Wednesday, July 15, 2009

ഭ്രമരം (ഒരാസ്വാദനം മാത്രം!!)

സത്യമായും ഇത്‌ കളരിക്ക്‌ പുറത്തുള്ള ചവിട്ട്‌! കണ്ട്‌ സഹിക്കാൻ മേലാഞ്ഞിട്ട്‌ സത്യൻ അന്തിക്കാടിനെ ഒരിക്കൽ ഭള്ള്‌ പറഞ്ഞതു ഇതിനു മുന്നേ ഈ ബ്ലോഗിൽ ഞാൻ ആകപ്പാടെ ചെയ്ത സിനിമാ പാതകം! (ഉൽപത്തിയെ മറക്കുന്നില്ല!). സൂകര പ്രസവം പോലെ മലയാളത്തിലിറങ്ങുന്ന ചവറുകളും അല്ലാത്തവയുമൊക്കെ കണ്ട്‌ സമയാസമയങ്ങളിൽ അതിനു റിവ്യൂ എഴുതി എന്നെപോലെയുള്ളവരുടെ പണവും അതിനുമുപരി സമയവും പിന്നെ ക്ഷമയും സേവ്‌ ചെയ്തു തരുന്ന ഹരിയെ പോലെയുള്ളവരെയൊക്കെ പൂവിട്ട്‌ തൊഴണം! (എന്നിട്ടും ചിലതിനോക്കെ പോയി തല വെച്ചു കൊടുക്കും..ഈ അടുത്ത കാലത്ത്‌ ലവ്‌ ഇൻ സിംഗപോർ കണ്ടപ്പോഴുണ്ടായ ഭീകരാനുഭവം....!!!)പക്ഷേ ഭ്രമരത്തിനെ അങ്ങനങ്ങു വിടാൻ തോന്നിയില്ല!

"ജുറാസിക്‌ പാർക്ക്‌" (1) എന്ന സ്പിൽബർഗ്‌ സിനിമയുടെ ഓപണിംഗ്‌ ഓർക്കുന്നുണ്ടാവും. ഇരുണ്ട തിരശ്ശീലയിൽ ആദ്യ ടൈറ്റിൽ തെളിയുമ്പോൾ അകമ്പടിയെത്തുന്ന ആ മുഴക്കം. ഹൃദയം വിറപ്പിക്കുന്ന ആ മുഴക്കത്തിന്റെ ആഘാതം ആ സിനിമ അവസാനിക്കുവോളവും പ്രേക്ഷകന്റെ കൂടെ തന്നെയുണ്ടായിരുന്നു. അത്രയ്ക്കും ആലോചിച്ചു ചിട്ടപ്പെടുത്തിയതായിരുന്നു അതിലെ ഓരോ ദൃശ്യ ഭാഗങ്ങളും! ഭ്രമരം എന്ന ബ്ലെസ്സി ചിത്രം നിരാശപ്പെടുത്തിയതും അവിടെയാണ്‌. പ്ലാനിംഗ്‌! ഒരു മന്ത്രസ്ഥായിയിൽ തുടങ്ങി പടിപടിയായി മുറുകി ഒടുക്കം ഒരു പൊട്ടിത്തെറിയിൽ അവസാനിക്കുന്ന ഒരു പാറ്റേൺ ഈ സിനിമയ്ക്കുണ്ടായിരുന്നെങ്കിൽ എന്ന് ശരിക്കും ആഗ്രഹിച്ചുപോയി ഈ പടം കണ്ടിറങ്ങിയപ്പോൾ!

ഒരു സസ്പെൻസ്‌ ത്രില്ലർ എന്ന പട്ടമാണ്‌ ഇതിന്റെ പരസ്യങ്ങളും ചില നിരൂപണങ്ങളും ഈ ചിത്രത്തിന്‌ ചാർത്തിക്കൊടുത്തിരിക്കുന്നത്‌. ഭ്രമരം എന്ന ചിത്രം ശരിയായി പറഞ്ഞാൽ ഒരു സൈക്കോളജിക്കൽ ത്രില്ലർ എന്ന വിഭാഗത്തിൽ പെടുത്താമെന്നു തോന്നുന്നു. (ത്രില്ലർ എന്ന പദം ഇവിടെ ഉപയോഗിക്കാമോ എന്നും ഉറപ്പില്ല.) മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത, തികച്ചും വത്യസ്തമായ ഒരു കഥാ പശ്ചാത്തലം ഈ സിനിമയ്ക്ക്‌ അവകാശപ്പെടാനാവില്ല! എന്നാൽ തികച്ചും സാധാരണമായ ഒരു സിനിമാ കഥാ തന്തുവിന്‌ വളരെ അസാധാരണമായ ഒരു സിനിമാ ഭാഷ്യം കൊടുക്കാനുള്ള ആത്മാർത്ഥമായ ആ ഒരു ശ്രമമായിരുന്നു സത്യത്തിൽ ഈ ചിത്രത്തെ വത്യസ്തമായൊരു അനുഭവമാക്കേണ്ടിയിരുന്നത്‌.

എന്നാൽ മോഹൻലാൽ എന്ന നടനെ ഉപയോഗപ്പെടുത്തിയ രീതി, രണ്ടാം പകുതിയിലെ ആ യാത്രയുടെ ചിത്രീകരണം പിന്നെ പാശ്ചാത്തല സംഗീതം, ഇത്രയും ഭാഗങ്ങൾ ഒഴിച്ചു നിർത്തിയാൽ സിനിമയുടെ മറ്റു ഘടകങ്ങളോടും കഥാപാത്രങ്ങളോടും സംവിധായകൻ കാണിച്ച്‌ അക്ഷന്തവ്യമായ അലംഭാവം ഒരു വേറിട്ട സിനിമ എന്ന തലത്തിലേക്കുയരുന്നതിൽ നിന്നും ഈ ചിത്രത്തെ പിറകോട്ട്‌ വലിച്ചു എന്നു പറയുന്നതാവും ശരി.

ഒരു പ്രത്യേക സാഹചര്യത്തിൽ, ഏഴാം ക്ലാസിൽ തന്റെ കൂടെ പഠിച്ച ഉണ്ണി എന്ന സുഹൃത്തിനെ കാണാനെത്തുന്ന ശിവൻ കുട്ടിയിൽ നിന്നാണ്‌ കഥ തുടങ്ങുന്നത്‌. ഒരൽപം കോമിക്‌ ടച്ചോടെയുള്ള തുടക്കം...അക്ഷരമറിയാത്ത ഓട്ടോ ഡ്രൈവർ,കൈ വെള്ളയിൽ എഴുതിയ അഡ്ഡ്രസ്‌ നോക്കുന്നതിനിടെ ശൃംഗരിക്കാൻ വരുന്ന വേശ്യ എന്നിങ്ങനെ നീളുന്ന ദൃശ്യങ്ങൾ! സിനിമ മൊത്തം കണ്ടു കഴിഞ്ഞ്‌ ഒരു റീവൈൻഡ്‌ നടത്തുമ്പോൾ,അസാധാരണമായ ഒരു ദൃശ്യാനുഭവമായി ഈ സിനിമ അനുഭവപ്പെടാതിരിക്കാനുള്ള കാരണങ്ങൾ ഈ ഓപണിംഗിൽ തന്നെ തുടങ്ങുന്നു. വേട്ടക്കാരൻ തന്റെ ഇരകളെയും കൊണ്ട്‌ നടത്തുന്ന അസാധാരണമായ ആ യാത്രയുടെ ഒടുക്കം....ശരിക്കും പറഞ്ഞാൽ ആ ഒടുക്കത്തിൽ നിന്നാണ്‌ ഈ ചിത്രം തുടങ്ങുന്നത്‌ തന്നെ. അങ്ങിനെ വരുമ്പോൾ ഈ അവസാനത്തിന്റെ ഒരു തുടർച്ച ആവേണ്ടിയിരുന്നു ഈ സിനിമയുടെ ആരംഭം. ചിത്രത്തിന്റെ തുടക്കത്തിനെ അങ്ങിനെയൊരു അനുഭവമാക്കി മാറ്റുന്നതിൽ സംവിധായകൻ മനസ്സു വെച്ചില്ല എന്നത്‌ സത്യം. തീഷ്ണമായൊരു വൈകാരികാഘാതത്തിലാണ്‌ ആ കഥാപാത്രം വന്നിറങ്ങുന്നതെന്ന കാര്യം സംവിധായകൻ വിസ്മരിച്ചു എന്നു തോന്നിപ്പോകും വിധം സാധാരണമായ ദൃശ്യങ്ങൾ മാത്രമായിപ്പോയി അവ!

പക്ഷേ പൊടുന്നനെ സിനിമ ഉത്കണ്ഠയുടെ അടിയൊഴുക്കുകളിലേക്ക്‌ എടുത്തെറിയപ്പെടുന്നു! നഗരത്തിൽ നടക്കുന്ന ബോംബ്‌ സ്ഫോടനങ്ങൾ...ഓട്ടോറിക്ഷയിൽ അജ്ഞാതൻ വെച്ച ബോംബാണ്‌ പൊട്ടിത്തെറിച്ചതെന്ന അഭ്യൂഹം...ഈ ഒരു ടെൻഷനിടയിൽ ഉണ്ണിയുടെ വീട്ടിൽ പ്രത്യക്ഷപ്പെടുന്ന ശിവൻ കുട്ടി... "ആണ്ണാറക്കണ്ണാ വാ വാ.." എന്ന പാട്ടിന്റെ അവതരണം... തുടർന്നു വരുന്ന റെയിൽവേ സ്റ്റേഷൻ യാത്ര..അങ്ങിനെ ഒരൊഴുക്കിലേക്ക്‌ സിനിമ തെന്നിയിറങ്ങുന്ന നേരം നോക്കി സംവിധായകൻ ഒരൊറ്റ ബ്രേക്കാണ്‌!!! പിന്നെ വീണ്ടും ഒരു സാദാ മോഹൻലാൽ പടത്തിന്റെ കെട്ടിലും മട്ടിലുമാണ്‌ ഇടവേള വരെ സിനിമ ഇഴയുന്നത്‌. അഭ്യാസം കാണിച്ച്‌ കുട്ടികളെ സന്തോഷിപ്പിക്കൽ, കോഴി ബിരിയാണി വെക്കൽ ഇതൊക്കെയാണ്‌ തുടർന്നു വരുന്ന കലാ പരിപാടികൾ! സിനിമയുടെ മൊത്തം ഒരു മൊമന്റം തന്നെ നശിപ്പിച്ചു കളഞ്ഞു ഈ രംഗങ്ങൾ! സിനിമയിലൂടെ പ്രേക്ഷകൻ അനുഭവിക്കേണ്ടതെന്താണ്‌ എന്ന പ്രാഥമികമായ ഒരു ചോദ്യം സംവിധായകൻ കം തിരക്കഥാകൃത്ത്‌ മറന്നു പോയിരിക്കുന്നു ഇവിടെ!

പക്ഷേ, ഇടവേളയ്ക്കു ശേഷം കുരുക്കിട്ടു പിടിച്ച ഇരകളേയും കൊണ്ട്‌ ശിവൻ കുട്ടി നടത്തുന്ന ആയാത്ര....! അതിന്റെ ചിത്രീകരണം...! ബ്ലെസ്സി എന്ന സംവിധായകൻ യഥാർത്തത്തിൽ എന്താണ്‌ എന്ന് ശരിക്കും അനുഭവിപ്പിച്ചു തരുന്നതായി ഈ രംഗങ്ങൾ. ഷോട്ട്‌ ബൈ ഷോട്ട്‌ ആയി പ്രേക്ഷകനെ ഭ്രമിപ്പിച്ചു കളയുന്ന ചിത്രീകരണ ശൈലി. മോഹൻലാൽ എന്ന നടന്റെ അഭിനയ ശേഷിയുടെ അങ്ങേയറ്റം അളന്നെടുക്കുന്ന പ്രകടനം. അതുവരെ ആവറേജ്‌ എന്നു പോലും പറയാനില്ലാത്ത അഭിനയം കാഴ്ച വെച്ചു കൊണ്ടിരുന്ന സുരേഷ്‌ മേനോൻ പോലും അവസരത്തിനൊത്തുയർന്നു.മലയാള സിനിമ ഇന്നു വരെ കണ്ടിട്ടില്ലാത്ത ചിത്രീകരണ ശൈലി എന്നു നിസ്സംശയം പറയാം. അസാധ്യം എന്നു തന്നെ തോന്നുന്ന ചില ഷോട്ടുകൾ. കാമറാമാൻ അജയൻ വിൻസന്റിനു ഫുൾ മാർക്ക്‌! കിഴ്ക്കാം തൂക്കായ കൊല്ലിയുടെ വക്കിൽ ലോറി ചവിട്ടി നിർത്തി പുറത്തിറങ്ങി വരുന്ന ശിവൻകുട്ടിയുടെ, ശൂന്യതയിൽ കാമറ വെച്ച്‌ എന്ന പോലെ എടുത്ത ആ ഷോട്‌ ഉദാഹരണം!

വീണ്ടും ആ യാത്രയുടെ അവസാനത്തോടടുക്കുമ്പോൾ ചിത്രത്തിന്റെ ഒഴുക്കിന്‌ ഭംഗം വരുന്നു. സത്യത്തിൽ ആ ഒരു യാത്രയുടെ മൊത്തം ഇംപാക്ട്‌ പ്രേകഷകൻ അനുഭവിക്കുന്നത്‌, അതിന്റെ അവസാനം തന്നെ കാത്തിരിക്കുന്നതെന്ത്‌ എന്ന അനിശ്ചിതത്തിന്റെ നിഴൽ കൂടെയുള്ളത്‌ കോണ്ടാണ്‌. പക്ഷേ ആ അശുപത്രി രംഗങ്ങളും ഏറ്റു പറച്ചിലും തുടാർന്ന് വളരെ റിലാക്സ്ഡ്‌ ആയി തുടരുന്ന യാത്രയും, പിന്നെ ഏതാണ്ട്‌ ഇവിടെ വെച്ച്‌ പ്രേക്ഷകൻ ഊഹിച്ചെടുക്കുന്ന ചില കാര്യങ്ങളും,അതിൽ നിന്നും വത്യസ്തമായി ഒന്നും നൽകാനില്ലതെ അവസാനിക്കുന്ന സിനിമയും...ഒടുക്കം ആർത്ത്ലച്ചു വന്ന തിരമാല പുഴിമണലിൽ അടിച്ചു കയറി നിശ്ശബ്ദമായി പിൻവാങ്ങിപ്പോയപോലൊരു അനുഭവം! തിയേറ്റർ വിട്ടിറങ്ങി വരുമ്പോൾ മനസ്സിൽ അവശേഷിക്കുന്നത്‌ അങ്ങിനെയൊരു വികാരമാണ്‌.

സിനിമയുടെ മൊത്തം അടിത്തറയിൽ കാര്യമായ വിള്ളൽ വീഴ്ത്തിയ മറ്റു ചില കാര്യങ്ങൾ കൂടെ. സിനിമയുടെ അവസാനം തീഷ്ണമായൊരു അനുഭവമായി മാറേണ്ടിയിരുന്നെങ്കിൽ, ശിവൻകുട്ടിയും അയാളുടെ കുടുംബവും തമ്മിലുള്ള ബന്ധത്തിന്റെ ആഴം പ്രേക്ഷകനിൽ കൂടെ എത്തേണ്ടതായിരുന്നു. ഭൂമികയുടെ അൽപ സ്വൽപം ഭൂമിശാസ്ത്രം മനസ്സിലാക്കാനായി എന്നതല്ലാതെ അതിനുദ്ദേശിച്ച ആ ഗാന രംഗം കൊണ്ട്‌ പ്രത്യേകിച്ചൊരു കാര്യവുമുണ്ടായില്ല. മകളായഭിനയിച്ച കുട്ടിയുടെ, എൽ.കെ.ജി കുഞ്ഞുങ്ങൾ ആംഗ്യപ്പാട്ട്‌ പാടും പോലെയുള്ള അഭിനയം കൂടെയായപ്പോൾ ആ ഒരു ഭാഗം നൂറു ശതമാനം ഫ്ലോപ്പ്‌!ഇതാണ്‌ തുടക്കത്തിൽ സൂചിപ്പിച്ച കാര്യം. അക്ഷന്തവ്യമായ അലംഭാവം. ഇത്തരം ഒരു സിനിമയിൽ ഇഴയടുപ്പത്തോടെ ഇഴുകിച്ചേർന്നു നിൽക്കേണ്ട ഭാഗങ്ങൾ ചിത്രീകരിക്കുന്നതിൽ കാണിച്ച ആ ഉദാസീനത...മോഹൻലാലിനൊപ്പം കട്ടയ്ക്കു കട്ട നിന്നഭിനയിക്കേണ്ട ഉണ്ണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുരേഷ്‌ മേനോൻ എന്ന നടന്റെ കാസ്റ്റിംഗ്‌...ഇതിനൊന്നും ബ്ലെസ്സി എന്ന സംവിധായകൻ കം തിരക്കഥാകൃത്തിന്‌ മാപ്പു കൊടുക്കാൻ തോന്നുന്നില്ല.

അതു വരെ അടക്കി വെച്ചതെല്ലാം ഒരുരുൾപൊട്ടലായി ശിവൻകുട്ടിയെ വിഴുങ്ങിക്കളയുന്ന ആ രംഗത്തിന്റെ ചിത്രീകരണവും ഇവിടെ പരാമർശിക്കാതിരിക്കാൻ വയ്യ. ഒരു ഭ്രമരത്തിന്റെ മനസ്സിൽ തുളച്ചു കയറുന്ന മുരളലിന്റെ അകമ്പടിയോടെ വന്ന ആ സീക്വൻസ്‌, പ്രതിഭാ ദാരിദ്ര്യം അനുഭവിക്കുന്ന ചില സംവിധായകരുടെ ഗിമ്മിക്സ്‌ പോലെ ബാലിശമായ ഒരവതരണം ആയിപ്പോയി സത്യത്തിൽ. വൈഡ്‌ ആംഗിൾ ലെൻസിൽ എടുക്കുന്ന ക്ലോസപ്‌ ഷോട്ടുകൾ വക്രീകരിക്കുന്ന മുഖവും, നാലുഭാഗത്തു നിന്നും കുലുങ്ങി പാഞ്ഞടുക്കുന്ന കാമറയുടെ ദ്രുതചലനവും എന്ന ക്ലീഷേ ഇവിടെയെടുത്തു പ്രയോഗിച്ചതിലെ യുക്തി എത്ര ആലോചിച്ചിട്ടും എനിക്കങ്ങ്‌ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല! സത്യം. ചിലപ്പോ എന്റെ ആസ്വാദന നിലവാരത്തിന്റെ കുഴപ്പം ആയിരിക്കും!

താഴ്‌വാരം എന്ന ഭരതൻ ചിത്രമല്ല ഭ്രമരത്തിന്റെ ബഞ്ച്‌ മാർക്ക്‌. സദയം എന്ന എം.ടി - സിബി മലയിൽ ചിത്രത്തിനോടാണ്‌ എനിക്കിതിനെ ചേർത്തു വെയ്ക്കാൻ തോന്നുന്നത്‌. പ്രത്യേകിച്ചും മോഹൻലാൽ എന്ന നടന്റെ അഭിനയ ശേഷിയുടെ മാറ്റുരയ്ക്കുന്നതിൽ. രണ്ടു കുട്ടികളെയടക്കം നാലുപേരെ കൊന്ന കുറ്റത്തിന്‌ തൂക്കിലേറ്റപ്പെടുന്ന സത്യനാഥ്‌ എന്ന ചിത്രകാരൻ, ഒരു പക്ഷേ മോഹൻ ലാലിന്റെ അഭിനയ ജീവിതത്തിൽ ഏറ്റവും അണ്ടർ എസ്റ്റിമേറ്റ്‌ ചെയ്യപ്പെട്ട കഥാപാത്രം ഇതായിരിക്കും എന്നു തോന്നുന്നു. ചിത്രത്തിന്റെ ആദ്യ അരമണിക്കൂറിൽ ഈ കഥാപാത്രത്തിന്‌ ഒരു ഡയലോഗ്‌ പോലുമില്ല. പക്ഷേ വെറും ശരീര ഭാഷയിലൂടെ താൻ കടന്നു വന്ന അഗ്നിപാതകൾ എത്ര അനായാസമായാണ്‌ ആ നടൻ വരച്ചിട്ടത്‌!പറഞ്ഞു വന്നത്‌ അതല്ല. ഈ സിനിമയുടെ അവസാനം കാണിക്കുന്ന, സത്യനാഥിനെ തൂക്കിക്കൊല്ലുന്ന ജയിൽ രംഗങ്ങളുടെ തീവ്രതയിലേക്ക്‌ പ്രേക്ഷകനെ പടിപടിയായി എത്തിക്കുന്നതിൽ എം.ടി യും സിബിയും കാണിച്ച അസൂയാ വഹമായ ആ കയ്യടക്കം ഭ്രമരത്തിൽ ബ്ലെസ്സിക്ക്‌ എത്തിപ്പിടിക്കാൻ കഴിഞ്ഞിട്ടില്ല തന്നെ! തൂക്കി ക്കൊല്ലുന്നതിനു തൊട്ടു മുൻപ്‌ ജയിൽ ഡോക്ടറോട്‌, "എനിക്കിപ്പോ ജീവിക്കണം എന്നു തോന്നുന്നു സർ" എന്ന ഒരൊറ്റ ഡയലോഗിൽ അന്ത്യരംഗങ്ങളുടെ മുഴുവൻ തീഷ്ണതയും ആവാഹിച്ചു നിർത്തിയ ആ ഒരു ഇന്ദ്രജാലം പോലൊന്ന് ശരിക്കും ഭ്രമരം എന്ന സിനിമയിൽ നഷ്ടപ്പെടുന്നു.

എങ്കിലും ചപ്പുചിപ്പു ചവറുകളുടെ കുത്തൊഴുക്കിനിടയിൽ മലയാള സിനിമയിൽ വല്ലപ്പോഴും സംഭവിക്കുന്ന ഇത്തരം ആത്മാർത്ഥ ശ്രമങ്ങൾക്ക്‌ ബ്ലെസ്സി എന്ന സംവിധായകനോട്‌ ഒരു ശരാശരി മലയാളി സിനിമാ പ്രേമി എന്ന നിലയിൽ ഞാൻ കടപ്പെട്ടിരിക്കുന്നു. ഉറപ്പായിട്ടും!

Sunday, July 05, 2009

ഈച്ചയും കുളിസീനും! ഒരു ഗുണപാഠ കഥ!

ഒരു പഴം കഥ....ചുമ്മാ!

ഈ വളിച്ച കഥകളൊക്കെ എന്തിനെക്കോണ്ട്‌ ഇവ്ടെ തട്ടണ്‌?

ചുമ്മാന്നു പറഞ്ഞില്ലേ...

ന്നാ പറ..!

ഒരു ഞരമ്പു രോഗിയുടെ കഥയാണ്‌....പണ്ട്‌ പണ്ട്‌....

ഡാ‍ായ്‌.....ഞരമ്പു രോഗികളുടെ കാര്യം ഇനി മിണ്ടിപ്പോകരുത്‌..സത്യമായും നിന്നെ ഞാൻ ചുടും..ദൈവത്തിനാണെ!

ഹേയ്‌ അതല്ലടാ...നീ കേൾ..ഇതൊരു ഗുണപാഠ കഥയാകുന്നു!

ശരി...

അപ്പോ...പണ്ട്‌ പണ്ട്‌, അല്ലേ പോട്ട്‌ ,ഈയടുത്തകാലത്ത്‌, ഒരു ഞരമ്പുരോഗിയായ ചെറുപ്പക്കാരനുണ്ടായിരുന്നു! ഒരു കമ്പിൽ സാരിയോ ചുരിദാറോ ചുറ്റിക്കൊടുത്താൽ അതിനു ചുറ്റും മൊബെയിൽ കാമറയുമായി കറങ്ങിക്കളയുന്ന ഇനം ഒന്ന്‌..

ശ്ശെ! ഇതൊരു സാധാരണ കഥയല്ലേ...വളരെ സാധാരണം!

ഇടയ്ക്ക്‌ കേറിയാ പിന്നെ കഥയില്ല..മിണ്ടാണ്ടിരുന്ന്‌ കേട്ടോളണം..

ശരി....

ഭയങ്കര മറവിക്കാരനായിരുന്നു ഈ കഥാനായകൻ...അയൽവക്കത്തെ കുളിമുറിയുടെ വെന്റിലേറ്ററിൽ സ്വന്തം കാമറാ ഫോൺ മറന്നുവെയ്ക്കും, ഓപ്പൺ ബാത്തുള്ള വീടുകളിലെ മറപ്പുരയ്ക്കടുത്തുള്ള തെങ്ങിൻ മോളിൽ എന്തിനെന്നറിയാതെ കയറിയിരിക്കും..., തിരക്കുള്ള ബസ്സുകളിൽ കയറിയാൽ അതിന്റെ മുൻഭാഗമേതാ പിൻഭാഗമേതാന്നു മറക്കും.., എന്തിനധികം പറയുന്നു, കറന്റു കട്ടുള്ള അത്യുഷ്ണരാവുകളിൽ അയൽവീടുകളിലെ തുറന്നിട്ട ജനാലപ്പടിമേൽ സ്വന്തം തല തന്നെ മറന്നു വെച്ചിട്ടുണ്ട്‌ ടി വിദ്വാൻ!

എന്നിട്ട്‌...?

എന്നിട്ടെന്താ...മറവിരോഗം അധികമാവുമ്പോ നാട്ടുകാർ ഓടിച്ചിട്ട്‌ പിടിച്ച്‌ കുനിച്ചു നിർത്തി കൂമ്പിനിട്ട്‌ കൊടുക്കും മറവിമാറാനുള്ള മരുന്ന്‌! അപ്പോ കുറച്ചുകാലം നോർമലാവും. അങ്ങ്നിരിക്കേ ഒരീസം വീണ്ടും ചങ്കരനെ തെങ്ങിൻ മോളിൽ കാണാം.

അങ്ങിനെയങ്ങിനെ ഞരമ്പോന്റെ ജീവിതം സുന്ദരസുരഭിലമായി ഒഴുകുന്ന കാലത്തിങ്കൽ ഒരു ചിങ്ങം പിറന്ന ഒന്നാം തിയ്യതി...

നോട്ടിയാൻ താമസിക്കുന്ന വീടിന്റെ തൊട്ടയൽപക്കത്ത്‌ ഒഴിഞ്ഞു കിടന്നിരുന്ന വീട്ടിൽ, നഗരത്തിലെ വനിതാ കോളജിൽ പഠിക്കുന്ന അഞ്ച്‌ സുന്ദരിക്കുട്ടികൾ ഒരുമിച്ച്‌ താമസിച്ചു പഠിക്കാനെത്തുന്നു!!!!!

ഹെന്റമ്മേ......

അതന്നെ.... വിശന്നു വലഞ്ഞിരിക്കുന്ന ചാലിയന്റെ തലയിൽ പഴഞ്ചക്ക വീണതു പോലായി എന്നു പറഞ്ഞാ മതീലോ...!

ഇപ്ലത്തെകാലത്ത്‌ യുവജനങ്ങളിൽ അത്യപൂർവ്വമായി മാത്രം കണ്ടു വരുന്ന സമയനിഷ്ഠ ഒരു ജീവിതവ്രതമായി കൊണ്ടു നടന്നിരുന്ന നായകരത്നത്തിന്റെ കമ്പ്ലീറ്റ്‌ ഡെയിലി റുട്ടീൻ അതോടെ തലകീഴായി മറിഞ്ഞു. രാവിലെ ഏഴു മണിക്ക്‌ പഞ്ചായത്ത്‌ ബസ്റ്റോപ്പ്‌, ഏഴു മുപ്പതിന്‌ മുൻസിപ്പൽ ബസ്‌ സ്റ്റാൻഡ്‌, ഏഴു നാൽപത്തിയഞ്ചിന്‌ ജനതാ പാരലൽകോളജിനു മുന്നിലെ മരച്ചുവട്‌, എട്ട്‌ മുപ്പതിന്‌ ഗവ: ആർട്ട്സ്‌ കോളജിനു മുന്നിലെ ചായക്കട, ഒൻപത്‌ മുപ്പത്തിയെട്ടിന്‌ ഗേൾസ്‌ ഹൈസ്കൂളിനുമുന്നിലെ പെട്ടിക്കട തുടങ്ങി പാതിരാക്കോഴി കൂവുമ്പോൾ (വെടി)വഴിപാട്‌ ശാന്തയുടെ ഒറ്റമുറി വീടിന്റെ ജനാലച്ചോട്ടിൽ അവസാനിക്കുന്ന വിശ്രമരഹിതമായ ബിസിനസ്സ്‌ മീറ്റിംഗുകൾ ആകെ മൊത്തം അവതാളത്തിലുമായി.

അയൽവക്കത്തെ അഞ്ചു സുന്ദരികൾ കുളിച്ച്‌ കുറിയിട്ട്‌ പുത്തക സഞ്ചീം തൂക്കി കോളജിൽ പോവും വരെ വീടിന്റെ വടക്കേ ജനാലപ്പടിയിൽ സ്വയം ഒരു കാനായിക്കുഞ്ഞിരാമന്റെ പ്രതിമയായി മാറും നുമ്മടെ എനർജൈസർ. തരുണീമണികൾ തിരിച്ചെത്തിയാൽ പിന്നെ ആ വീട്ടിലെ വിളക്കുകൾ അണയുവോളം അവളൂമാരിൽ ആരിന്റെയിങ്കിലും ഒരുത്തിയുടെ വല്ല മിന്നായവും തരപ്പെട്ടാലോന്ന്‌ കരുതി മാക്സിമം പോസിബിൾ ആയ എല്ലാ പോസിഷനുകളിലും മാറിമാറി ഗാർഡെഡുക്കാനും തുടങ്ങി ഹതാശയൻ!

നിലാവില്ലാത്ത പാതിരാത്രികളിൽ, ഒരിറ്റു വെളിച്ചം അരിച്ചു വീഴുന്ന ഏതെങ്കിലും ഒരു ദ്വാരം തേടി സ്വന്തം മൊബെയിൽ ഫോണുമായി ആ വീടിനു ചുറ്റും ഒരു ഭ്രാന്തനെപ്പോലെ മണ്ടി നടക്കും! പക്ഷേ, സാക്ഷരകേരളത്തിന്റെ ഏത്‌ ഓണം കേറാമൂലയിൽ പോയാലും, നായ്ക്കാട്ടത്തിൽ പുല്ലു മുളച്ചപോലെ ഇജ്ജാതി സാധനങ്ങൾ എമ്പാടും കാണും എന്ന്‌ നന്നായറിയാവുന്ന പെണ്മണീ രത്നങ്ങൾ യുദ്ധകാലത്തെ പട്ടാള ബങ്കർ പോലെ ആ വീട്ടിലെ ഓരോ ജനലും വാതിലും അടച്ച്‌ ബന്തോസ്താക്കി വച്ചായിരുന്നു ദിനരാത്രസരണികൾ തരപ്പെടുത്തിയിരുന്നത്‌. ആയതിനാൽ "എന്തായിരിക്കും......എങ്ങിനെയിരിക്കും...??" എന്നിങ്ങനെയുള്ള ഉത്തരം കിട്ടാത്ത സമസ്യകളാൽ വലയം ചെയ്ത്‌, പൊട്ടിയ അലൂമിനിയം കുടത്തിനുള്ളിൽ തല കുടുങ്ങിയ പട്ടികണക്ക്‌ സ്വന്തം വീട്ടിനുള്ളിൽ ഉഴറിനടക്കാനും തുടങ്ങി നൽക്കുമാരനായകൻ!

കാലം പോകെ ഊണിലും ഉറക്കിലും ഉണർവിലും പടമുരിഞ്ഞ നാഗകന്യമാരുടെ നഗ്നദേഹങ്ങൾ ഒരിക്കലും നിലയ്ക്കാത്ത ഒരു ഘോഷ യാത്ര കണക്ക്‌ ടിയാന്റെ മനോ മണ്ഡലത്തിൽ ഫുൾ ടൈം കുച്ചിപ്പുടി കളിച്ചു തുടങ്ങുന്നു. അതോടെ പ്രസ്തുത ഊണും, തുടർന്നുള്ള ആ വിളിയും പിന്നെ ഉറക്കവും നഷ്ടപ്പെട്ട്‌ ഭ്രാന്തമായ ഒരവസ്ഥയിൽ വടക്കേ ജനാലയുടെ ഓരത്ത്‌ വടക്കേ വീട്ടിലേക്ക്‌ തിരിച്ചു വച്ച രീതിയിൽ ഒരു യോഗമുദ്രയിൽ യോ(രോ)ഗി ഒരേയിരുപ്പ്‌ തുടങ്ങി....ആ ഒരിരുപ്പങ്ങിനെ നീണ്ട്‌ നീണ്ട്‌ ഒടുക്കം ഒരു ഘോര തപസ്സായി മാറുകയും ചെയ്തു.

കഠിനതപസ്സിന്റെ ഉഗ്രത ദിനം തോറും ഏറിയേറിവന്നു!ഒടുക്കം ആയകാലത്ത് ഇമ്മാതിരിപ്പെട്ട കുളിസീൻ കാണലും, മുലക്കച്ച കക്കലുമൊക്കെ ഒരു പൊടിക്ക്‌ ഹോബിയാക്കി കൊണ്ടു നടന്നിരുന്ന ഒരു ഭഗവാണ്‌ മനസ്സലിവുണ്ടാവുന്നു. ഒരന്തി മയക്കത്തിന്‌ ഠപ്പേന്ന്‌ പ്രത്യക്ഷണായി അസ്മാദൃശൻ!

"ഹാരാത്‌?"

"ദ്‌ ഞാനാ...വത്സലന്റെ തപസ്സിൽ നാം സന്തോഷനായിരിക്കുന്നു...വരം വല്ലതും വേണോ...?"

"കാണണം..."

"എന്തോന്ന്‌.....?'

"കുളിസീൻ!!"

"തൽക്കാലം ഞാൻ കുളിച്ചു കാണിച്ചു തന്നാ മതിയോ...?"

"നോ‍.........ദാണ്ടെ ലവളുമാര്‌ഡെ കാണണം"

"അത്‌ ഞാൻ വിചാരിച്ചിട്ട്‌ നടന്നിട്ടില്ല..പിന്നാ നീ!!"

"എന്നാ എന്നെ അപ്രത്യക്ഷണാക്ക്‌...ഞാൻ പോയി കണ്ടോളാം!"

"നടക്കൂല്ല മോനെ ദിനേശാ...മനുഷ്യനെ അപ്ഗ്രേഡ്‌ ചെയ്ത്‌ മായാവിയാക്കലിന്‌ തൽക്കാലം സ്റ്റേ ഓർഡറാ ദേവലോകത്ത്‌!"

"എന്നാ എന്നെ ഒരീച്ചയെങ്കിലുമാക്കിത്താഡേയ്‌!"

"എന്തോന്ന്‌?"

"അപ്ഗ്രേഡ്‌ ചെയ്യാനല്ലേ സ്റ്റേയുള്ള്‌! ഡീഗ്രേഡ്‌ ചെയ്ത്‌ ഒരീച്ചയാക്കിത്താ...ഞാനെങ്ങിനേലും പോയിക്കണ്ടോളാം...പ്ലീസ്‌!!!"

"അതൊരൊന്നൊന്നര ബുദ്ധിയാണല്ലോ...നടത്തിത്തരാം!"

"ശരിക്കും??"

"ഇന്നുരാത്രി കാഫ്കയുടെ "മെറ്റമോർഫിസസ്‌" തലങ്ങും വിലങ്ങും പഠി! രാവിലെ ഫലമുണ്ടാവും"

"ഉറപ്പാണോ..?"

"ഞാനൊരു കുറുപ്പല്ല..."

"എന്നാ ഡാങ്ക്യു ഡാ കണ്ണാ....ഉം...മ്മ!

"ഹെന്റമ്മേ...കോടതി വിധി ഇന്നലെ വന്നതേയുള്ള്‌! ഞാൻ പോണ്‌..(തടിയുണ്ടേൽ മോളിൽ പുല്ല്‌ പറിച്ചെങ്കിലും ജീവിക്കാം)

എന്തിനേറെപ്പറയുന്നു...പിറ്റേന്ന്‌ രാവിലെ സൗഭാഗ്യ കുമാരൻ നോട്ടക്കാരൻ ഒരീച്ചയായി ഉറക്കമുണർന്നു എന്നു പറഞ്ഞാൽ കഴിഞ്ഞല്ലോ! ഉറങ്ങിയുണർന്ന ഈച്ച നേരെ ക്ലോക്കിലേക്ക്‌ നോക്കി!

"ഹയ്യോ...മണി ഏഴ്‌..മിനിമം രണ്ടു കുളി കഴിഞ്ഞു പോയിക്കാണുമല്ലോ...."

ഒരൊറ്റ പറക്കലാണ്‌ പിന്നെ. മുന്നീ കണ്ട വിടവുകളിലെല്ലാം നൂർന്നു കയറി കുളിമുറിയുടെ ഭിത്തിയിൽ എമർജൻസി ലാൻഡ്‌ ചെയ്ത്‌ ശ്വാസമൊന്ന്‌ വലിച്ചു വിട്ട ഈച്ച കുമാരൻ തന്റെ സ്വപ്ന ലോകത്തെ ആകമാനമൊന്ന്‌ വീക്ഷിച്ചു നിർവൃതി കൊള്ളലും, കൂട്ടത്തിൽ ഇളയവളും മൊഞ്ചിൽ മൂത്തവളുമായ ട്രീസാ മേരി ജോൺ കുളിമുറിയുടെ വാതിൽ തുറന്ന്‌ ഉള്ളിൽ കയറലും ഏതാണ്ട്‌ ഒരേസമയത്ത്‌ നടന്നു!

ഈച്ചയുടെ ചങ്കിടിപ്പിന്‌ ഒരു ഗുഡ്സ്‌ വണ്ടി പോകുന്ന താളം!

കുളിക്കാൻ കയറിയ സുന്ദരി ഇഞ്ച താളി സോപ്പെല്ലാം ഒരുക്കി വെച്ച്‌ ഒന്നു മൂരി നിവർന്ന്‌, നിലക്കണ്ണാടിയിൽ സ്വന്തം സൗന്ദര്യമൊന്ന്‌ വിശദമായി അവലോകനം ചെയ്തു...പിന്നെ ഉയ്‌ർത്തിക്കെട്ടിയ മുടിക്കെട്ടഴിച്ച്‌ പിറകിൽ വിടർത്തിയിട്ടു...

"മതീടീ..നീ തന്നെ ഐശ്വര്യാ റായ്‌....ഒന്നു കുളിക്കുന്നുണ്ടോ നീയ്യ്‌?" കണ്ട്രോൾപോയ ഈച്ച അലറി...ആരു കേൾക്കാൻ!?

ബ്ലഡ്‌ പ്രഷർ മൂർദ്ധാവിൽ കയറിയ ഈച്ച കണ്ണിമയ്ക്കാതെ അങ്ങിനെ നോക്കിക്കൊണ്ടിരിക്കേ സുന്ദരിക്കുട്ടി തന്റെ രാവാട തലവഴിയേ ഊരി അയയിൽ തൂക്കി!

ഛാ‍യ്‌! ഈച്ചയ്ക്ക്‌ ആകാംക്ഷ കൊണ്ട്‌ ബോധക്ഷയം വരാൻ തുടങ്ങി.....ഫെമിനാ അൺഡർ വെയേർസിന്റെ പരസ്യം പോലെ മുന്നിൽ ട്രീസാ മേരി ജോണിന്റെ രൂപം. ഈച്ചയ്ക്ക്‌ ചുറ്റും ലോകം, അരക്കുപ്പി ആനമയക്കി ഒരൊറ്റവലിക്ക്‌ കാലിയാക്കിയ പോലേകറങ്ങി!!

മായിക വിഭ്രമത്തിന്റെ മാസ്മരിക നിദ്രയിൽ മങ്ങി വരുന്ന കാഴ്ചയിൽ ചിരകാല സ്വപ്നത്തിന്റെ ഒന്നാം അടിവസ്ത്രം കൊളുത്തഴിഞ്ഞ്‌ വീഴുന്നത്‌ അർദ്ധബോധാസസ്ഥയിൽ ഈച്ച കണ്ടു.പിന്നെ മറിമായക്കാഴ്ചയുടെ ക്ലൈമാക്സ്പോലെ ട്രീസാമേരിജോണിന്റെ കൈകൾ തന്റെ ശരീരത്തിൽ അവശേഷിച്ചിരുന്ന ഒടുക്കത്തെ പീസിന്റെ ഇലാസ്റ്റിക്‌ ലക്ഷ്യമാക്കി നീണ്ടു.....ഹിപ്നോട്ടൈസ്‌ ചെയ്യപ്പെട്ട ഈച്ച കാറ്റിൽ പെട്ട അപ്പൂപ്പൻ താടിപോലെ.....

"എന്നിട്ട്‌...എന്നിട്ട്‌...??"

"എന്നിട്ടെന്താ....കൃത്യം ആ മുഹൂർത്തത്തിൽ ബ്രേക്‌ ഫാസ്റ്റിനിറങ്ങിയ ഒരു പല്ലി, കൊട്ടു വടിവെച്ച്‌ തലക്കിടി കിട്ടിയപോലെ ലക്കു കെട്ടിരിക്കുന്ന ഈച്ചയെ കാണുകയും ഒരൊറ്റക്കുതിക്ക്‌ വെള്ളം പോലും തൊടാതെ അതിനെയങ്ങ്‌ ശാപ്പിട്ട്‌ കളയുകയും ചെയ്തു.......!!!!!

ഛായ്‌....നശിപ്പിച്ച്‌....മൊത്തം നശിപ്പിച്ച്‌!!

ഹ..ഹ...ഹായ്‌!

"വല്ലാണ്ടെ ചിരിക്കല്ലേ...എന്നാലും ഈകഥ ഞാൻ മുന്നെയെവിടെയോ കേട്ടിട്ടുണ്ടല്ലോ?"

"ഉണ്ടാവും, അപ്പറഞ്ഞയാൾ ഈ കഥയുടെ ഗുണപാഠം പറഞ്ഞു കാണില്ല"

"എന്തോന്ന് ഗുണപാഠം?"

"ന്ന് ച്ചാ...പെണ്ണുങ്ങൾ കുളിക്കുന്നിടത്ത്‌ ഒളിച്ചു നോക്കുന്നത്‌ ഇപ്ലത്തെ കാലത്ത്‌ ഭയങ്കര റിസ്കാ...നല്ല ബ്ലൂ ടൂത്ത്‌ മൊബൈൽ കാമറ ഒളിപ്പിച്ചു വെക്കുന്നതാ ബുദ്ധി...അതന്നെ!