Sunday, April 13, 2008

എന്നാലും എന്റെ അന്തിക്കാടേ.....!!

ട്രെയിന്‍ വരാന്‍ ഇനിയും മണിക്കൂറുകള്‍ ബാക്കി. വിഷു ത്തിരക്കിനാല്‍ വീര്‍പ്പു മുട്ടുന്ന കോഴിക്കോട്‌ നഗരം! ഒടുക്കത്തെ ചൂടും. അപ്പോ സ്വസ്ഥമായി കുറച്ചു നേരം കളയാന്‍ സിനിമാ തിയേറ്റര്‍ തന്നെ ശരണം. റെയില്‍വേ സ്റ്റേഷന്‌ തൊട്ടടുത്ത്‌ അപ്സര തിയേറ്ററും അവിടെ സത്യന്‍ അന്തിക്കാടിന്റെ "ഇന്നത്തെ ചിന്താവിഷയവും" കളിക്കുമ്പോള്‍ പിന്നെന്താലോചിക്കാന്‍....!!

ദൈവമേ...അന്തിക്കാട്‌ ഇങ്ങനൊരു കൊലച്ചതി ചെയ്യും എന്നു സ്വപ്നത്തില്‍ പോലും കരുതിയില്ല.. ഒരു തിരക്കഥയെ എങ്ങിനൊക്കെ അംഗഭംഗപ്പെടുത്താം എന്ന വിഷയത്തില്‍ വല്ല പഠനവും നടത്തുന്നവര്‍ക്ക്‌ നല്ലൊരു റഫറന്‍സ്‌ ആവുന്നു. ഈ സിനിമ. രചയിതാവിന്റെ കൈയ്യില്‍ നിന്നും കുതറിച്ചാടി തോന്നിയ വഴിക്കൊക്കെ നടക്കാന്‍ തുടങ്ങുന്ന തിരക്കഥ "രസതന്ത്ര" ത്തിലും, "വിനോദയാത്ര" യിലുമൊക്കെ നാം കണ്ടതാണ്‌. പക്ഷേ തിരക്കഥാകാരനായ അന്തിക്കാട്‌ വരുത്തിയ പിഴവുകള്‍ സംവിധായകനായ അന്തിക്കാടിന്‌ മറികടക്കാനായത്‌ കൊണ്ട്‌ അസ്സലാകപ്പാടെ നോക്കിയാല്‍ ഭേദപ്പെട്ട എന്നു പറയാവുന്ന ചിത്രങ്ങളായിരുന്നു രണ്ടും. പക്ഷേ തിരക്കഥാകൃത്തെന്ന നിലയിലും സംവിധായകനെന്ന നിലയിലും അമ്പേ പരാജയപ്പെട്ട അന്തിക്കാടിനെനോക്കി അന്തം വിട്ടിറങ്ങിപ്പോരേണ്ടി വന്നു ഈ സിനിമയുടെ അവസാനം....പ്രത്യേകിച്ചും ചിന്താവിഷയത്തിന്റെ രണ്ടാം പകുതി കണ്ടിരിക്കുന്നതിനിടയില്‍ ഒന്നു കൂവാന്‍ മുട്ടിയതിനെ അടക്കണമെങ്കില്‍ പടം കാണാന്‍ പോകുന്നതിനു മുന്‍പ്‌ ക്ഷമാ വര്‍ദ്ധിനീ കഷായം ഒരു രണ്ടുകുപ്പിയെങ്കിലും കുടിക്കേണ്ടി വരും, മിനിമം! (അതിനു നേരം കിട്ടാത്തത്‌ കൊണ്ട്‌ വൈക്കം മുഹമ്മദ്‌ ബഷീറിനെ നായകന്‍ എടുത്തിട്ടലക്കാന്‍ തുടങ്ങുന്ന രംഗത്തിന്റെ തുടക്കത്തിലെ കുയില്‍ നാദത്തോടൊപ്പം അറിയാതെ കൂവിപ്പോയി, ഒറ്റയ്ക്കല്ല മൊത്തം തിയേറ്ററിനൊപ്പം)

എനിക്കിഷ്ടപ്പെട്ട പത്ത്‌ മലയാളം സിനിമകളെ പറ്റി ചോദിച്ചാല്‍ ഒരു ശങ്കയുമില്ലാതെ പറയാന്‍ പറ്റുന്ന രണ്ടു സിനിമകളാണ്‌ അന്തിക്കാടിന്റെ അപ്പുണ്ണി യും പൊന്മുട്ടയിടുന്ന താറാവും. നല്ല നാടന്‍ പാട്ടു പോലെ ഹൃദ്യമായ രണ്ടു സിനിമകള്‍. കാവ്യഭംഗിയോലും തിരക്കഥയുടെയും ലക്ഷ്യബോധത്തോടെയുള്ള സംവിധാനത്തിന്റെയും മികച്ച ഒരു കൂടിച്ചേരല്‍ ഈ സിനിമകളെ നല്ലൊരു ദൃശ്യാനുഭവമാക്കി മാറ്റി എന്നു വിലയിരുത്തുന്നതില്‍ തെറ്റില്ല എന്നു തോന്നുന്നു. 'വീണ്ടും ചില വീട്ടു വിശേഷങ്ങള്‍" എന്ന സിനിമയും ഒരളവു വരെ ഈ ഗണത്തില്‍ പെടുത്താം.

എത്രമികച്ച സംവിധായകനായാലും ശരി, കെട്ടുറപ്പുള്ള ഒരു തിരക്കഥ ഇല്ലാതെ നടത്തുന്ന സംവിധാനാഭ്യാസങ്ങള്‍ മിക്കതും വന്‍ സിനിമാ ദുരന്തങ്ങളായി അവസാനിച്ച ചരിത്രമേ ഉള്ളൂ എന്നോര്‍ക്കുന്നത്‌ അവര്‍ക്കും പ്രേക്ഷകര്‍ക്കും നല്ലതിനായിരിക്കും എന്ന് അടിവരയിട്ട്‌ പറയുന്നു "ഇന്നത്തെ ചിന്താവിഷയം" എന്ന സിനിമ. ഒന്നുകൂടെ വിശാലമായി ചിന്തിച്ചാല്‍ തിരക്കഥയും സംവിധാനവും പരസ്പര പൂരകങ്ങളാവുന്നു എന്നു പറയുന്നതാവും ഒന്നു കൂടെ ശരി. എം.ടി വാസുദേവന്‍ നായരുടെ തിരക്കഥകള്‍ ഐ.വി. ശശിയും ഹരിഹരനും, ലോഹിതദാസിന്റെ തിരക്കഥകള്‍ സിബിമലയിലും കൈകാര്യം ചെയ്ത രീതി നോക്കിയാല്‍ മതിയാവും ഇക്കാര്യം ബോധ്യപ്പെടാന്‍. എം.ടിയുടെ തിരക്കഥയില്‍ ശശി സംവിധാനം ചെയ്ത "ആള്‍ക്കൂട്ടത്തില്‍ തനിയെ", ഹരിഹരന്‍ സംവിധാനം ചെയ്ത"ആരണ്യകം", "വടക്കന്‍ വീരഗാഥ", ലോഹിത ദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത തനിയാവര്‍ത്തനം, മായാമയൂരം തുടങ്ങിയ സിനിമകളോക്കെ മലയാള സിനിമാ ചരിത്രത്തിലെ തിളങ്ങുന്ന അദ്ധ്യായങ്ങളാവുന്നതും അതുകൊണ്ടു തന്നെ. തട്ടിക്കൂട്ട്‌ തിരക്കഥ കൊണ്ട്‌ ശില്‍പഗോപുരം പണിയാന്‍ ശ്രമിച്ച്‌ ഇതേ സംവിധായകരൊക്കെ തന്നെ മൂക്കും കുത്തി വീണ കാഴ്ചയും സമീപകാല സിനിമാക്കഥകളില്‍ നാം കണ്ടു. ഐ.വി ശശിക്ക്‌ പിന്നെയൊരു ഹിറ്റ്‌ സിനിമ ചെയ്യാന്‍, ഒരു പൊട്ട ഭാഗ്യം പോലെ രചയിതാവിനു വീണുകിട്ടിയ ദേവാസുരം വേണ്ടി വന്നു. മറ്റു രണ്ടു പേര്‍ പാല പോയ ഭൂതങ്ങളെ പോലെ മലയാള സിനിമയുടെ വെളിമ്പറമ്പുകളില്‍ അലഞ്ഞ്‌ നടക്കുന്നു. (പഴശ്ശി രാജ എന്താവുമോ എന്തോ?)

പക്ഷേ തിരക്കഥ മാത്രം നന്നായിട്ട്‌ വല്ല കാര്യവുമുണ്ടോ? ഒരു തിരക്കഥയെ അതിനിണങ്ങും വിധമുള്ള ദൃശ്യാനുഭവമാക്കി മാറ്റണമെങ്കില്‍ പ്രതിഭാധനനായ ഒരു സംവിധായകന്റെ ഭാവനയും നിരീക്ഷണ പാടവവും കൂടിയേ തീരൂ.

"നിസ്സഹായനായി മീരയെ നോക്കുന്ന രവി. അയാളുടെ കണ്ണുകളില്‍ നിരാശയും സങ്കടവും തെളിഞ്ഞു കാണാം" എന്നു തിരക്കഥാകൃത്ത്‌ എഴുതി വെച്ചാല്‍ ആ നിരാശയും സങ്കടവും അഭിനേതാവ്‌, ആ ഒരു പ്രത്യേക കഥാ സന്ദര്‍ഭത്തില്‍ എങ്ങനെ പ്രകടിപ്പിക്കണം എന്നു കൃത്യമായി അറിയുന്ന ഒരു സംവിധായകന്‍ ഇല്ലെങ്കില്‍ മോര്‍ച്ചറിയില്‍ കൊണ്ടു കിടത്താന്‍ പാകത്തിലുള്ളൊരു സിനിമയായിട്ടായിരിക്കും ആ തിരക്കഥ തിയേറ്ററുകളിലെത്തുന്നത്‌. ഭൂതക്കണ്ണാടി എന്ന മനോഹരമായൊരു തിരക്കഥയെ ലോഹിതദാസ്‌ സ്വയം സംവിധാനം ചെയ്തതിന്റെ അനുഭവം മാത്രം മതിയാകും ഇതു തെളിയിക്കാന്‍.

അങ്ങിനെയെങ്കില്‍ സ്വന്തം രചന, അതിന്റെ സത്ത ചോര്‍ന്നു പോകാതെ ചിത്രീകരിക്കാന്‍ കഴിയുന്ന തിരക്കഥാ കൃത്ത്‌ കം സംവിധായകനായിരിക്കണമല്ലോ സകല കലാവല്ലഭന്‍? ഒരു പക്ഷേ, അതേ എന്നു തന്നെയായിരിക്കും ഉത്തരം!തീര്‍ച്ചയായും ശ്രീനിവാസന്‍, ശ്യാമപ്രസാദ്‌, ബ്ലെസ്സി തുടങ്ങിയ കലാകാരന്മാരെ നമുക്കാ പട്ടികയില്‍ പെടുത്താം. (അടൂര്‍, റ്റി.വി. ചന്ദ്രന്‍, പി.റ്റി. കുഞ്ഞു മുഹമ്മദ്‌ തുടങ്ങിയവരെ വിസ്മരിച്ചതല്ല; സത്യന്‍ അന്തിക്കാടില്‍ നിന്നു തുടങ്ങിയത്‌ ആ വഴി തന്നെ പോട്ടെ എന്നു വെച്ചിട്ടാണ്‌.) സെല്‍ഫ്‌ കോണ്‍ഫിഡന്‍സ്‌ ചെലപ്പോ കൂടിപ്പോകുന്നത്‌ കൊണ്ട്‌ ഇട്യ്ക്കോരോ ഭാര്‍ഗവചരിതവും, പളുങ്കു മൊക്കെ വന്നു പെട്ടേയ്ക്കാമെങ്കിലും!

വീണ്ടും സത്യനിലേക്ക്‌ വരാം. ഈ അവസാനം പറഞ്ഞ വല്ലഭന്മാരുടെ നിരയിലേക്ക്‌ കസേര വലിച്ചിട്ടിരിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങളുടെ ദയനീയവും എന്നാല്‍ അനിവാര്യമായതുമായ ഒരു സമ്പൂര്‍ണ്ണപരാജയമാവുന്നു "ഇന്നത്തെ ചിന്താവിഷയം" എന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമ.

ഏറ്റവും മിതമായി പറഞ്ഞാല്‍ എണ്‍പതുകളില്‍ പുറത്തു വരേണ്ട ഒരു സിനിമയെ അഴകപ്പന്റെ കിടിലന്‍ ക്യാമറ കൊണ്ട്‌ ആര്‍ഭാടമാക്കി ഇന്തക്കാലത്തേക്ക്‌ റിലീസ്‌ ചെയ്താല്‍ എങ്ങിനിരിക്കും. അതു തന്നെ ഇത്‌. (അത്രയും ദൃശ്യപ്പൊലിമയുള്ള ഫ്രെയിമുകള്‍ ഈ ചിത്രം ആവശ്യപ്പെടുന്നുണ്ടോ എന്നത്‌ വേറെകാര്യം)

ഒരു ഡോക്യുമെന്ററി ടച്ചോടെയാണ്‌ ചിത്രത്തിന്റെ തുടക്കം. ഭര്‍ത്താക്കന്മാരുടെ സ്വഭാവ വിശേഷങ്ങള്‍ സഹിക്കാന്‍ മേലാഞ്ഞ്‌, വീടു വിട്ടിറങ്ങി സ്വന്തമായി അധ്വാനിച്ച്‌ വാശിയോടെ ജീവിക്കുന്ന മൂന്ന് പെണ്ണുങ്ങളെ തുടക്കത്തില്‍ സംവിധായകന്റെ തന്നെ പശ്ചാത്തല വിവരണത്തിന്റെ അകമ്പടിയോടെ നാം പരിചയപ്പെടുന്നു. പക്ഷേ, ഉഗ്രന്‍, പുതിയൊരു ട്രീറ്റ്‌മന്റ്‌, ബലേ ഭേഷ്‌ എന്നൊക്കെ പറയാന്‍ തുടങ്ങുന്ന പ്രേക്ഷകന്റെ സഹന ശക്തിയെ കൊഞ്ഞനം കുത്തിക്കൊണ്ടാണ്, ഒരു പത്തിരുപതു കൊല്ലം മുന്നേ ജോഷിയും സാജനുമൊക്കെ കലക്കി വെച്ച സോപ്പ്‌ വെള്ളത്തില്‍ അഞ്ചാറു മാസം മുക്കിവെച്ച്‌ വെളുപ്പിച്ച്‌ ശുദ്ധീകരിച്ചെടുത്ത നായകന്‍ - സകലഗുണ സമ്പന്നനായ നായകന്‍! - ഇവര്‍ക്കിടയിലേക്ക്‌ പൊട്ടി വീഴുന്നത്‌.

പണ്ടത്തെ സ്റ്റോറി ബോര്‍ഡില്‍ ഒരു ലൈന്‍ പോലും മാറ്റേണ്ടി വരുന്നില്ല. ആദ്യം ഉടക്ക്‌, പിന്നെ കുട്ടികളുമായി ചങ്ങാത്തം, ഒടുക്കം ഈ മൂന്നു പെണ്ണുങ്ങളുടെയും മനസ്സില്‍ നായകന്‍ കയറിക്കൂടുന്നു. ഈ മൂന്നു പെണ്ണുങ്ങളില്‍ ഒരുത്തി അത്യത്ഭുത ഭയ ഭക്തി ഭാവത്തില്‍ ഒരു ചോദ്യവും ചോദിക്കുന്നുണ്ട്‌. “ഇക്കാലത്ത്‌ ഇത്രയും മാന്യനായ ആണുങ്ങളുമുണ്ടോ?“ എന്ന്. സ്ത്രീ പ്രേക്ഷകര്‍, സ്ത്രീ പ്രേക്ഷകര്‍ എന്ന് ഒരു ലക്ഷത്തി ഒന്നു തവണ ഉരുവിട്ട്‌ എഴുതാനിരുന്ന ഒരു തിരക്കഥയില്‍ നിന്നും ഇതിലപ്പുറം വല്ലതും പ്രതീക്ഷിക്കുന്ന നമ്മളല്ലേ മണ്ടന്മാര്‍? (നല്ല ധീരവനിതകളായി അരങ്ങിലെത്തിയ ഈ പെണ്ണുങ്ങള്‍ നായകന്റെ മാസ്മരിക പ്രഭാവലയത്തിനുമുന്നില്‍ സാഷ്ടാംഗം വീഴുന്നത്‌ ഒരു മുന്നറിയിപ്പു പോലും തരാതെ അവതരിപ്പിച്ചുകളഞ്ഞ ആ ഭാവനയ്ക്ക്‌ കൊടുക്കണം പട്ടും വളയും ഒരു നാലെണ്ണം!)

പിന്നെ നായകനു കൂട്ടായി നായികയെത്തുന്നു. രണ്ടുപേരും കൂടെ ചേര്‍ന്ന് ഈ മൂന്നു കുടുംബങ്ങളെ ഒന്നിപ്പിക്കാന്‍ നടത്തുന്ന യത്നങ്ങളാണ്‌ തുടര്‍ന്ന് കഥയെ മുന്നോട്ട്‌ നയിക്കുന്നത്‌ എന്നാണ്‌ സംവിധായകന്‍ കം തിരക്കഥാ കൃത്ത്‌ ഉദ്ദേശിച്ചത്‌ എന്നു തോന്നുന്നു. അടുക്കും ചിട്ടയുമില്ലാതെ ചിതറിക്കിടക്കുന്ന ഒരുപാട്‌ രംഗങ്ങളുടെ കുത്തൊഴുക്കില്‍ നിന്നും ഇതൊക്കെയാണ്‌ അദ്ദേഹം പറയാന്‍ ശ്രമിക്കുന്നത്‌ എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു എന്നു മാത്രം.

അതിനിടക്ക്‌ നായികയുടെ കുടുംബ പശ്ചാത്തലം തേടി തമിഴ്‌നാട്ടിലേക്കോ കര്‍ണ്ണാടകത്തിലേക്കോ മറ്റോ ഒരു യാത്രയും നടത്തുന്നുണ്ട്‌ നായകന്‍. കഥയും കഥാഗതിയുമായും യാതൊരു ബന്ധവുമില്ലാത്ത ആ ഒരു ഉപ കഥ എന്തിനായിരുന്നു ഈ ചിത്രത്തില്‍ എന്ന് ഒരു പിടിയും കിട്ടുന്നില്ല. ഒരു പക്ഷേ ദൃശ്യസമ്പന്നമായ ഒരു തമിഴ്‌ ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ പാട്ട്‌ ചിത്രീകരിക്കാന്‍ വേണ്ടി നടത്തിയ ഒരു ഏച്ചുകെട്ടലായിരിക്കും ഇതെന്നു തോന്നുന്നു. അതു കൊണ്ടു തന്നെ ഒരുപാടു നീളത്തില്‍ അത്‌ നല്ലോണം മുഴച്ചു നില്‍ക്കുന്നുമുണ്ട്‌. ഇളയരാജയുടെ ഈണമൊപ്പിച്ച്‌ ഗിരീഷ്‌ പുത്തഞ്ചേരി വരികളെഴുതിയ പാട്ടുകള്‍ ഒന്നു പോലും മനസ്സില്‍ തങ്ങിനില്‍ക്കുന്നവയുമല്ല.

ഇന്നത്തെ കാലത്ത് സിനിമ കാണാനെത്തുന്ന സാധാരണ പ്രേക്ഷകനെ എത്ര വികലമായാണ് അല്ലെങ്കില്‍ എത്ര നിസ്സാരന്മാരായാണ് ലുബ്ധപ്രതിഷ്ഠരായ സംവിധായകന്‍‌മാര്‍ പോലും വിലയിരുത്തുന്നത് എന്ന് വിളിച്ചുപറയുന്ന ഒരു രംഗം ഈ ചിത്രത്തില്‍ സങ്കടപൂര്‍വം കാണേണ്ടിയും വന്നു. പണ്ടത്തെ പട്ടണപ്രവേശനത്തിലാണെന്നു തോന്നുന്നു, മോഹന്‍ലാലൂം ശ്രീനിവാസനും, കുടനന്നാക്കുന്നവരും കൈനോട്ടക്കാരുമൊക്കെയായി കേസ് തെളിയിക്കാന്‍ നടക്കുന്നത് നാം കണ്ടത്. ഇവിടെ മോഹന്‍ ലാലും ഇന്നസെന്റും വേഷം മാറി, ഹാജിയാരും മൊല്ലാക്കയുമായി, ഒരു മുസ്ലിം തറവാട്ടില്‍ പെണ്ണു കാണാന്‍ പോകുന്നത് യാതൊരുളുപ്പുമില്ലാതെ ചിത്രീകരിച്ചു വെച്ചിരിക്കുന്നു അന്തിക്കാട്!! ഇത്തരം കോപ്രായങ്ങളെ നോക്കി “ഹാ കഷ്ടം” എന്നല്ലാതെ എന്തു പറയാന്‍!

പക്ഷേ ഇതിനെക്കാളൊക്കെ അസഹനീയം ചിത്രത്തിന്റെ അവസാന ഭാഗങ്ങളില്‍ നായകന്‍ നടത്തുന്ന ഗിരിപ്രഭാഷണങ്ങളാവുന്നു. ഇതുവരെ ആരും പറഞ്ഞുതരാത്ത ചില അസാധ്യ വിശകലനങ്ങളും അദ്ദേഹം നമുക്കായ്‌ സദയം ഉത്ഘോഷിക്കുന്നുണ്ട്‌. പരസ്പരം വഴക്കടിച്ച്‌ പിരിഞ്ഞു നില്‍ക്കുന്ന മാതാപിതാക്കന്മാര്‍ ഏറ്റവുമധികം ബാധിക്കുക അവരുടെ കുഞ്ഞുങ്ങളുടെ മാനസിക വളര്‍ച്ചയെ ആയിരിക്കുമത്രേ! ഭയങ്കരം...!!ഇതൊന്നും മുന്‍പാരും കേട്ടിട്ടേ ഇല്ലെന്ന് ക്ലൈമാക്സില്‍ ഒന്നായ കുടുംബങ്ങളെ മുന്നില്‍ നിര്‍ത്തി അച്ചാലും മുച്ചാലും നടന്ന് നടത്തുന്ന ആ ഉത്ബോധനത്തിന്‌ തിയേറ്ററില്‍ നിന്നുയര്‍ന്ന നിര്‍ത്താതെയുള്ള കൂവലില്‍ നിന്നും മനസ്സിലായി. സത്യമായും അത്‌ മറ്റേ ഫാന്‍ അസോസിയേഷന്‍ കൂവലല്ല. സത്യന്‍ അന്തിക്കാടിനോടും മോഹന്‍ലാലിനോടും തോന്നിയ ആ ഒരു പിറ്റി ഫീലിംഗ്‌ ഉണ്ടല്ലോ. അതില്‍ നിന്നും ഉയര്‍ന്ന കൂവലാകുന്നു. (ഒരുപക്ഷേ ഒരു പാട്‌ പ്രതീക്ഷിച്ചു പോയ കാണികളുടെ ഒരു രോഷ പ്രകടനം കൂടെയാവാം)

അഴകപ്പന്റെ ക്യാമറയും, മോഹന്‍ലാല്‍, മീരാജാസ്മിന്‍, ഇന്നസെന്റ്‌, മാമുക്കോയ, മുകേഷ്‌, സുകന്യ, മോഹിനി, മുത്തുമണി തുടങ്ങിയ അഭിനേതാക്കളുടെ ആസ്‌ യൂഷ്വല്‍ പ്രകടനവും മാറ്റി നിര്‍ത്തിയാല്‍ നല്ലതെന്ന് പറയാന്‍ ഒന്നുമില്ലാത്ത ഒരു ചിത്രം എന്നാണ്‌ ഒരവസാന വിശകലത്തില്‍ തോന്നുന്നത്‌.

എന്നും ഒരേ സ്റ്റോപ്പിലേക്ക്‌ കൃത്യമായും ഓടുന്ന ഒരു ബസ്സ്‌ എന്ന് സലീം കുമാര്‍ ഈയിടെ സത്യന്‍ അന്തിക്കാടിന്റെ സിനിമകളെ കണിശമായും വിലയിരുത്തിയിരുന്നു. പക്ഷേ ഈ ബസ്സ്‌ പാതിവഴിയില്‍ സകല ടയറും പഞ്ചറായി, ബ്രേക്ക്‌ ഡൗണ്‍ ആയി കിടക്കുന്ന കാഴ്ച, നല്ല മലയാളം സിനിമകളെ സ്നേഹിക്കുന്ന, സത്യന്‍ അന്തിക്കാട്‌ എന്ന സംവിധായകനെ സ്നേഹിക്കുന്ന മലയാളികള്‍ക്ക്‌ തീര്‍ത്തും ദു:ഖകരമാണല്ലോ!?.

(ഹരീ, ഞാന്‍ സിനിമാ വിശകലനത്തിന്‌ ഇറങ്ങിത്തിരിച്ചതല്ലാ കേട്ടോ. മ്മടെ അന്തിക്കാട്‌ ഇങ്ങനെ നിരാശപ്പെടുത്തിയപ്പോ എഴുതിപ്പോയതാണേയ്‌)

8 comments:

Physel said...

എന്നും ഒരേ സ്റ്റോപ്പിലേക്ക്‌ കൃത്യമായും ഓടുന്ന ഒരു ബസ്സ്‌ എന്ന് സലീം കുമാര്‍ ഈയിടെ സത്യന്‍ അന്തിക്കാടിന്റെ സിനിമകളെ കണിശമായും വിലയിരുത്തിയിരുന്നു. പക്ഷേ ഈ ബസ്സ്‌ പാതിവഴിയില്‍ സകല ടയറും പഞ്ചറായി, ബ്രേക്ക്‌ ഡൗണ്‍ ആയി കിടക്കുന്ന കാഴ്ച, നല്ല മലയാളം സിനിമകളെ സ്നേഹിക്കുന്ന, സത്യന്‍ അന്തിക്കാട്‌ എന്ന സംവിധായകനെ സ്നേഹിക്കുന്ന മലയാളികള്‍ക്ക്‌ തീര്‍ത്തും ദു:ഖകരമാണല്ലോ!?.

(ഹരീ, ഞാന്‍ സിനിമാ വിശകലനത്തിന്‌ ഇറങ്ങിത്തിരിച്ചതല്ലാ കേട്ടോ. മ്മടെ അന്തിക്കാട്‌ ഇങ്ങനെ നിരാശപ്പെടുത്തിയപ്പോ എഴുതിപ്പോയതാണേയ്‌)

അനില്‍ശ്രീ... said...

ബര്‍‌ളിയുടെ വകയും അഭിപ്രായം ഉണ്ടായിരുന്നു.. ഇതു തന്നെ..

http://berlythomas.blogspot.com/2008/04/blog-post_3938.html

Haree said...

ഒരു പക്ഷേ, അതേ എന്നു തന്നെയായിരിക്കും ഉത്തരം!തീര്‍ച്ചയായും ശ്രീനിവാസന്‍, ശ്യാമപ്രസാദ്‌, ബ്ലെസ്സി തുടങ്ങിയ കലാകാരന്മാരെ നമുക്കാ പട്ടികയില്‍ പെടുത്താം. - അപ്പോ ‘ഒരേ കടലി’ന്റെ കഥ ശ്യാമപ്രസാദിന്റെ തന്നെ? :)

ഏറ്റവും മിതമായി പറഞ്ഞാല്‍ എണ്‍പതുകളില്‍ പുറത്തു വരേണ്ട ഒരു സിനിമയെ അഴകപ്പന്റെ കിടിലന്‍ ക്യാമറ കൊണ്ട്‌ ആര്‍ഭാടമാക്കി ഇന്തക്കാലത്തേക്ക്‌ റിലീസ്‌ ചെയ്താല്‍ എങ്ങിനിരിക്കും. - എണ്‍പതില്‍ അഭിനേതാക്കള്‍ ഇത്രയും സ്വാഭാവികതയോടെ അഭിനയിക്കുമോ? അതൂടെ പറയണം. :)

...പക്ഷേ, ഉഗ്രന്‍, പുതിയൊരു ട്രീറ്റ്‌മന്റ്‌, ബലേ ഭേഷ്‌ എന്നൊക്കെ പറയാന്‍ തുടങ്ങുന്ന പ്രേക്ഷകന്റെ... - ഇതെന്നേം കൂടി ഉദ്ദേശിച്ചാണെന്നു തോന്നിപ്പോവുന്നു... :)

...നല്ല ധീരവനിതകളായി അരങ്ങിലെത്തിയ ഈ പെണ്ണുങ്ങള്‍ നായകന്റെ മാസ്മരിക പ്രഭാവലയത്തിനുമുന്നില്‍ സാഷ്ടാംഗം വീഴുന്നത്‌ ഒരു മുന്നറിയിപ്പു പോലും തരാതെ അവതരിപ്പിച്ചുകളഞ്ഞ ആ ഭാവനയ്ക്ക്‌ കൊടുക്കണം പട്ടും വളയും ഒരു നാലെണ്ണം! - ഹ ഹ ഹ :)

...ഇത്തരം കോപ്രായങ്ങളെ നോക്കി “ഹാ കഷ്ടം” എന്നല്ലാതെ എന്തു പറയാന്‍! - ഞാന്‍ ഈ കോപ്രായം കഴിഞ്ഞപ്പോള്‍ അല്പം ആശ്വസിച്ചു. :) ഞാന്‍ വിചാരിച്ചെ താടി പറിഞ്ഞുപോവുന്ന ‘ക്വോമഡി’യും ഉണ്ടാവുമെന്നാണേ! ;)

...ഇതൊന്നും മുന്‍പാരും കേട്ടിട്ടേ ഇല്ലെന്ന് ക്ലൈമാക്സില്‍ ഒന്നായ കുടുംബങ്ങളെ മുന്നില്‍ നിര്‍ത്തി അച്ചാലും മുച്ചാലും നടന്ന് നടത്തുന്ന ആ ഉത്ബോധനത്തിന്‌ തിയേറ്ററില്‍ നിന്നുയര്‍ന്ന നിര്‍ത്താതെയുള്ള കൂവലില്‍ നിന്നും മനസ്സിലായി. - ഹ ഹ ഹ! അവിടെയും കൂവിയോ! ഞാനെന്റെ സുഹൃത്തിനോടു പറഞ്ഞതാണിത്, മറ്റേ ഫാനിന്റെ ആള്‍ക്കാരാണെന്നൊന്നും തോന്നുന്നില്ലെന്ന്! പക്ഷെ, അവിടെ നല്ല സ്വാഭാവികതയോടെ അഭിനയിച്ചു കേട്ടൊ, ലാല്‍. കിം ഫലം?

...ആസ്‌ യൂഷ്വല്‍ പ്രകടനവും മാറ്റി നിര്‍ത്തിയാല്‍... - അതുശരി! ഇതെല്ലാം മാറ്റി നിര്‍ത്തിയിട്ടു അഭിപ്രായം പറഞ്ഞാലെങ്ങിനാ ശരിയാവുന്നേ!

(ഹരീ, ഞാന്‍ സിനിമാ വിശകലനത്തിന്‌ ഇറങ്ങിത്തിരിച്ചതല്ലാ കേട്ടോ. മ്മടെ അന്തിക്കാട്‌ ഇങ്ങനെ നിരാശപ്പെടുത്തിയപ്പോ എഴുതിപ്പോയതാണേയ്‌) - എഴുതരുത്! :) പിന്നെ എന്റെ ബ്ലോഗുവായിക്കാന്‍ ആളെ ഞാന്‍ കൂലിക്കെടുക്കേണ്ടിവരും! (ചിലരൊക്കെ ചിത്രം അമ്പതും നൂറും തികയ്ക്കാന്‍ അങ്ങോട്ടു കാശും കൊടുത്ത് പ്രേക്ഷകരെ വിടുമെന്നു കേട്ടിട്ടുണ്ടേ, അതുപോലെ. :D)

ഓഫ്: അപ്പോ സ്വസ്ഥമായി കുറച്ചു നേരം കളയാന്‍ സിനിമാ തിയേറ്റര്‍ തന്നെ ശരണം. - സ്വസ്ഥത കിട്ടിയില്ലേല്‍ അതു സിനിമേടെ കുറ്റമാണോ! തിയേറ്ററിന്റെയല്ലേ? :P

വിഷു ആശംസകള്‍...
--

ചെലക്കാണ്ട് പോടാ said...

അഴകപ്പന്റെ ക്യാമറയും, മോഹന്‍ലാല്‍, മീരാജാസ്മിന്‍, ഇന്നസെന്റ്‌, മാമുക്കോയ, മുകേഷ്‌, സുകന്യ, മോഹിനി, മുത്തുമണി തുടങ്ങിയ അഭിനേതാക്കളുടെ ആസ്‌ യൂഷ്വല്‍ പ്രകടനവും മാറ്റി നിര്‍ത്തിയാല്‍ നല്ലതെന്ന് പറയാന്‍ ഒന്നുമില്ലാത്ത ഒരു ചിത്രം എന്നാണ്‌ ഒരവസാന വിശകലത്തില്‍ തോന്നുന്നത്‌.


സിനിമ മൊത്തത്തില്‍ മാറ്റി നിര്‍ത്തിയിട്ടാണോ മാഷേ അഭിപ്രായം പറയുന്നത്? :)

Physel said...

ഹരീ,
ഒരേകടല്‍ മാത്രമല്ല, അഗ്നിസാക്ഷിയുടെയും, കല്ല്‌‌കൊണ്ടൊരുപെണ്ണീന്റെയും ഒന്നും കഥകള്‍ ശ്യാമപ്രസാദിന്റെയല്ലല്ലോ. മാത്രമല്ല മിക്കവാറും സിനിമകളുടെ കഥാതന്തു വല്ല്വരുടെയുമൊക്കെയായിരിക്കും! ഞാന്‍ അതിന്റെ സിനിമാസാഹിത്യമായ തിരക്കഥയുടെയും സംവിധാനത്തിന്റെയും കാര്യമേ ഉദ്ദേശിച്ചുള്ളൂ. അഭിനയമൊക്കെ നന്നായി. പ്രത്യേകിച്ച് മോഹന്‍ലാലിന്റെ ഒതുക്കമുള്ള അഭിനയ ശൈലി. പക്ഷേ സിനിമ മൊത്തത്തില്‍ തരുന്ന ഒരു ഫീലിംഗ് ഏതാണ്ട് ഒരിരുപത് വര്‍ഷം മുന്നേ ഇറങ്ങേണ്ട സിനിമ എന്നാണ് എനിക്കു തോന്നിയത്.

ഓ.ടോ: ഖത്തറിലായിരിക്കുമ്പോ വൈകിയാണെലും എത്തുന്ന സിനിമ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഹരിയുടെയൊക്കെ ബ്ലോഗ് നോക്കിയാണ്. അതോണ്ട് ഈ കടന്നു കയറ്റം മാപ്പാക്കണം!

ശ്രീ ചി.പോ,

ഒരു സിനിമ മൊത്തം എന്നു പറഞ്ഞാ അതിന്റെ ക്യാമറാവര്‍ക്കും അഭിനയവും മാത്രമാണോ? അതു ശരി!!

Roby said...

നല്ല എഴുത്താണു കേട്ടോ..

മലയാളത്തില്‍ ഇന്ന് മുന്‍‌നിരയിലുള്ള(സത്യനു തുല്യം 40 ലക്ഷം പ്രതിഫലം വാങ്ങുന്ന) സംവിധായകന്റെ അസോസിയേറ്റായ ഒരു സുഹൃത്തുമായി സംസാരിക്കാനിടയായി. ഹീറോയിസത്തിനു വകയില്ലെങ്കില്‍ കലാഭവന്‍ മണി അടക്കമുള്ള നടന്മാര്‍ ഡേറ്റു കൊടുക്കില്ലത്രെ. ലാല്‍ സര്‍വഗുണസമ്പന്നനായതെങ്ങനെ എന്ന് മനസ്സിലായല്ലോ..:)

ഹരീ, ഇനി വായിക്കനും കൂവാനും ആളെ ഇറക്കേണ്ടി വരും..:)

കാലമാടന്‍ said...

ഓഫ് ടോപ്പിക്:
മായാമയൂരം രഞ്ജിത്ത്-പ്രിയന്‍ ടീമിന്‍റേതല്ലേ?

Physel said...

മായാ മയൂരം രണ്‍ജിത് പ്രിയന്‍ ടീം അല്ല...സിബിമലയില്‍ രണ്‍ജിത് ടീം ആണ്. 1993 ല്‍ ഗുഡ്നൈറ്റ് മോഹന്‍ നിര്‍മ്മിച്ചത്. ഞാനാ ക്രെഡിറ്റ് ലോഹിതദാസിനു കൊടുത്തു...അല്ലേ! നന്ദി കെ.മാടാ! തെറ്റു ചൂണ്ടിക്കാണിച്ചതിന്.