ മര്യാദക്കാരായ ഡ്രൈവര്‍മാർ. യാത്ര അവസാനിക്കും മുന്‍പ്‌
ഹംപിയിലെ പ്രധാന കാഴ്ചകളെപറ്റിയും താമസ സൗകര്യങ്ങളെ പറ്റിയുമൊക്കെ ഒരേകദേശ ധാരണ അവര്‍ നിങ്ങള്‍ക്ക്‌ തന്നിരിക്കും.ഒരു റൂട്ട്‌ മാപ്പും. ഇനി തര്‍ക്കത്തിനും പേശലിനുമൊന്നും വയ്യ എന്നാണെങ്കിൽ, ഹോസ്പേട്ടില്‍ നിന്നും ഹംപിയിലേക്ക്‌ കര്‍ണ്ണാടക സര്‍ക്കാരിന്റെ ബസ്സ്‌ സര്‍വീസിനെയും ആശ്രയിക്കാം.

മുഴത്തിനു മുഴത്തിന്‌ ഹംപുകള്‍ നിറഞ്ഞ, ഹംപിയിലേക്കുള്ള പാത വിരൂപാക്ഷ ഷേത്രത്തിനുമുന്നില്‍ ഹംപി ബസാറില്‍ അവസാനിക്കുന്നു. ഇവിടെ നിന്നാണ്‌ നാനൂറ്‌ വര്‍ഷങ്ങള്‍ക്കപ്പുറം വിസ്മൃതിയേക്ക്‌ മറഞ്ഞുപോയൊരു സംസ്കൃതിയെ നാമറിഞ്ഞു തുടങ്ങുന്നത്‌.

തുംഗഭദ്രയുടെ തീരത്ത്‌ പാറക്കൂട്ടങ്ങളാലും മലനിരകളാലും ചുറ്റപ്പെട്ട്‌ ഏതാണ്ട്‌ ഇരുപത്തഞ്ചോളം സ്ക്വയർ കിലോമീറ്റര്‍ വിസ്‌തൃതിയില്‍ പരന്നു കിടക്കുന്ന ഈ നഷ്ടസ്മൃതികളിലൂടെ ഒരോട്ടപ്രദിക്ഷണമെങ്കിലും നടത്താന്‍ ദിവസങ്ങള്‍ തന്നെ വേണ്ടിവരും. ഹോസ്പേട്ട്‌ എന്ന നഗരത്തില്‍ നിന്നുംവെറും പതിനാലു കിലോമീറ്റര്‍ ദൂരമേ ഉള്ളുവെങ്കിലും തികച്ചും പ്രാചീനമായൊരു ഏകാന്തത തളം കെട്ടി നില്‍ക്കുന്ന ഹംപിയുടെ സവിശേഷ ഭൂപ്രകൃതി നിങ്ങളില്‍ ഒരല്‍പം ഭയം ജനിപ്പിച്ചേക്കാം. പക്ഷേ ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ സഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണ്‌ ഹമ്പി. നിറയെ വിദേശികള്‍ വന്നു പോകുന്ന ഇടമാണെങ്കിലും ഗോവയെയും കോവളത്തെയും പോലെ സംസ്കാരങ്ങളുടെ ഒരു കൂടിക്കലരല്‍ ഇവിടെ ദൃശ്യമല്ല. തികച്ചും ഗ്രാമീണരായ ജനങ്ങൾ. നെല്ലും കരിമ്പും തെങ്ങും വിളയുന്ന, പ്രാവുകളും തത്തകളും അണ്ണാറക്കണ്ണന്മാരും അരിപ്രാവുകളും അസംഖ്യം നായകളും
പിന്നെ മനുഷ്യരും ഇടകലര്‍ന്നു ജീവിക്കുന്ന ഒരു തനതു കര്‍ണ്ണാടക ഗ്രാമത്തിലൂടെ നിശ്ശബ്ദരായി നടന്നു നീങ്ങുന്ന സഞ്ചാരികൾ..... അവര്‍ ഹംപിയെ കണ്ടു തീര്‍ക്കുകയല്ല. അനുഭവിച്ചറിയുകയാണ്‌....

സമയവും ക്ഷമയും ആരോഗ്യവും അനുവദിക്കുമെങ്കില്‍ ഹംപിയെ അറിയാന്‍ ഏറ്റവും നല്ല മാര്‍ഗം കാല്‍നടയാത്ര തന്നെ.അതിനു തയ്യാറല്ലെങ്കില്‍ ഹംപി ബസാറില്‍ നിരനിരയായി കാണുന്ന വാടകക്കടകളില്‍ നിന്ന്‌ സൈക്കിളോ, മോട്ടോര്‍ സൈക്കിളോ വാടകയ്ക്കെടുക്കാം.യാത്ര ആരംഭിക്കുന്നതിനു മുന്നെ തന്നെ കാണാന്‍ പോവുന്ന സ്ഥലങ്ങളുടെ ഒരേകദേശ രൂപം മനസ്സിലുണ്ടാവുന്നത്‌ നന്ന്‌.

ഹംപിയിലൂടെയുള്ള എല്ലായാത്രകളും വിരൂപാക്ഷ ക്ഷേത്രത്തില്‍ നി
ന്നു തുടങ്ങി വിരൂപാക്ഷ ക്ഷേത്രത്തില്‍ തന്നെ അവസാനിക്കുന്നു എന്നു വേണമെങ്കില്‍ പറയാം. തെക്കേ ഇന്ത്യയിലെ പ്രധാനപ്പെട്ടൊരു തീര്‍ഥാടന കേന്ദ്രം കൂടിയാണ്‌ ഈ ക്ഷേത്രം. കര്‍ണ്ണാടകയുടെ നാടന്‍ വിഭവങ്ങള്‍ മുതൽ, ഇറ്റലി,ഇസ്രായേൽ, റഷ്യ, ടിബറ്റ്‌ തുടങ്ങി ഒട്ടുമിക്ക രാജ്യങ്ങളുടെയും ഭക്ഷണങ്ങള്‍ ലഭിക്കുന്ന ഹോട്ടലുകളും-എന്ന്‌ ആലങ്കാരികമായി പറയാമെങ്കിലും മുട്ടയൊഴികെ നോണ്‍വെജ്‌ വിഭവങ്ങളൊന്നും ഇവിടെ കിട്ടില്ല- താമസസൗകര്യമൊരുക്കുന്ന വീടുകളും ഗസ്റ്റ്‌ ഹസുകളും എല്ലാം സ്ഥിതിചെയ്യുന്ന ഹംപി ബസാര്‍ വിരൂപാക്ഷ ക്ഷേത്രത്തിന്റെ കിഴക്കെ ഗോപുര വാതിലിനഭിമുഖമായി നില കൊള്ളുന്നു. അന്‍പതു മീറ്ററിലേറെ ഉയരമുള്ള ഈ ഗോപുരങ്ങൾ, പക്ഷേ, വിജയനഗര കാലഘട്ടത്തിനും ശേഷം പത്തൊന്‍പതാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടവയാണെന്നു കരുതപ്പെടുന്നു. കൃഷ്ണദേവരായരുടെ കിരീടധാരണം നടന്ന മണ്ഡപം ഈ ക്ഷേത്രത്തിനകത്ത്‌ കണാം. എണ്ണമറ്റ ശില്‍പചാതുര്യം നിറഞ്ഞ കരിങ്കല്‍ തൂണുകളാലും അതിമനോഹരമായ ചുവര്‍ചിത്രങ്ങള്‍ നിറഞ്ഞ മച്ചുകളാലും ആരെയും അമ്പരപ്പിക്കുന്നൊരു കലാസൃഷ്ടി.വിരൂപാക്ഷ ക്ഷേത്രത്തില്‍ നിന്നുമിറങ്ങി ഹംപി ബസാറിലൂടെ നേരെ പോയാല്‍ മാതംഗമലയുടെ താഴ്‌വരയിലാണ്‌ നാം എത്തിച്ചേരുക. പിന്നെ ഒരു അരമണിക്കൂര്‍ മലകയറ്റം ഹമ്പിയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശത്തേക്ക്‌ നമ്മെ നയിക്കും. അവിടെ വീരഭദ്രക്ഷേത്രത്തിന്റെ മുകളില്‍ കയറിനിന്നാൽ, നൂറ്റാണ്ടുകള്‍ക്കപ്പുറം ചിത്രീകരിച്ച ഒരു ഹോളിവുഡ്‌ സിനിമയുടെ പശ്ചാത്തലം പോലെ ഹംപിയുടെ അനന്യസദൃശമായ വശ്യമനോഹാരിത നമ്മെ ഭ്രമിപ്പിച്ചുകളയും.

കുന്നിറങ്ങി വീണ്ടും

ഹേമകുടയില്‍ എത്തുക. ഒറ്റക്കല്ലില്‍ തീര്‍ത്ത ഭീമാകാരനായ ഗണപതി വിഗ്രഹം ഇവിടെയാണുള്ളത്‌. ഈ ഗണപതിയുടെ വയറിന്റെ സവിശേഷ ആകൃതി കാരണമാണെന്നു തോന്നുന്നു "ശശിവേകലു ഗണേശ" എന്നാണ്‌ ഇവിടത്തുകാര്‍ ഇതിനെ വിളിക്കുന്നത്‌. (ശശിവേകലു
എന്നു വെച്ചാല്‍ കടുക്‌ മണി)രണ്ടര മീറ്ററോളം ഉയരമുള്ള ഒരു ഭീമാകാര
ന്‍ പീഠത്തിലാണ്‌ ഈ ഗണേശനെ അതിന്റെ ശില്‍പി പണിതിരുത്തിയിട്ടുള്ളത്‌. വിശപ്പു സഹിക്കാഞ്ഞിട്ട്‌ ഒരു പാമ്പിനെ പിടികൂടി വയറ്‌ മുറുക്കിക്കെട്ടിയിരിക്കുന്ന പരുവത്തിൽ!
ഹേമകുടാ കുന്നിന്റെ പടിഞ്ഞാറെ ചരിവിലും ഇതു പോലെ ഒരു ഭീമാകാരന്‍ ഒറ്റക്കല്‍ പ്രതിമ കാണാം. അടിച്ചു തകര്‍ക്കപ്പെട്ടിട്ടും മാനം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന
ലക്ഷ്മീ നരസിംഹ. ഹംപിയിലെ ഏറ്റവും വലിയ ഒറ്റക്കല്‍ പ്രതിമ! തകര്‍ന്നടിഞ്ഞ പുരാതന ഹംപിയുടെ പ്രതീകം പോലെ നില്‍ക്കുന്ന ഈ പ്രതിമ സൃഷ്ടിയുടെയും നാശത്തിന്റെയും ഏതറ്റം വരെയും പോവാന്‍ നാം മനുഷ്യര്‍ക്ക്‌ കഴിയുമെന്ന്‌ നിശ്ശബ്ദമായി നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ഇനി രാജകീയ ചത്വരത്തിലേക്ക്‌. വിജയനഗരം വാണിരുന്ന ചക്രവര്‍ത്തിമാരുടെ കൊട്ടാര സമുച്ചയങ്ങളും അന്തപ്പുരങ്ങളും കുടുംബ ക്ഷേത്രങ്ങളും ഇവിടെയായിരുന്നു. നിരനിരയായി രാമായണ കഥാ സന്ദര്‍ഭങ്ങള്‍ കൊത്തിവെച്ച മതില്‍ക്കെട്ടുകളോടു കൂടിയ
ഹസാരരാമക്ഷേത്രം. തൊട്ടടുത്ത്‌ സ്ഥിതിചെയ്യുന്ന അന്തപ്പുരത്തിലെ കുളി
ക്കടവില്‍ പള്ളിനീരാട്ട്‌ കഴിഞ്ഞ രാജ്ഞിമാര്‍ തോഴികളോടൊത്ത്‌ തൊഴാന്‍ വന്നിരുന്ന രാജകീയ ക്ഷേത്രം! ഒരുകാലത്ത്‌ കര്‍ണ്ണാടക സംഗീതത്തിന്റെ നാദ വീചികള്‍ ഒഴുകി നടന്നിരുന്ന, രാജ്ഞിമാരുടെയും രാജകുമാരിമാരുടെയും പൊട്ടിച്ചിരികളല്‍ മുഖരിതമായിരുന്ന അന്തപ്പുരത്തിന്റെ തകര്‍ന്ന അസ്ഥിവാരങ്ങൾ മാത്രമേ ഇപ്പോള്‍ ബാക്കിയുള്ളൂ. അന്തപ്പുരം ഉള്‍ക്കൊള്ളുന്ന സെനാന എന്‍ക്ലോഷറിലാണ്‌ മനോഹരമായ ലോട്ടസ്‌ മഹൽ. ഒരു പക്ഷേ അധിനിവേശ കാലത്ത്‌ ഏറെ പരിക്കുകളില്ലാതെ രക്ഷപ്പെട്ട ഹമ്പിയിലെ അപൂര്‍വം കെട്ടിടങ്ങളില്‍ ഒന്ന്‌ . മുകളില്‍ നിന്നു നോക്കിയാല്‍ ഒരു താമരപോലെ തോന്നിക്കുന്ന ഈ രണ്ടുനിലക്കെട്ടിടം അതിന്റെ നിര്‍മ്മാണ ശൈലി കൊണ്ട്‌ ഹംപിയിലെ മറ്റു കെട്ടിടങ്ങളില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്നു.പൊതുവെ ഈ പ്രദേശങ്ങളില്‍ സുലഭമായി ലഭിച്ചിരുന്ന കരിങ്കല്ലുപയോഗിച്ചു പണിത കെട്ടിടങ്ങളാണ്‌ ഹംപിയില്‍ ഭൂരിഭാഗവും. എന്നാല്‍ ലോട്ടസ്‌ മഹല്‍ പണിതിരിക്കുന്നത്‌ ഇഷ്ടികയും ചാന്തും ഉപയോഗിച്ചാണ്‌. ഭീമാകാരന്മാരായ ഒറ്റക്കല്‍ തൂണുകളില്‍ തീര്‍ക്കുന്ന വിജയനഗര വാസ്തുശില്‍പ വിദ്യയ്ക്ക്‌ പകരം ഇന്‍ഡോ ഇസ്ലാമിക്‌ വാസ്തുശില്‍പ വിദ്യകളുടെ ഒരു സങ്കര സൃഷ്ടിയാണ്‌ ലോട്ടസ്‌ മഹല്‍ എന്നു പറയാം.
കൃഷ്ണദേവരായര്‍ ഉദയഗിരി (ഇന്നത്തെ ഒറീസ) പിടിച്ചടക്കിയതിനു സ്മാരകമായി പണിതുയര്‍ത്തിയ "മഹാനവമി മണ്ഡപം" ഇതിനടുത്തായി സ്ഥിതിചെയ്യുന്നു. രാജാക്കന്മാരുടെയും തോഴിമാരുടെയും ശില്‍പങ്ങള്‍ ആലേഖനം ചെയ്ത ഈ മൂന്നു നില തട്ടിന്മേലിരുന്നായിരുന്നു ചക്രവര്‍ത്തിമാര്‍ ദസറ മഹോത്സവത്തിനു സൈന്യത്തിന്റെ മാര്‍ച്ച്‌ പാസ്റ്റ്‌ വീക്ഷിച്ചിരുന്നതും, രാജകീയ വിനോദങ്ങളില്‍ ഭാഗഭാക്കായിരുന്നതും. ഏതാണ്ട്‌ ഇതേ കാലത്താണ്‌ ഇദ്ദേഹം ശ്രീകൃഷ്ണ ക്ഷേത്രവും പണിതത്‌. ഇവിടെയുണ്ടായിരുന്ന ഉണ്ണികൃഷണന്റെ വിഗ്രഹം ഇപ്പോള്‍ ചെന്നെയിലെ സ്റ്റേറ്റ്‌ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നു. ഈ ക്ഷേത്ര കവാടത്തില്‍ സൂര്യചന്ദ്രന്മാരെ രാഹു വിഴുങ്ങുന്നത്‌ ആലേഖനം ചെയ്തു വെച്ചിരിക്കുന്നതു കാണാം

റോയല്‍ സെന്‍ട്രലിലെ മറ്റൊരു പ്രധാന ആകര്‍ഷണ കേന്ദ്രമാണ്‌ കൊട്ടാരത്തിലെ ആനപ്പന്തി. ലോട്ടസ്‌ മഹല്‍ പോലെ ഇതിനും കാര്യമായ കേടുപാടുകളൊന്നും പറ്റിയിട്ടില്ല. ഒരേസമയം ഈരണ്ട്‌ ആനകളെ തളയ്ക്കാന്‍ കഴിയുന്ന പതിനൊന്ന്‌ അറകളാണ്‌ ഈ ആനപ്പന്തിയിലുള്ളത്‌. ലോട്ടസ്‌ മഹല്‍ പോലെ താഴികക്കുടങ്ങളും ആര്‍ച്ചുകളുമൊക്കെ ചേര്‍ന്ന്‌ ഇന്‍ഡോ ഇസ്ലാമിക്‌ രീതിയില്‍ തന്നെയാണ്‌ ഈ കെട്ടിടവും പണിതിരിക്കുന്നത്‌. ചുറ്റിനടന്നു കാണാന്‍ തുനിഞ്ഞിറങ്ങിയാല്‍ ഹംപിയുടെ ഈ ഭാഗത്തുമാത്രം നൂറിലേറെ അമ്പലങ്ങളുടെയും കെട്ടിടങ്ങളുടെയും, വ്യാപാരകേന്ദ്രങ്ങളുടെയും, കുളങ്ങളുടെയും പള്ളിയുടെയുമൊ

ക്കെ അവശിഷ്ടങ്ങള്‍ കാ
ണാന്‍ കഴിയും. പട്ടാഭിരാമ ക്ഷേത്രം, അണ്ടര്‍ഗ്രൗണ്ട്‌ ശിവക്ഷേത്രം, ഭീമാ ഗേറ്റ്‌,കൃഷ്ണ ദേവരായയുടെയും വീരഹരിഹരയുടെയും
കൊട്ടാരങ്ങള്‍,ക്വീന്‍സ്‌ ബാത്‌......ആഴ്ചകളല്ല മാസങ്ങള്‍ തന്നെ വേണ്ടിവരും ഹംപി മുഴുവനായും ഒന്നു കണ്ടു തീര്‍ക്കാന്‍!

വീണ്ടും തുംഗഭദ്രാ നദിക്കരയിലൂടെ നമ്മുടെ പ്രയാണം തുടരാം.....

വാസ്തുശില്‍പ വിദ്യയുടെ ശക്തിയും സൗന്ദര്യവും ഒരുപോലെ സമ്മേളിക്കുന്ന, ഹംപിയിലെ കാഴ്ചകളുടെ കേന്ദ്രബിന്ദു എന്ന്‌ വിശേഷിപ്പിക്കാവുന്ന വിറ്റാലാ ക്ഷേത്രം ഈ നദിക്കരയിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. പതിനഞ്ചാം നൂറ്റാണ്ടില്‍ പണിത ഈ ശ്രീരാമ ക്ഷേത്രം വിജയരാജ കാലത്തെ വാസ്തുവിദ്യയുടെ അവസാനവാക്കാവുന്നു.ഒരു ക്ഷേത്രം എന്നതിനേക്കാള്‍ ഒരു ക്ഷേത്ര സമുച്ചയം എന്ന വിശേഷണമായിരിക്കും ഇതിന്‌ കൂടുതല്‍ യോജിക്കുക. വിറ്റാലാ ക്ഷേത്രത്തിലെ കിഴക്കെ നടയിലൂടെ അകത്തു പ്രവേശിച്ചാല്‍ നമ്മെ എതിരേല്‍ക്കുന്നത്‌ കരിങ്കല്ലില്‍ കൊത്തിയുണ്ടാക്കിയ ഒരു പടുകൂറ്റന്‍ രഥമാണ്‌. ഒറ്റനോട്ടത്തില്‍ ഒറ്റക്കല്ലില്‍ കൊത്തിയെടുത്തതാണെന്നു തോന്നുമെങ്കിലും കൂറ്റന്‍ കരിങ്കല്‍ പാളികള്‍ ഉപയോഗിച്ചാണ്‌ ഇതു നിര്‍മ്മിച്ചിരിക്കുന്നത്‌. പക്ഷേ അനിതസാധാരണമായ ഈ ശില്‍പവൈദഗ്‌ധ്യത്തില്‍ യാതൊരു വിധത്തിലുള്ള കൂട്ടിച്ചേര്‍ക്കലുകളും മഷിയിട്ട്‌ നോക്കിയാല്‍ പോലും കണ്ടു പിടിക്കാന്‍ കഴിയില്ല താനും!

വിറ്റാലയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്‌ ആയിരം കാൽ മണ്ഡപം. പതുക്കെ മുട്ടിയാല്‍ സംഗീതം പൊഴിക്കുന്ന, എണ്ണിയാലൊടുങ്ങാത്ത ഒറ്റക്കല്‍ തൂണുകളില്‍ പണിതുയര്‍ത്തിയ മനോഹരമായ ഒരു നിര്‍മ്മിതി. സപ്തസ്വരങ്ങള്‍ മീട്ടാന്‍ കഴിയില്ലെങ്കിലും, പരീക്ഷണ കുതുകികളായ സഞ്ചാരികള്‍ ഈ തൂണുകളില്‍ സിംഫണികള്‍ തീര്‍ക്കാന്‍ ശ്രമിച്ചതിന്റെ അനന്തര ഫലമായി ഈ തൂണുകളില്‍ പലതിനും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്‌. അതുകൊണ്ടു തന്നെ ഈ തൂണുകളില്‍ സംഗീത പരീക്ഷണങ്ങള്‍ നടത്തുന്നതിന്‌ ഇപ്പോള്‍ വിലക്കുമേര്‍പ്പെടുത്തിയി
ട്ടുണ്ട്‌.

ഹംപിയിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന്‌, പ്രത്യേകിച്ച്‌ മനോഹരങ്ങളായ ഫോട്ടോഗ്രാഫുകള്‍ എടുക്കാന്‍ നിങ്ങള്‍ക്കു താല്‍പര്യമുണ്ടെങ്കില്‍, ഏറ്റവും അനുയോജ്യമായ സമയം രാവിലെയാണ്‌. പ്രഭാത സൂര്യന്റെ സുവര്‍ണ്ണ രശ്മികള്‍ നിഴലും വെളിച്ചവും തീര്‍ക്കുന്ന ക്ഷേത്രാങ്കണങ്ങൾ, അവര്‍ണ്ണനീയമായ നയനാനുഭൂതി തരുന്ന ശില്‍പങ്ങൾ, തിളങ്ങുന്ന പാറക്കെട്ടുകള്‍ക്കിടയില്‍ വിരിഞ്ഞു നില്‍ക്കുന്ന താഴ്‌വര...എല്ലാം ചേര്‍ന്ന്‌ വിവേചിച്ചറിയാനാവാത്ത ഒരാത്മ നിര്‍വൃതിയില്‍ നിങ്ങള്‍ നിങ്ങളെ തന്നെ മറന്നു പോകും!

കോദണ്ഡരാമാ ക്ഷേത്രം, ചക്രവര്‍ത്തിമാര്‍ തങ്ങളോളം തൂക്കത്തില്‍ സ്വര്‍ണ്ണവും രതങ്ങളും തൂക്കിയെടുത്ത്‌ ദാനം ചെയ്യാന്‍ ഉപയോഗിച്ചിരുന്ന ത്രാസ്‌, പുരന്ദരദാസ മണ്ഡപം, രായഗോപുരം, പതിനായിരത്തെട്ട്‌ ശിവലിംഗങ്ങള്‍ കൊത്തിയ പാറക്കെട്ട്‌...ഇവയെല്ലാം കണ്ടു കഴിഞ്ഞാല്‍ പിന്നെ വട്ടളത്തോണിയിലേറി നമുക്ക്‌ തുംഗഭദ്രയുടെ മറ്റേക്കരയിലേക്കു പോകാം-ഒരിത്തിരി ധൈര്യം കൂടെ വേണമെന്നു മാത്രം! ചൂരല്‍കൊണ്ടു മെടഞ്ഞ വൃത്താകൃതിയിലുള്ള ഒരു പ്രത്യേകതരം തോണിയാണിത്‌. ഒരു പക്ഷേ ഹം

പിയിലെ ഏറ്റവും ചെലവു കുറഞ്ഞ യാത്രാ മാര്‍ഗവും!ആളൊന്നുക്ക്‌ അഞ്ചു രൂപമാത്രം. നിങ്ങളുടെ കൂടെ സൈക്കിളോ മോട്ടോര്‍സൈക്കിളോ ഉണ്ടെങ്കില്‍ നിരക്ക്‌ ഇരുപത്‌ രൂപവരെയാകാം. പതിനാറാം നൂറ്റാണ്ടില്‍ ഹമ്പി സന്ദര്‍ശിച്ച
പോര്‍ചുഗീസ്‌ ഞ്ചാരിയായിരുന്ന ഡോമിംഗോസ്‌ പയസ്‌
അക്കാലത്ത്‌ ഇത്തരം തോണികള്‍ സർവ സാധാരണമായിരുന്നു എന്ന്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌.

തുംഗഭദ്രാ നദിക്കക്കരെയാണ്‌ അനെഗൊണ്ടി. ഹംപിക്കു മുന്നേ വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന പ്രദേശം. സീതാ സരോവർ, ആഞ്ജനേയാ ഹിൽ,ഋഷിമുഖ്‌,ചന്ദ്രമൗലീശ്വരക്ഷേത്രം മുതലായ സ്ഥലങ്ങളും നദിക്കക്കരെ തന്നെ.

ഹംപിയിലെ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം കാണണമെങ്കില്‍ വീണ്ടും നാം കമലപുരയിലെത്തേണ്ടിയിരിക്കുന്നു. ചെറുതെങ്കിലും ഉപകാരപ്രദ
മായ ഒരു മ്യൂസിയം. ഹംപിയിലെ നഷ്ടാവശിഷ്ടങ്ങളുടെ ഒരു മിനിയേച്ച
ര്‍ രൂപം നമുക്കിവിടെ കാണാം. വിശാലമായ കാന്‍വാസില്‍ പ്രകൃതി തീര്‍ത്ത ചായക്കൂട്ടുകള്‍ക്കകത്ത്‌ ചിതറിക്കിടക്കുന്ന സ്മാരകങ്ങളുടെ ഒരേകദേശ ചിത്രം ലഭിക്കാന്‍ അതുപകരിച്ചേക്കും. ഹംപിയില്‍ നിന്നും കണ്ടെടുത്ത പുരാതനശില്‍പങ്ങളും പ്രതിമകളും, വിജയനഗര ചക്രവര്‍ത്തിമാരുടെ കാലത്ത്‌ ഉപയോഗത്തിലുണ്ടായിരുന്ന നാണയങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. പതിനെട്ടാം നൂറ്റാണ്ടിലെടുത്ത ഹമ്പിയുടെ ചിത്രങ്ങള്‍ കാണണമെങ്കി

ല്‍ ഹംപിബസാറിലുള്ള മ്യൂസിയവും സന്ദര്‍ശിക്കാം.

1386 എ.ഡി യില്‍ നിര്‍മ്മിക്കപ്പെട്ട ജൈനക്ഷേത്രം കമലാപുരയില്‍ നിന്നും വിറ്റാല ക്ഷേത്രത്തിലേക്കുള്ള വഴിയിലാണുള്ളത്‌. അഹമ്മദ്ഖാന്‍ ദര്‍ഗയും മുസ്ലിം പള്ളിയും സ്ഥിതിചെയ്യുന്നതും ഈ വഴിയില്‍ തന്നെ.

പമ്പാ സരോവർ,ശിവവാഹനമായ നന്ദിയുടെ കൂറ്റന്‍ ഒറ്റക്കല്‍ പ്രതിമ,വരാഹക്ഷേത്രം,കൃഷ്ണക്ഷേത്രം,ഗജാലമണ്ഡപം,സിസ്റ്റര്‍ സ്റ്റോണ്‍സ്‌,കൊട്ടാരക്കെട്ടുകളുടെ അവശിഷ്ടങ്ങൾ,കാവല്‍മാടങ്ങൾ, പൊതുകുളങ്ങൾ,പള്ളികൾ,പട്ടാഭിരാമ ക്ഷേത്രം,സരസ്വതീ  ക്ഷേത്രം ,കല്‍ക്കെട്ടുകളുടേയും മണ്ഡപങ്ങളുടെയും അസ്തിവാരങ്ങൾ....അങ്ങിനെയങ്ങിനെ എണ്ണിയാലൊടുങ്ങാത്ത ചരിത്രസ്മാരകങ്ങളുടെ ശവപ്പറമ്പിലൂടെ നാളുകളേറെ അലഞ്ഞാലും, കണ്ടതിലേറെ കാണാന്‍ ഇനിയും ബാക്കി വെയ്ക്കുന്നു ഹംപി....അറിഞ്ഞതിലേറെ പറയാനും........!!